തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്ത്തികേയന് ആയിരങ്ങളുടെ യാത്രാമൊഴി. സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. നിയമസഭയിലും ദര്‍ബാര്‍ ഹാളിലും കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കാര്‍ത്തികേയന്റെ തട്ടകമായ ആര്യനാട്ടേക്കും പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്.
സ്പീക്കറുടെ ഔദ്യോഗിക വസതിയിലായിരുന്നു ആദ്യം പൊതുദര്‍ശനത്തിനു വച്ചത്. തുടര്‍ന്ന് നിയമസഭയിലേയ്ക്ക്. ഔദ്യോഗിക വസതയില്നിന്നും നിയമസഭയിലേക്ക് ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള യാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും സഹപ്രവര്‍ത്തകരും അനുഗമിച്ചു.നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, മന്ത്രിമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു
ദര്‍ബാര്‍ ഹാളിലെത്തിച്ച മൃതദേഹത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആദരാഞ്ജലി അര്‍പ്പിച്ചു. ബിജെപി നേതാക്കളായ വി മുരളീധരന്, കരമന ജയന്, വി.വി.രാജേഷ്, അഡ്വ. എസ്.സുരേഷ് എന്നിവരും സെക്രട്ടേറിയറ്റ് ജീവനക്കാരും പൊതുജനങ്ങളും അടങ്ങുന്ന വന്‍ ജനാവലി അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പോലീസ് സേനയുടെ ഫ്യൂണറല്‍ ഗാര്ഡിനുശേഷമാണ് മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് കൊണ്ടുപോയത്.
11 മണിയോടെ ഇന്ദിരാഭവനിലെത്തിച്ച ഭൗതികശരീരത്തില്‍ എ.കെ.ആന്റണി, വീരപ്പ മൊയ്ലി, മുകുള്‍ വാസ്നിക്, മന്ത്രിമാര്‍ എംഎല്‍മാര്‍ പാര്‍ട്ടി ഭാരവാഹികള്‍, നടന് സുരേഷ് ഗോപി തുടങ്ങിയവരും ഇന്ദിരാഭവനിലെത്തി അന്ത്യോചാരം അര്‍പ്പിച്ചു.
കെപിസിസി ഓഫീസില്‍നിന്ന് മൃതദേഹം സ്പീക്കറുടെ സ്വന്തം മണ്ഡലമായ ആര്യനാടേക്കുകൊണ്ടുപോയി. ആര്യനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിച്ച മൃതദേഹം ഒരുനോക്കു കാണാന്‍ രാവിലെ മുതല്‍ ആയിരങ്ങളാണ് തടിച്ചുകൂടിയിരുന്നത് അരുവിക്കരയില്‍നിന്ന് വൈകിട്ട് നാലരയോടെ ശാസ്തമംഗലത്തെ വസതിയില്‍ കൊണ്ടുവന്നു. സംസ്ക്കാരത്തിനു മുന്നോടിയായുള്ള മതാചാരപ്രകാരമുള്ള അനുഷ്ടാനകര്മ്മങ്ങള് ഇവിടെവെച്ചായിരുന്നു
ആറരയോടെ ശാന്തികവാടത്തില്‍ മൃതദേഹം എത്തുമ്പോള്‍ അവിടം ജനനിബിഡമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, ദേശീയനേതാക്കളായ എ.കെ.ആന്റണി, വീരപ്പ മൊയ്ലി, മുകുള്‍ വാസ്നിക്,കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. എഴുമണിയോടെ മക്കളായ അനന്തപത്മനാഭനും ശബരീനാഥനും ചേര്‍ന്ന് കാര്‍ത്തികേയന്റെ മൃതദേഹം ചിതയിലേക്ക് വെച്ചതോടെ അദ്ദേഹം ഓര്‍മ്മയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: