ആധുനിക സമൂഹം എന്ന് അഭിമാനിക്കുമ്പോഴും എത്രമാത്രം പ്രാകൃത വികാരമാണ് നമുക്കിടയിലുള്ള ചിലരുടേതെന്ന് കാണുമ്പോള്‍ ലജ്ജകൊണ്ട് തല കുനിഞ്ഞുപോകുന്നു. പട്ടാപ്പകല്‍ സാംസ്കാരിക തലസ്ഥാനമെന്ന് ഖ്യാതിയുള്ള തൃശൂരില്‍ നരാധമന് ഒരു മനുഷ്യനെ കടിച്ചുകീറിയത് ഞെട്ടലോടെയാണ് സമൂഹം ഉള്‍ക്കൊണ്ടത്. എന്നാല്‍ ആ മനുഷ്യമൃഗത്തെക്കാള് പ്രാകൃത വികാരം നിറഞ്ഞ ഔദ്യോഗികസംവിധാനങ്ങള്‍ കാട്ടിക്കൂട്ടിയത് കാണുമ്പോള്‍ സാധാരണ മനുഷ്യന് ഇവിടെ ഒരു വിലയുമില്ലെന്ന് അനുമാനിക്കേണ്ടിവരും. എങ്ങനെയെങ്കിലും നിസാം എന്ന പണക്കാരനായ ഗുണ്ടയെ നിയമത്തിന്റെ ഊരാക്കുടുക്കില്പ്പെടുത്താതെ പുറത്തെത്തിക്കാനാണ് ഔദ്യോഗിക സംവിധാനമത്രയും കിണഞ്ഞു ശ്രമിച്ചത്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും അക്കൂട്ടര്‍ തയാറായി എന്നതാണ് ക്രൂരമായ യാഥാര്‍ത്ഥ്യം.
ഏതായാലും സമൂഹ മനസ്സാക്ഷിയുടെയും മാധ്യമങ്ങളുടെയും സക്രിയമായ ഇടപെടലുകളുടെ ആത്യന്തിക ഫലമായാണെന്നു തോന്നുന്നു ആ നരാധമനെതിരെ കാപ്പ നിയമപ്രകാരം നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപ്പെടുന്ന ഒരു നിസ്സഹായനെ ഗേറ്റ് തുറക്കാന്‍ അല്‍പ്പം വൈകിപ്പോയെന്ന നിസ്സാര കുറ്റത്തിനാണ് മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ക്രൂരമൃഗങ്ങള്‍പോലും ഇങ്ങനെയൊന്നും ചെയ്യുന്നതായി അറിവില്ല. പണത്തിന്റെ ഹുങ്കും അതുവഴി സ്വരുക്കൂട്ടിയെടുത്ത ആള് സ്വാധീനവും രാഷ്ട്രീയ സ്വാധീനവുമാണ് കാട്ടാളത്തത്തിന് കരുത്തായത്. ഇതിനൊക്കെ വളംവെച്ചുകൊടുത്തവര്ക്ക് അര്‍ഹമായത് കിട്ടിക്കാണുമെന്നതില് തര്‍ക്കമില്ല. തന്റെ സുഖസൗകര്യങ്ങള്‍ക്കായി എന്തും നല്കാന് ശേഷിയുള്ള ക്രിമിനലാണല്ലോ നിസാം.
സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള നിയമമാണ് കാപ്പ. ഇത് ചുമത്തപ്പെട്ടാല്‍ വിചാരണകൂടാതെ തന്നെ അരക്കൊല്ലംവരെ പ്രതിയെ തടവില്‍ വെയ്ക്കാനാവും. ഈയൊരു നിയമം ചുമത്തണമെന്ന് സമൂഹത്തിന്റെ നാനാകോണില്‍നിന്നും മുറവിളി ഉയര്‍ന്നിരുന്നു. നിസ്സാര കുറ്റങ്ങള്‍ക്കുപോലും രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ ചെറുപ്പക്കാരെ കാപ്പയും മറ്റും ചുമത്തി ഒറ്റപ്പെടുത്തുന്ന ഈ നാട്ടില്‍ കൊടിയ ക്രിമിനലിനെതിരെ ഈയൊരു നിയമം ചുമത്താന്‍ ഔദ്യോഗികസംവിധാനങ്ങള്‍ അറച്ചുനിന്നു എന്നത് എത്രമാത്രം ഭീകരമാണ്. ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെയുള്ള പോലീസ് സംവിധാനത്തിലെ തല്‍പ്പര കക്ഷികളായ ഉദ്യോഗസ്ഥന്മാര് എന്തുകൊണ്ടാവും ഈ ക്രിമിനലിനെ പൊരുന്നക്കോഴി കുട്ടികളെ സംരക്ഷിക്കുന്നതുപോലെ തഴുകിത്തലോടിയത്? എന്തൊക്കെ സംവിധാനങ്ങളും സൗകര്യങ്ങളുമാവും നിസാം അവര്‍ക്കുവേണ്ടി ഒരുക്കിക്കൊടുത്തത്?
നിസാമിനെതിരെയുള്ള അന്വേഷണം തട്ടും തടവും കൂടാതെ മുന്നോട്ടുപോയാല്‍ അധോലോകരാജാക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വേരടക്കം വെട്ടിമാറ്റാന്‍ പറ്റും. എന്നാല്‍ അതിന് കഴിയുമോ എന്ന സംശയം അസ്ഥാനത്തല്ല. പോലീസ് മേധാവിയുടെ പേരുവരെ ഈ സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെട്ടുകഴിഞ്ഞു. എങ്ങനെയൊക്കെ നിഷേധിച്ചാലും തീയില്ലാതെ പുകയുണ്ടാവില്ല എന്ന സാമാന്യ ന്യായം ഇവിടെയും പ്രസക്തമാണ്. പുറത്ത് മാന്യതയും അകത്ത് ക്രൂരതയും എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. ഇത്രയധികം ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു ഗുണ്ടയെ സംരക്ഷിക്കുന്ന തരത്തിലേക്ക് ഔദ്യോഗിക സംവിധാനങ്ങള്‍ വഴിതെറ്റുമ്പോള്‍ എന്തൊക്കെയോ ഉള്ളറകളില്‍ ചീഞ്ഞുനാറുന്നുണ്ടെന്ന് വ്യക്തം. അത് കണ്ടെത്താനുള്ള തീവ്രവും ചടുലവുമായ അന്വേഷണങ്ങളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.
മരണമടഞ്ഞ ചന്ദ്രബോസിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ധാര്‍മ്മിക ബാദ്ധ്യത സര്‍ക്കാരിനുണ്ടെങ്കിലും അവര്‍ക്കു നല്കുന്ന സാമ്പത്തിക സഹായങ്ങളുടെ പങ്ക് നിസാമില്‍ നിന്നും വസൂലാക്കണം. ഇത്തരം ക്രിമിനല്‍ സംസ്കാരമുള്ള എല്ലാവര്ക്കും പാഠമാകുന്ന തരത്തിലുള്ള നിയമനടപടികളും അനുബന്ധ നടപടികളുമാണ് വേണ്ടത്. സമര്‍ത്ഥരും ഒത്താശക്കാര്‍ക്ക് വശംവദരാകാത്തവരുമായ സംഘമാവണം കേസ് അന്വേഷിക്കേണ്ടത്. എതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവുമെന്ന് സംശയിക്കുന്നെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കാനുള്ള സാഹചര്യം ഒരുക്കണം.
മയക്കുമരുന്നുള്‍പ്പെടെയുള്ള നശീകരണവ്യാപാരത്തില് ഉള്‍പ്പെട്ട ക്രിമിനല്‍ എന്ന നിലയ്ക്ക് സംസ്ഥാന പോലീസിന്റെ അന്വേഷണത്തിന് പരിമിതികളും സമ്മര്‍ദ്ദങ്ങളും ഉണ്ടാകാന്‍ അവസരമേറെയാണ്. കാപ്പ ചുമത്തിയതുകൊണ്ട് മാത്രം കാര്യങ്ങള്‍ നേര്‍വഴിക്ക് നീങ്ങണമെന്നില്ല. ഇത്തരം സംശയം സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന സ്ഥിതിക്ക് ജാഗ്രതയോടെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: