തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസ്സാമിനെതിരെ കാപ്പചുമത്തുന്നതുമായി ബന്ധപ്പെട്ട ഫയല്‍ പഠിച്ചിട്ടും പഠിച്ചിട്ടും തീരുന്നില്ല. അതിനാല്‍ തീരുമാനം അനിശ്ചിതമായി നീളുന്നു.
പതിനഞ്ചോളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതി നിസ്സാമിനെതിരെ കാപ്പ ചുമത്തലുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടിന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്. നിശാന്തിനി ജില്ലാകളക്ടര്‍ എം.എസ്. ജയക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും നാളിതുവരെയായിട്ടും ഫയല്‍ ഒപ്പിട്ട് ആഭ്യന്തര വകുപ്പിന് കൈമാറാന്‍ കളക്ടര്‍ക്ക് സാധിച്ചിട്ടില്ല. പോലീസ് നല്കിയ റിപ്പോര്‍ട്ട് പഠിച്ചുവരുന്നതേയുള്ളുവെന്നാണ് കളക്ടറുടെ മറുപടി. ഇതിനിടെ നാളെ തീരുമാനമുണ്ടകായേക്കുമെന്ന് അഭ്യൂഹവുമുണ്ട്.
റിപ്പോര്‍ട്ട് കിട്ടി മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടയില്‍ നിരവധി വിവാദങ്ങള്‍ ചന്ദ്രബോസ് കേസുമായി ഉയര്‍ന്നുവന്നു. ഇതെല്ലാമാണ് തീരുമാനം വൈകിച്ചതെന്നും പറയുന്നു. ഇതിനിടെ കേസന്വേഷിക്കുന്ന പേരാമംഗലം സി.ഐ. എം. ബിജുകുമാറിനോട് ഇന്ന് ഉപലോകായുക്തയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേ സമയം, നിസ്സാം കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ കാണാതായ സംഭവത്തില്‍ ആശുപത്രി അധികൃതരും ഒളിച്ചുകളി നടത്തുന്നു. വസ്ത്രങ്ങള്‍ പോലീസിന് കൈമാറിയോ എന്ന് വ്യക്തമായി മറുപടിപറയാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. അപകടത്തില്‍ പെട്ട് ചെല്ലുന്നവരുടെ വസ്ത്രങ്ങള്‍ മാറ്റി അത് ബന്ധുക്കള്‍ക്കോ അല്ലെങ്കില്‍ പോലീസിനോ കൈമാറുകയാണ് പതിവ്. എന്നാല്‍ ഈ കേസില്‍ ബന്ധുക്കള്‍ക്ക് വസ്ത്രം നല്‍കിയിട്ടില്ലെന്ന് പറയുന്നു. പോലീസിന് വസ്ത്രം കൈമാറിയോ എന്ന കാര്യത്തില്‍ മറുപടി പറയാന്‍ ആശുപത്ര അധികൃതര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: