തിരുവനന്തപുരം:നിയമസഭയിലെ പ്രവര്‍ത്തന ശൈലിയില്‍ കാര്‍ത്തികേയന്റെ സ്വാധീനം വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒഴിവാക്കിയ ചരിത്ര പ്രധാനമായ തീരുമാനത്തിലൂടെ അച്ചടക്കത്തിന് പുതിയ മാനം കൈവരിക്കാനായി. ജി. കാര്ത്തികേയന് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റ പ്രമേയത്തിനുപോലും അവതരണാനുമതി നിഷേധിക്കാത്ത ഏക സ്പീക്കറായിരുന്നു അദ്ദേഹം. ആ സമന്വയത്തിന്റെ നിലപാടുകള്‍ക്കുമുന്നില്‍ നമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കാര്ത്തികേയന് ജനഹൃദയങ്ങളില്‍ ആഴത്തില്‍ സ്ഥാനം നേടാനായെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്. കോളേജ് പഠനകാലത്തു തന്നെ സംഘടനാ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം കേരള ജനതയ്ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ്.
ആര്‍ക്കും അവഗണിക്കാനാകാത്ത നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്ന് മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ കറപുരളാത്ത നേതാവായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങള്‍ക്കു പ്രാധാന്യം നല്കിയ രാഷ്ട്രീയ പ്രവര്‍ത്തനുമായിരുന്നു കാര്‍ത്തികേയനെന്ന് അദ്ദേഹം പറഞ്ഞു.
അനുജന്റെ നിര്യാണത്തില്‍ ജ്യേഷ്ഠന് അനുശോചിക്കേണ്ടിവരുന്ന അവസ്ഥയാണുണ്ടായതെന്ന് എ.കെ.ആന്റണി. വലിയസംസ്കാരത്തിന്റെ പ്രതിരൂപമായിരുന്നു കാര്ത്തികേയന്. പ്രതിപക്ഷം ആഞ്ഞടിക്കുമ്പോഴും അദ്ദേഹം കാണിച്ച സംസ്കാരം വിലമതിക്കാത്തതാണ്.
തുടര്‍ന്നുവരുന്ന സ്പീക്കര്‍മാര്‍ക്ക് കാര്ത്തികേയന് മാതൃകയാകുമെന്ന് വി.എസ്.അച്ചുതാനന്ദന് പറഞ്ഞു. ദിവാന് ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കടന്നുകയറ്റത്തിന് അറുതിവരുത്താനുള്ള ഉറച്ച നിലപാടാണ് കാര്ത്തികേയന് എടുത്തത്. കേരള യൂണിവഴ്സിറ്റി യൂണിയന് സെക്രട്ടറിയായിരിക്കെ എല്ലാ പാര്‍ട്ടിക്കാരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു കാര്‍ത്തികേയനെന്ന് കോടിയേരി ബാലകൃഷ്ണന്.
സ്നേഹബന്ധം കൊണ്ട് രാഷ്ട്രീയ എതിരാളികളെ കീഴ്പ്പെടുത്താനുള്ള പ്രത്യേക കഴിവുണ്ടായിരുന്നു. നിയമസഭയിലെ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങള്‍ക്ക് അനുഭാവപൂര്‍വമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
ചടങ്ങില്‍ മന്ത്രിസഭാംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: