നിയമനിര്‍മ്മാണത്തിനാണ് നിയമസഭകളും പാര്‍ലമെന്റും. ഇറങ്ങിപ്പോകാനും അഴിമതിയാരോപിക്കാനും വെല്ലുവിളിക്കാനും ഗോഗ്വാവിളികള്ക്കുമുള്ള വേദിയായി അവയെ മാറ്റിയെടുത്തത് നമ്മുടെ ജനാധിപത്യസമ്പ്രദായത്തിലെ ചില പോരായ്മകളും ജനപ്രതിനിധികളിലെ വിചിത്ര സ്വഭാവക്കാരും ചേര്‍ന്നാണ്.
ജനാധിപത്യ ഭരണസംവിധാനത്തിന് സഹായകമായ രീതിയില്‍ നിയമങ്ങള്‍ നിര്‍മിക്കേണ്ടതും നിലവിലുള്ളവയെ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതും ഈ നിയമനിര്‍മാണസഭകളുടെ ഉത്തരവാദിത്തമാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഗോവധത്തിനും ഗോമാംസ വില്‍പ്പനയ്ക്കും ഉപയോഗത്തിനും കടുത്ത ശിക്ഷ പ്രാബല്യത്തില്‍ കൊണ്ടുവന്നത് ഇങ്ങനെ നിലവിലുണ്ടായിരുന്ന നിയമത്തെ പരിഷ്കരിച്ചുകൊണ്ടാണ്.
സംസ്ഥാന നിയമങ്ങളും രാജ്യത്താകെ ബാധകമാകുന്ന കേന്ദ്രനിയമങ്ങളും എന്ന് രണ്ടുതരമുണ്ട്. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്ന കേന്ദ്രനിയമനിര്മ്മാണത്തിന് പാര്‍ലമെന്റിന്റെ ഇരുസഭകളായ ലോക്സഭയും രാജ്യസഭയും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കണം. ലോക്സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അതില്ലാത്തതിനാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമകരമായ നിയമനിര്‍മാണങ്ങളെ പോലും പ്രതിപക്ഷം തടസ്സപ്പെടുത്തുന്നത് നാം കാണുന്നതാണല്ലൊ.
മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമം വാസ്തവത്തില്‍ പുതുതല്ല. 1976 ല്‍ നിലവില്‍ വന്ന നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയായിരുന്നു. നിയമം ലംഘിച്ചാലുള്ള ശിക്ഷ കര്‍ക്കശമാക്കുകയായിരുന്നു, വ്യവസ്ഥ വ്യാപിപ്പിക്കുകയായിരുന്നു, യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ മിക്ക സംസ്ഥാനങ്ങളിലും നിയമമുണ്ട്. ദേശീയതലത്തില്‍ ഗോവധനിരോധനവും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മാണംപോലും ആവശ്യമില്ല; സംസ്ഥാനങ്ങളിലുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കിയാല്‍. പക്ഷേ, കേരളം എന്തിലും വ്യത്യസ്തമാണല്ലൊ. പല കാര്യങ്ങളിലും മാതൃകാ സംസ്ഥാനമെന്ന് അഭിമാനിക്കുന്ന നമ്മുടെ നാട്ടിലെ കാര്യം വ്യത്യസ്തമാണ്. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലേ ഗോവധനിരോധന നിയമം സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കാത്തതുള്ളൂ, മണിപ്പൂര്‍, നാഗാലാന്റ്, കേരളം.
കേരളം പഞ്ചായത്ത് ചട്ടപ്രകാരം 1964 ല്‍ ഒരുത്തരവിറക്കിയിട്ടുണ്ട്, അതില്‍ വ്യവസ്ഥയിങ്ങനെ, ഉപയോഗമുള്ള കന്നുകാലികളെ പഞ്ചായത്ത് അതിര്‍ത്തിയില്‍ കശാപ്പ് ചെയ്യാന്‍ പാടില്ല. ഹാ എത്ര വിചിത്രമായ, അവ്യക്തമായ ഉത്തരവ്! മണിപ്പൂരില്‍ 1936 ല്‍ അന്നത്തെ മഹാരാജാവിറക്കിയ ഉത്തരവാണ് ഇന്നും നിലനില്‍ക്കുന്നത്. ശരിയാണ്, അതില്‍ അവ്യക്തതകള്‍ ഏറെയുണ്ട്. എങ്കിലും സുവ്യക്തതയുണ്ട് നിലപാടില്‍, ഉത്തരവ് പറയുന്നു:
ഹിന്ദുമതവിശ്വാസം കണക്കിലെടുത്തും മണിപ്പൂര്‍ മര്യാദ മാനിച്ചും മണിപ്പൂരില്‍ ഗോവധം നടത്താന്‍ പാടില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ നിലവില്‍ വന്ന കാലം ഇങ്ങനെയാണ്:- ആന്ധ്രയില്‍ (1977), അസം (’50), ബീഹാര്‍ (’55), ദല്‍ഹി (1994), ഗോവ (’78), ഗുജറാത്ത് (’54), ഹരിയാന (’55), ജമ്മു കശ്മീര്‍ (1932), കര്‍ണാടക (’64), മധ്യപ്രദേശ്(’59), മഹാരാഷ്ട്ര (’70), ഒറീസ(’60), പോണ്ടിച്ചേരി (’68), പഞ്ചാബ് (’85), രാജസ്ഥാന് (’95), തമിഴ്നാട് (’58), യുപി (’55), ബംഗാള്‍ (’50) എന്നിങ്ങനെ അവിടങ്ങളില്‍ നിയമം നിര്‍മിക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടുണ്ട്. പക്ഷേ കേരളം…
എന്തുകൊണ്ട്, ആരെ പേടിച്ച് സംസ്ഥാനം ഇതു ചെയ്യുന്നില്ല എന്നതാണ് ചോദ്യം. 1996 മെയ് 24. പ്രധാനമന്ത്രിയായി അടല്‍ബിഹാരി വാജ്പേയി ആദ്യവട്ടം ലോക്സഭയില്‍ വിശ്വാസവോട്ട് തേടിയ ദിവസം. പലരും പ്രതീക്ഷിച്ചത് സര്‍ക്കാര്‍ എങ്ങനെയും ഭൂരിപക്ഷം നേടുമെന്ന വിശ്വാസമായിരുന്നു എല്ലാവര്ക്കും. പക്ഷേ, 16-ാം ദിവസം സര്‍ക്കാര്‍ വീണു. പാര്‍ലമെന്റില്‍ ഓരോ പാര്‍ട്ടികളുടേയും നേതാക്കള്‍ പ്രസംഗിക്കുന്നു. ചെറിയ പാര്‍ട്ടികള്‍ ധാരാളം. അവര്‍ നയം പറയുകയാണ്. ജി. ജി. സ്വെല്‍ എന്ന മേഘാലയയില്‍ നിന്നുള്ള എംപി, ഒറ്റയാളുടെ പാര്‍ട്ടിയുടെ ഊഴം വന്നു.
ഒന്നെങ്കില്‍ ഒന്ന്, പിന്തുണ ആവശ്യമാണ്. മാത്രമല്ല, സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഭാവിയില്‍ ബിജെപിയോട് എന്തു നിലപാടായിരിക്കും കൈക്കൊള്ളുക എന്നറിയാനുള്ള പരീക്ഷണംകൂടിയായിരുന്നല്ലോ ആ സര്‍ക്കാര്‍. വാജ്പേയിയെ വാനോളം പുകഴ്ത്തി 17 മിനുട്ട് സംസാരിച്ച സ്വെല്‍ അവസാനവാക്യം പറഞ്ഞതിങ്ങനെ:- പക്ഷേ, വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് ഏറ്റവും വില കുറച്ചു കിട്ടുന്ന പോഷകാഹാരമായ ബീഫ് ഇല്ലാതാക്കുന്ന ഗോവധനിരോധനം വാജ്പേയി പാര്‍ട്ടിയുടെ അജണ്ടയായതിനാല്‍ ഞാന്‍ ഈ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു… അതാണ് ബീഫിന്റെ രാഷ്ട്രീയം. കേരളത്തിലെ ഇടതുമുന്നണികള്‍ക്കും ഈ രാഷ്ട്രീയമറിയാം. അതുകൊണ്ട് അവര്‍ ഗോവധം നിരോധിക്കില്ല; മാത്രമല്ല ശിക്ഷാര്‍ഹമായ മനുഷ്യവധം പോലും ആസൂത്രിതമായി ചെയ്യുന്ന പാര്‍ട്ടികളുടെ ഭരണത്തില്‍ മിണ്ടാപ്രാണിക്കെന്തു വില!!
എന്നാല്‍, നിയമം നിര്‍മ്മിക്കുക, നിര്‍മ്മിച്ചവ നടപ്പാക്കുക, ആ നിയമങ്ങള്‍ വ്യാഖ്യാനിക്കുന്ന കോടതി ഉത്തരവുകള്‍ പ്രാവര്‍ത്തികമാക്കുക എന്നിവ ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതില്‍ വീഴ്ചവരുത്തുന്നത് സര്‍ക്കാരിന്റെ പരാജയമാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാരുകള്‍, ഇരു മുന്നണികളുടെയും, വമ്പന്‍ പരാജയമാണെന്ന് വ്യക്തമാകും. കശാപ്പു സംബന്ധിച്ച കോടതി വിധികളോടുള്ള സമീപനം നോക്കിയാല്‍ മതി.
കേരള ഹൈക്കോടതി 10.12.2008 നും 17.12.2008 നും രണ്ട് റിട്ട് പെറ്റീഷനുകള്‍ ((WP.No..13805/04/,37093/04) പരിഗണിച്ച് നടത്തിയ വിധിന്യായത്തില്‍ ഇറച്ചിവെട്ടും വിതരണവും വില്‍പ്പനയും സംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇറച്ചിവെട്ടുകാര്‍ക്ക് ലൈസന്‍സ് വേണം, സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് വേണം, അതിനു പ്രത്യേക സ്ഥലം കണ്ടെത്തി അവിടെ മാത്രമേ കശാപ്പു ചെയ്യാവൂ, പരസ്യമായി മാംസം പ്രദര്‍ശിപ്പിക്കരുത് തുടങ്ങിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആ വിധികളിലുണ്ട്. പക്ഷേ, കോടതിവിധിക്കെന്തു വില? (മൂന്നു പതിറ്റാണ്ടു മുമ്പ് ചങ്ങനാശ്ശേരി ചന്തയില്‍ കണ്ടിരുന്ന കാഴ്ച, അതെ ‘ആടുതോമ’യുടെ ചന്ത, കൂറ്റന്‍ കാളകളും പശുക്കളും റോഡിലൂടെ നടന്നു പോകുന്നു.
പുറത്ത് എഴുതിവെച്ചിരിക്കുന്നു-നാളെ എന്നെ അറക്കും. എന്റെ ഇറച്ചി കട നമ്പര്‍….. ല്‍ ലഭിക്കും. ദയനീയക്കാഴ്ച. തൃശൂരില്‍ അറുത്ത മൃഗത്തിന്റെ തല ഇറച്ചിക്കടയുടെ വാതില്ക്കല് പ്രദര്ശിപ്പിച്ചുകണ്ടിട്ടുണ്ട്. കണ്ണു തുറിച്ച് അപ്പോഴും നോക്കുന്നതുപോലെ തോന്നും. ഇന്ന് ഇറച്ചികഷ്ണങ്ങള്‍ വലിയ കൊളുത്തില്‍ തൂങ്ങിക്കിടക്കുന്നാടുന്നുവെന്നു വ്യത്യാസം.)
കോടതിയെ ധിക്കരിക്കരുതല്ലൊ. അതുകൊണ്ട് പഞ്ചായത്ത് മുനിസിപ്പല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.എം. വിജയാനന്ദ് 17 ഇന നിര്‍ദ്ദേശങ്ങളുള്ള സര്‍ക്കുലര്‍ 2009 ഒക്ടോബര്‍ 17 ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അയച്ചു.
പക്ഷേ ഫലമോ? അതിനാരും കടലാസു വിലകല്‍പ്പിച്ചില്ല. എന്നാല്‍, മറ്റൊരിടത്തുമില്ലാത്ത നിയമം പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലുണ്ടത്രെ, അവിടെ പന്നിയെ കശാപ്പു ചെയ്യാന്‍ പാടില്ല, ശിക്ഷാര്‍ഹമാണ്. ആ നിയമം സംസ്ഥാനവ്യാപകമാക്കണമെന്ന ആവശ്യം ആരെങ്കിലും ഉയര്‍ത്തിയാല്‍ രായ്ക്ക് രാമാനം സര്‍ക്കാര്‍ നിയമം കൊണ്ടുവന്നേക്കാം. പക്ഷേ ഗോവധം നിരോധിക്കാന്‍ കേരളം തയ്യാറല്ല തന്നെ. വര്‍ഗീയ കശാപ്പെന്നോ കശാപ്പിലെ വര്‍ഗീയതയെന്നോ ഒക്കെ വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
പക്ഷേ ലൈസന്‍സുള്ളവര്‍ മാത്രം കശാപ്പു ചെയ്യുന്ന, ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ മാത്രം കശാപ്പുചെയ്യുന്ന, പരസ്യമായി മാംസം പ്രദര്‍ശിപ്പിക്കാത്ത ഒരു കാലം കേരളത്തിലുണ്ടാകുമോ. പശുവിറച്ചി വില്‍ക്കപ്പെടുമെന്ന് പരസ്യമായി ബോര്‍ഡ് വെക്കാന്‍ ധൈര്യം കാണിക്കുന്ന സംസ്ഥാനത്തേക്കാണ് നിയമനിര്‍മാണം ആവശ്യപ്പെട്ട് ഗോവധനിരോധന മാതൃകാ ബില്ലുകള്‍ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഉടന്‍ പ്രതീക്ഷിക്കാം കേരളത്തില്‍നിന്ന് ഒരു പശുവിറച്ചി തിന്നാനുള്ള അവകാശസമരം. പൊതുകവലകളില് പരസ്യമായി ഇറച്ചി തൂക്കിയിട്ടു വില്‍ക്കുന്ന ഹീനതയെങ്കിലും അവസാനിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഗോവധം നിരോധിക്കാന്‍ എങ്ങനെ നട്ടെല്ലുണ്ടാകും എന്നതു വേറേ കാര്യം.
ചോദ്യം: ഭരണഘടന, നിയമങ്ങള്‍, കോടതി, ഭരണകൂടം ഇതൊക്കെ ആവശ്യമുണ്ടോ. ഇല്ലെങ്കില്‍ എന്താണ് കുഴപ്പം?
ഉത്തരം:അത്തരം അവ്യവസ്ഥിതിയില്നിന്നാണ് നാം ജനാധിപത്യ സംവിധാനത്തിലേക്ക് വന്നത്. പൊതുവായ മാനദണ്ഡം എന്ന നിലയില്‍ ഭരണഘടനയും നിയമങ്ങളും നടപ്പാക്കാന്‍ ഭരണകൂടവും വ്യാഖ്യാനിക്കാന്‍ കോടതിയും ആവശ്യമാണ്. ആ കര്‍ത്തവ്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ചെയ്യുകയും വേണം.
ചോദ്യം: അപ്പോള്‍ ഭരണഘടനയിലെ തന്നെ വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും നടപ്പാക്കാതെ വരുന്നതോ. ഏകസിവില്‍ നിയമം, കശ്മീരിനുള്ള പ്രത്യേകാധികാരങ്ങള്‍, നിശ്ചിതകാലത്തേക്ക് മാത്രമായി നിര്‍ദ്ദേശിച്ച സംവരണാനുകൂല്യം, ഗോവധ നിരോധനം തുടങ്ങിയവ…
ഉത്തരം: ഈ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുക… കൃത്യമായ ഉത്തരം കിട്ടിക്കോളണമെന്നില്ല. മാത്രമല്ല, ഭരണഘടനയുടെ ആമുഖത്തിനാണു പ്രധാന്യം, അന്തസ്സത്തയ്ക്കല്ല എന്നാണല്ലോ സുവിദിതമായ വാദം. എങ്കിലും ചോദിച്ചുകൊണ്ടേയിരിക്കുക…
നാഗാലാന്റില്‍ ബലാത്സംഗക്കേസില്‍ പ്രതിയെ ജയില്‍ തകര്‍ത്ത് ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. നിയമവും നീതിയും അതിന്റെ ശരിയായ നിര്‍വഹണവും ഇല്ലാഞ്ഞ കാലത്ത് ഇതൊക്കെയായിരുന്നു പതിവ്. പട്ടാപ്പകള്‍ വണ്ടികയറ്റിയും മര്‍ദ്ദിച്ചും പാവങ്ങളെ കൊലപ്പെടുത്തുന്ന നിസാമുമാരും മതവിദ്യാഭ്യാസം നേടാന്‍ വരുന്ന കൊച്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ചില മദ്രസ അധ്യാപകരും മറ്റും മറ്റും കേരളത്തില്‍ വര്‍ധിക്കുമ്പോഴും ഇവിടെ ഇങ്ങനെയൊന്നും സംഭവിക്കാറില്ല. കാരണം അത്തരം സംഭവങ്ങളില്‍ രാഷ്ട്രീയ ചേരിതിരിഞ്ഞ് പ്രസ്താവനയിറക്കിയും ടെലിവിഷന്‍ ചര്‍ച്ചകള്‍ നടത്തിയും അതെല്ലാം കണ്ടും കേട്ടും നാം നമ്മുടെ പ്രതിഷേധവികാരമടക്കാന് പഠിച്ചുകഴിഞ്ഞിരിക്കുന്നുവല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: