വേണ്ടുവോളം വായിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. അറിവുനേടി പ്രബുദ്ധരായിട്ടും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരുമ്പോള്‍ നിഷ്പക്ഷ വിലയിരുത്തല്‍ നടത്താന്‍ പറ്റാതെ നിസ്സഹായരാവുന്നരുണ്ട്. മലയാളത്തിലെ ബുദ്ധിജീവികളുടെ രാഷ്ട്രീയ നിരീക്ഷണത്തെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്.
അരനൂറ്റാണ്ടിലധികം കാര്യം ഭാരതം ഭരിച്ച കോണ്‍ഗ്രസും കേരളം മാറി മാറി ഭരിച്ച ഇടതു-വലതുമുന്നണികളും ഉണ്ടാക്കിയ സാമൂഹ്യ അവസ്ഥയോട് അറിയാതെ ഒട്ടിച്ചേര്ന്നതുപോയതുകാരണമാണ് ഇവര്‍ ഇങ്ങനെയൊക്കെ ആയിപ്പോയത്. കോണ്‍ഗ്രസ്സോ ഇടതന്മാരോ നാടുഭരിച്ചാലേ ശരിയാകൂ എന്ന ധ്വനിയാണ് ചാനല്‍ ചര്‍ച്ചകളിലെ ഇത്തരം നിരീക്ഷകരുടെ വാദത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്രെ.
ഈ വാദം മുറുകെപിടിക്കുമ്പോള്‍ തന്നെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുന്ന ഇക്കൂട്ടരുടെ ഏകലക്ഷ്യം ഭാരതീയ ജനതാപാര്‍ട്ടിയെ ചെറുതാക്കി കാണിക്കുക എന്നതാണെന്ന് ആര്‍ക്കും മനസ്സിലാകും.
നെഹ്റുവിന്റെ കാലത്ത് ഉണ്ടാക്കിയ പഞ്ചവത്സര പദ്ധതി നാടിന്റെ വികസനം ലക്ഷ്യമാക്കിയുള്ളതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതിനേക്കാള്‍ നല്ല പദ്ധതിയെക്കുറിച്ച് ആലോചിച്ച് കണ്ടെത്തി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ഭീതിയുണ്ടാക്കുംവിധം അതിനെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ തനി പിന്തിരിപ്പന് മനോഭാവമാണെന്നല്ലാതെ എന്തുപറയാന്‍? ലോകത്തുണ്ടായ മാറ്റങ്ങളെല്ലാം ഉണ്ടാക്കിയത് ധീരന്മാരായ രാഷ്ട്രനേതാക്കളുടെ നേതൃത്വത്തിലാണ്. നോപകാരപ്രദമായ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാതെ പദ്ധതികള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ വഴിപറഞ്ഞ് രക്ഷപ്പെടുന്ന നേതാക്കളെയാണ് നാം ഇതുവരെ കണ്ടുകൊണ്ടിരുന്നത്.
പൊരുതി ജയിച്ച് പ്രധാനമന്ത്രിയായ നരേന്ദ്രമോദി രാഷ്ട്രവികസനത്തിനുതകുന്ന പദ്ധതികള്‍ പടിപടിയായി കൊണ്ടുവരുമ്പോള്‍ അതിനെ പുച്ഛത്തോടെ വിമര്‍ശിക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്. സ്വച്ഛ്ഭാരത്, ജന്‍ധന്‍ യോജന തുടങ്ങിയ പദ്ധതികളില്‍ ബഹുഭൂരിപക്ഷം ജനങ്ങളും അണിചേര്‍ന്നപ്പോള്‍ ഇത് ഒരു ‘പബ്ലിസിറ്റി സ്റ്റണ്ടാ ണെന്ന്’ പല രാഷ്ട്രീയ (കൂലി)നിരീക്ഷകരും വിലയിരുത്തുന്നത് കണ്ടു. ഇവര്‍ ആര്‍ക്കുവേണ്ടിയാണ് വാദിക്കുന്നത്? വിശക്കുന്നവന് മതമല്ല വേണ്ടത് ഭക്ഷണമാണ് എന്ന് അവസരത്തിലും അനവസരത്തിലും ചിലര്‍ ഓര്‍മപ്പെടുത്താറുണ്ട്.
ബുദ്ധിജീവികള്‍ക്കും വിശപ്പുണ്ട്. അവര്‍ക്ക് രാഷ്ട്രമല്ല വലുത് വിശപ്പാണ് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് ഇവരുടെ രാഷ്ട്രീയനിരീക്ഷണം.
ഗുജറാത്ത് ഭരിക്കുന്ന സമയത്ത് നരേന്ദ്രമോദി ബുദ്ധിജീവികളുടെ ഭാഷയില്‍ ‘വര്ഗീയമുഖ്യമന്ത്രി’ ആയിരുന്നു. ഇപ്പോള്‍ മോദി ‘കോര്‍പ്പറേറ്റ്’ പ്രധാനമന്ത്രിയാണുപോലും! ബഹുരാഷ്ട്ര കമ്പനികളേക്കാളും സ്വത്തു സമ്പാദിച്ച് സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഭാരതത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പാര്‍ട്ടിയായ സിപിഎം ആണ് ഇങ്ങനെ മലര്‍ന്നുകിടന്ന് തുപ്പുന്നത്.
ന്യൂജനറേഷന്റെ ആവേശത്തിമര്‍പ്പില്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ടായ വിജയംപോലെയുള്ളതാണ് മോദിയുടെ വിജയം എന്നാണ് പലരും ആശ്വസിക്കുന്നത്.
മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി ചരിത്രവിജയം നേടിയിട്ടും ചാനല്‍ ചര്‍ച്ചകളില്‍ ഫണം വിടര്‍ത്തിയും ആഞ്ഞുചീറ്റിയും വിഷം തുപ്പാന്‍ ശ്രമിക്കുന്ന നരച്ച ബുദ്ധിജീവികള്‍ അതിനുനേരെ കണ്ണടയ്ക്കുന്നതു കാണുമ്പോള്‍ അവരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയോര്ത്ത് സഹതാപം തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: