ലോകവനിതാ ദിനത്തില്‍ തൊഴിലാളി സ്ത്രീകളുടെ സമ്മേളനങ്ങള്‍ കരുത്തറിയിക്കുന്നതായി. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (ബിഎംഎസ്) ആഭിമുഖ്യത്തില്‍ കേരളത്തിന്റെ മൂന്നു മേഖലകളിലായി നടന്ന സമ്മേളനങ്ങളില്‍ ആയിരക്കണക്കിനു വനിതകള്‍ സമ്മേളിച്ചു.കൊല്ലം,കൊച്ചി,കോഴിക്കോട് മേഖലകളിലായായിരുന്നു സമ്മേളനങ്ങള്‍.
സാമൂഹ്യതിന്മകള്ക്കെതിരെ സ്ത്രീശക്തി എന്നതായിരുന്നു സമ്മേളനങ്ങളുടെ സന്ദേശം.
അദ്ധ്വാനം ആരാധനയാണെന്ന് വിശ്വസിക്കുന്ന ദേശീയ ബോധമുള്ള തോഴിലാളി സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തില്‍ ആറ് പതിറ്റാണ്ടില്‍ എത്തി നില്ക്കുന്ന ബിഎംഎസിന്റെ കുടക്കീഴില് സ്ത്രീ സമൂഹം ആവേശത്തോടെ പങ്കാളികളാകുന്ന കാഴ്ചയായിരുന്നു മേഖലാ സമ്മേളനങ്ങളില്‍ പ്രതിധ്വനിച്ചത്. ചിന്തിക്കാനും, പ്രതികരിക്കാനും തയ്യാറാകുന്ന ഇന്നത്തെ വനിതക്ക് തൊഴില്‍ സാമൂഹ്യ മേഖലകളിലെ പ്രശ്നങ്ങള്‍ക്കും, അസമത്വത്തിനും, ചൂഷണങ്ങള്‍ക്കുമെതിരെ പോരാടാന്‍ കഴിയുന്ന സ്ത്രീ സമൂഹമായി വളരാന്‍ സമ്മേളനങ്ങള്‍ ഉണര്‍വ്വേകി.
കൊച്ചി എളമക്കര ഭാസ്കരീയത്തില്‍ നടന്ന മദ്ധ്യമേഖല സമ്മേളനം ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് ഉദ്ഘാടനം ചെയ്തു. സമൂഹം സ്ത്രീകളെ വളര്‍ത്തിയത് അടങ്ങിയും ഒതുങ്ങിയും കഴിയാന്‍ നിര്‍ബന്ധിച്ചുകൊണ്ടാണ്.അതുകൊണ്ടാണ് പ്രതികരണശേഷി ഇല്ലാത്ത വിഭാഗമായി സ്ത്രീകള്‍ വളര്‍ന്നത്. ആ പരിമിതിയില്‍ നിന്നും ഉയര്‍ന്ന്, തന്റെ നേരെയുള്ള അതിക്രമങ്ങളെ ചെറുക്കാനുള്ള ധൈര്യം സ്ത്രീകള്‍ സംഭരിക്കണമെന്ന് ലീലാ മേനോന് അഭിപ്രായപ്പെട്ടു.
മൂല്യച്യുതി സംഭവിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ സ്ത്രീസമൂഹം പല സാമൂഹ്യവിപത്തുകള്‍ക്കും നടുവിലാണെന്ന് എന്‍എസ്എസ് കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ ഡോ.പി.ബി. ശാന്താദേവി. കൊല്ലം താമരക്കുളം റെഡ്യാര്‍ ഹാളില്‍ നടന്ന ബിഎംഎസ് ദക്ഷിണമേഖലാ വനിതാസമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോഴിക്കോട്ട് സംഘടിപ്പിച്ച ഉത്തരമേഖലാ വനിതാസമ്മേളനം ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുമതി ഹരിദാസ് ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സാമൂഹ്യതിന്മകള്ക്കെതിരെ സ്ത്രീശക്തി ഉണരണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: