കൊച്ചി: ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ അതിക്രൂരമായി കൊന്ന കേസിലെ പ്രതി നിസാം മുഹമ്മദിനെതിരെ ഒടുവില്‍ കാപ്പ ചുമത്തി. കര്‍ക്കശമായ നിയമമാണ് കാപ്പ എന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്. എന്നാല്‍ നിസാമിനു മുന്പില് ഈ നിയമത്തെയും കേരളത്തിലെ നേതാക്കള്‍ മുട്ടുകാത്തിക്കുമോയെന്ന് കാണേണ്ടിയിരിക്കുന്നു.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള നിയമമാണ് കാപ്പ. 2007ലാണ് ഇതു കൊണ്ടുവന്നത്. 2006 ഡിസംബര്‍ മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ഇത് നടപ്പാക്കിയത്.ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ആരെയും കസ്റ്റഡിയില്‍ എടുക്കാന്‍ അനുവദിക്കുന്നതാണ് നിയമം.
മദ്യവും ലഹരിയും നിര്‍മ്മിക്കുക, സൂക്ഷിക്കുക, വിലക്കുക, കടത്തുക, കള്ളനോട്ട് അച്ചടിക്കുക, കൈമാറുക, ശേഖരിക്കുക,അനധികൃതമായി മണ്ണെടുക്കുക,നിയമവിരുദ്ധ മണല്‍ ഖനനം,വനംനശിപ്പിക്കുക, വന്യമൃഗങ്ങളെ കൊല്ലുക, പകര്‍പ്പവകാശ നിയമം ലംഘിക്കുക,മയക്കുമരുന്ന് ശേഖരിക്കുക, കൈവശം വയ്ക്കുക, വില്‍ക്കുക തുടങ്ങിയവയ്ക്കെല്ലാം കാപ്പ ചുമത്താം.
അനധികൃത പണമിടപാടുകാര്ക്കെതിരെയും ഇൗ വകുപ്പ് ചുമത്താം.
ആറു മാസം വരെ തടവില്‍ വയ്ക്കാം. ആറു മാസം കഴിഞ്ഞ് വേണമെങ്കില്‍ നീട്ടാം. പുറത്തുവന്നശേഷവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ വീണ്ടും കാപ്പ പ്രകാരം അകത്താക്കാം. കാപ്പ പ്രകാരം ജയിലില്‍ അടച്ചാലും ഇടയ്ക്ക് ഒരാഴ്ച വരെ പരോള്‍ നല്‍കാനും വ്യവസ്ഥയുണ്ട്.
മാത്രമല്ല കാപ്പ ചുമത്തി ജയിലില്‍ ആക്കിയാലും ഈ ഉത്തരവ് അപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനും ഉത്തരവില്‍ ദേദഗതിവരുത്താനും സര്‍ക്കാരിന് പൂര്‍ണ്ണമായ അധികാരമുണ്ട്. ഇത്തരം വ്യവസ്ഥകള്‍ ഈ നിയമത്തിന്റെ ദൗര്‍ബല്യമാണ്. ഇവ മുതലെടുത്ത് പ്രതിയെ വിട്ടയക്കാനും സര്‍ക്കാരിന് കഴിയും. നിസാമിനെപ്പോലെ ഭരണപ്രതിപക്ഷങ്ങള്‍ക്ക് വേണ്ടപ്പെട്ടവനെ കാപ്പ ചുമത്തി അകത്തിട്ടാലും വൈകാതെ എന്തെങ്കിലും ന്യായം പറഞ്ഞ് പുറത്തു കൊണ്ടുവരുമെന്ന് ഉറപ്പ്.
ഇനി ജയിലില്‍ ഇട്ടാലും നിസാമിന് വിഐപി പരിഗണന ഉറപ്പ്. ബംഗളൂരുവിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയതു തന്നെ സ്വന്തം ആഡംബരക്കാറിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: