നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1995-2011 കാലയളവില്‍ മൂന്നുലക്ഷത്തോളം (കൃത്യമായ കണക്ക് 290740) കര്‍ഷകര്‍ കടബാധ്യതകൊണ്ട് ഭാരതത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍, പ്രത്യേകിച്ച് വിദര്ഭയില്നിന്നുള്ളവരാണ്.
ഭാരതസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി കരുതപ്പെടുന്ന, രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും തീറ്റിപ്പോറ്റുന്ന ഈ മനുഷ്യര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ മരണത്തില്‍ അഭയംതേടിയപ്പോള്‍ ഉണ്ടാവാതിരുന്ന പ്രതിഷേധവും സങ്കടവുമാണ് മഹാരാഷ്ട്രയിലെ ബിജെപി-ശിവസേനാ സര്‍ക്കാര്‍ ഗോവധം സമ്പൂര്‍ണമായി നിരോധിച്ചതിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നിരിക്കുന്നത്.
പശുക്കളെ കൊല്ലുന്നത് 1976 മുതല്‍ നിയമംമൂലം നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ നിയമത്തില്‍ ഭേദഗതി വരുത്തി കാളയെയും കാളക്കിടങ്ങളെയും കൊല്ലുന്നത് ശിക്ഷാര്‍ഹമാക്കി 1995 ലെ ബിജെപി-ശിവസേനാ സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിലൂടെയാണ് സമ്പൂര്‍ണ ഗോവധനിരോധനം നിലവില്‍ വന്നിരിക്കുന്നത്. 1996 ല്‍ പരിഗണനക്കുവന്ന ബില്ലിനാണ് 18 വര്‍ഷം കഴിഞ്ഞ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഭരണഘടനാപരമായും നിയമാനുസൃതമായും ജനാധിപത്യപരവുമായ നടപടികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. എന്നിട്ടും മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാരും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരും സംഘപരിവാറും ഇന്ത്യന്‍ റിപ്പബ്ലിക്കിനെ അട്ടിമറിക്കുന്ന എന്തോ ചിലത് ചെയ്തിരിക്കുന്നു എന്ന മട്ടിലാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഇസ്ലാമിക-ക്രൈസ്തവ മതമൗലികവാദികളും, ഇക്കൂട്ടരുടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി വിലപേശുന്ന മാധ്യമങ്ങളും മുറവിളികൂട്ടുന്നത്. മഹാരാഷ്ട്രയുടെ മാതൃകയില്‍ ഗോവധം സമ്പൂര്‍ണമായി നിരോധിക്കുന്ന ബില്ല് ഹരിയാന നിയമസഭ പാസാക്കുകയും എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കുന്ന മാതൃകാബില്ല് കൊണ്ടുവരുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടുകയും ചെയ്തതോടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരായ ആക്രോശങ്ങള്‍ക്കും ആക്രമണഭീഷണികള്ക്കും വഴിമാറിയിരിക്കുകയാണ്.
ബിജെപിയെയും നരേന്ദ്രമോദി സര്‍ക്കാരിനേയും രാഷ്ട്രീയമായി നേരിടാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ചില വൈദേശിക ശക്തികളുടെപോലും പിന്‍ബലത്തോടെ മതപരവും വൈകാരികവുമായ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി അന്തരീക്ഷം കലുഷിതമാക്കുകയാണ് ‘ഘര്‍ വാപസി’ വിഷയത്തിലെന്നപോലെ ഗോവധനിരോധനത്തിന്റെ കാര്യത്തിലും പ്രതിപക്ഷപാര്‍ട്ടികളും മതന്യൂനപക്ഷ-മതമൗലികവാദ ശക്തികളും ഹിന്ദുത്വവിരോധം മുഖമുദ്രമാക്കിയിട്ടുള്ള മാധ്യമങ്ങളും ചെയ്യുന്നത് എന്ന് വ്യക്തം.
ഭാരതത്തില്‍ ഗോവധം പ്രചാരത്തില്‍ വന്നതിന്റെ ചരിത്രപശ്ചാത്തലവും 1857 ല്‍ ഒന്നാം സ്വാതന്ത്ര്യസമരകാലം മുതല്‍ അതിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധവും വിസ്മരിച്ചുകൊണ്ടാണ് ഗോവധനിരോധനത്തിനുവേണ്ടി നിലകൊള്ളുന്നവരെയും അതിനായി നിയമനിര്‍മാണം നടത്തുന്നവരെയും വില്ലന്മാരായി ചിത്രീകരിക്കുന്നത്. തുര്‍ക്കി, ഇന്നത്തെ ഇറാന് (പേര്‍ഷ്യ),അറേബ്യ എന്നിവിടങ്ങളില്‍നിന്നുള്ള ഇസ്ലാമിക കടന്നാക്രമണകാരികളാണ് എഡി 1000 ല്‍ ഭാരതത്തില്‍ ഗോഹത്യയ്ക്ക് തുടക്കം കുറിച്ചത്. ഇസ്ലാമിക പാരമ്പര്യമനുസരിച്ച് അറേബ്യന്‍ നാടുകളില്‍ കൊല്ലുകയും ബലികൊടുക്കുകയും ചെയ്തിരുന്നത് ആടുകളെയായിരുന്നു.
ചില പ്രത്യേക അവസരങ്ങളില്‍ ഒട്ടകങ്ങളെയാണ് ബലികൊടുത്തിരുന്നത്. അക്കാലത്ത് അറേബ്യന്‍ രാജ്യങ്ങളില്‍ പശുക്കള്‍ ഇല്ലാതിരുന്നതിനാല്‍ മധ്യ-പശ്ചിമേഷ്യകളില്നിന്നുള്ള ഇസ്ലാമിക ഭരണാധികാരികള്‍ പശുമാംസം ഭക്ഷിക്കുന്നവരായിരുന്നില്ല. എന്നാല്‍ ഭാരതത്തിലെത്തിയതോടെ ഇവര്‍ ഗോഹത്യ നടത്താന്‍ തുടങ്ങി; പ്രത്യേകിച്ച് ബക്രീദ് ദിനത്തില്‍. ഭക്ഷ്യാവശ്യം എന്നതിലുപരി ഇന്നാട്ടുകാരെ അപമാനിക്കാനും അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനുമായിരുന്നു ഇത്. ഈ പ്രവൃത്തി ഹിന്ദുക്കളില്‍ അമര്‍ഷവും പ്രതിഷേധവും സൃഷ്ടിച്ചത് സ്വാഭാവികം. ഇക്കാരണത്താല്‍ അക്ബറിനെപ്പോലുള്ള ഭരണാധികാരികള്‍ പശുക്കളെ കൊല്ലുന്നതും മുസ്ലിം പെരുന്നാളുകളില്‍ പശുക്കളെ ബലിയര്‍പ്പിക്കുന്നതും നിരോധിക്കുകപോലും ചെയ്തിരുന്നു.
എ.ഡി 1700 ല്‍ ഇസ്ലാമികാധിപത്യം അവസാനിക്കാന്‍ തുടങ്ങിയതോടെ ഗോഹത്യകളും ഗണ്യമായി കുറഞ്ഞു. 1700-1800 കാലയളവില്‍ ഗോഹത്യകള്‍ പരിമിതമായിരുന്നു. മുഗള്‍ഭരണത്തിന്റെ അന്ത്യത്തിനും ബ്രിട്ടീഷ് ഭരണത്തിന്റെ ആവിര്ഭാവത്തിനുമിടയ്ക്ക് ഗോഹത്യയെച്ചൊല്ലി വളരെക്കുറച്ച് സംഘര്‍ഷങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് ഗാന്ധിയനായ ധരംപാല്‍ ഗോസംരക്ഷണത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇതിന് തെളിവായെടുക്കാം.
ബ്രിട്ടീഷാധിപത്യത്തില്‍ ഗോമാംസം ഭക്ഷിക്കുന്നത് ശീലമാക്കിയ യൂറോപ്യന്മാരുടെ വരവോടെ പുതിയൊരു അവസ്ഥ സൃഷ്ടിക്കപ്പെട്ടു. മാട്ടിറച്ചി കഴിച്ചാല്‍ ശരീരത്തിന്റെ കരുത്തും കായികക്ഷമതയും വര്‍ധിക്കുമെന്ന ഒരു വിശ്വാസം യൂറോപ്യന്മാരില് ഉണ്ടായിരുന്നു.
2000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ പശുമാംസത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് യൂറോപ്പായിരുന്നു എന്നുകാണാം. സ്വാഭാവികമായും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷുകാരുടെ ഭരണം നിലവില്‍വന്നതോടെ അവര്‍ പശുക്കളെ കൊല്ലുന്നതിന്റെ എണ്ണവും വര്‍ധിച്ചു. പത്തൊമ്പതാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഗോഹത്യകള്‍ വന്‍തോതിലാവുകയും പാശ്ചാത്യമാതൃകയിലുള്ള അറവുശാലകള്‍ ബ്രിട്ടീഷ്സൈന്യത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും സ്ഥാപിക്കപ്പെടുകയും ചെയ്തു. ഈ അറവുശാലകളുടെ നടത്തിപ്പിന് ധാരാളം കശാപ്പുകാര്‍ വേണ്ടിയിരുന്നു. ഹിന്ദുക്കള്‍ ഈ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ മതംമാറി ക്രൈസ്തവരായവരെയും മുസ്ലിങ്ങളെയുമാണ് ഇതിന് നിയോഗിച്ചത്.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഹരിയാനയിലെ ലാലാ ഹര്‍ദേവ് സഹായിയുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് മുഗള്‍ഭരണകാലത്ത് ഒരുവര്‍ഷം പരമാവധി 20,000 ഗോഹത്യകള്‍ നടന്നിട്ടുണ്ടെന്നാണ്.
അതേസമയം, 1917 ല്‍ മുസാഫര്‍പൂരില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ മഹാത്മാഗാന്ധി പറഞ്ഞത് ബ്രിട്ടീഷുകാര്‍ ദിവസംതോറും 30,000 പശുക്കളെ കശാപ്പു ചെയ്യുന്നുവെന്നാണ്. അതായത് ഒരുവര്‍ഷം ഒരുകോടി പത്തുലക്ഷം (1,10,00,000) ഗോഹത്യകള്‍! മതവിശ്വാസത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും ഹിന്ദുക്കളെ അപമാനിക്കാനും പ്രകോപിതരാക്കാനും മുഗള്‍ഭരണകാലത്ത് മുസ്ലിങ്ങള്‍ നടത്തിയതിനേക്കാള്‍ ഗോഹത്യകള്‍ ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നു. ഇന്ന് ക്രൈസ്തവരാജ്യങ്ങള്ക്കാണ് മാട്ടിറച്ചി വ്യാപാരത്തിന്റെ കുത്തക. അമേരിക്കയില്‍ മാത്രം പതിനായിരം കോടി (100 ബില്യണ്‍) ഡോളറിന്റെ ഇറച്ചിവ്യാപാരം നടക്കുന്നുവെന്നാണ് കണക്ക്. 2003 ല്‍ ജപ്പാന്, മെക്സിക്കോ, ദക്ഷിണകൊറിയ, കാനഡ എന്നീ രാജ്യങ്ങളുമായി 300 കോടി 30 ലക്ഷം (3.3 ബില്യണ്‍) ഡോളറിന്റെ മാട്ടിറച്ചി വ്യാപാരമാണ് അമേരിക്ക നടത്തിയത്. ആഗോളതലത്തില്‍ നടക്കുന്ന മാട്ടിറച്ചി വ്യാപാരത്തിന്റെ കണക്ക് ആരെയും ഞെട്ടിക്കുന്നതായിരിക്കും.
സ്വാതന്ത്ര്യസമരത്തിലെ ഗാന്ധിജി ഉള്‍പ്പെടെയുള്ള മഹാരഥന്മാരുടെ പിന്തുണ 1870 ല്‍ നാമധാരി സിഖുകാര്‍ തുടക്കമിട്ട ഗോഹത്യനിരോധന പ്രക്ഷോഭത്തിനുണ്ടായിരുന്നു. ബാലഗംഗാധര തിലകന്, ലാലാ ലജ്പത്റായി, പണ്ഡിറ്റ് മദന്മോഹന് മാളവ്യ, ഡോ.രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ ഗോഹത്യാനിരോധന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ്. ”സ്വരാജ്യം നേടിയില്ലെങ്കില്‍പ്പോലും ഗോസംരക്ഷണം എന്ന തത്വം ഞാന്‍ കൈവിടില്ല” എന്നാണ് 1927 ല്‍ ഗാന്ധിജി പ്രഖ്യാപിച്ചത്. ഈ പാരമ്പര്യം വിസ്മരിച്ചുകൊണ്ടാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധനിരോധനം പിന്നീട് അധികാരത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കിയത്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും മതം ആചരിക്കാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം മറ്റൊരാളെ മതംമാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് ഭരണഘടയിലെ അനുച്ഛേദം 25(1) വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ‘ഘര്‍ വാപസി’ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധിതമതപരിവര്‍ത്തനം ദേശവ്യാപകമായി നിരോധിക്കാനുള്ള നിയമനിര്‍മാണത്തിന് ശ്രമിച്ചപ്പോള്‍ അത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു മോദി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെയും കത്തോലിക്കാസഭയുടേയും മറ്റും പ്രചാരണം.
ഗോഹത്യ നിരോധനത്തിനെതിരെ നടക്കുന്നതും ഭരണഘടനാവിരുദ്ധമായ പ്രചാരണമാണ്. ”കൃഷിയും മൃഗസംരക്ഷണവും ആധുനികവും ശാസ്ത്രീയവുമായ രീതിയില്‍ സംഘടിപ്പിക്കാനും, പശുക്കള്‍, പശുക്കിടാങ്ങള്‍ എന്നിവയെ കൊല്ലുന്നത് നിരോധിക്കാനും പാല് തരുന്ന മറ്റ് മൃഗങ്ങളെയും ഭാരം ചുമക്കുന്ന കന്നുകാലികളെയും പരിപാലിക്കാനും സര്‍ക്കാര്‍ ശ്രമിക്കണം” എന്നാണ് ഭരണഘടനയുടെ അനുച്ഛേദം 48 വ്യക്തമാക്കുന്നത്. ഗോഹത്യ തടയേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ഇപ്രകാരം ഭരണഘടനയില്‍ തന്നെ പറഞ്ഞിരിക്കെ അതിന് ശ്രമിക്കുന്നത് സംഘപരിവാറിന്റെ മതവിരോധം കൊണ്ടാണെന്ന് വാദിക്കുന്നവര്‍ ജനങ്ങളെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുകയാണ്.
1976 ലെ ഗോഹത്യനിരോധന നിയമം ഭേദഗതി ചെയ്ത് കന്നുകാലികളെ കൊല്ലുന്നതും നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും ഭരണഘടനാനുസൃതമാണ്. ഗുജറാത്തിന്റെ മാതൃകയില്‍ കാളകളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാക്കുന്ന സമ്പൂര്‍ണ ഗോവധനിരോധനത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും അധികാരം നല്കുന്ന നിയമനിര്‍മാണത്തിന് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതും ഭരണഘടനാനുസൃതമായാണ്. കാരണം ഗുജറാത്തിലെ ഗോഹത്യനിരോധനനിയമത്തെ 2005 ല്‍ സുപ്രീംകോടതി ശരിവച്ചതാണ്. കാളകളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ട് ബീഹാറും ഉത്തര്‍പ്രദേശും കൊണ്ടുവന്ന നിയമം 1959 ല്‍ അഞ്ചംഗ സുപ്രീംകോടതി ബഞ്ച് നിരാകരിച്ചിരുന്നു.
36 വര്‍ഷം പഴക്കമുള്ള ഈ വിധി റദ്ദാക്കിയാണ് ഗുജറാത്ത് ഗോഹത്യനിരോധനിയമത്തെ സുപ്രീംകോടതി ശരിവച്ചത്. സുപ്രീംകോടതി ശരിവച്ച ഈ നിയമം ദേശവ്യാപകമായി പ്രാബല്യത്തില്ക്കൊണ്ടുവരാനുള്ള അധികാരവും അവകാശവും നരേന്ദ്രമോദി സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: