ആലപ്പുഴ: ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നത് തെറ്റായ കാര്യമല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാല്‍. കേരള ബ്രാഹ്മണസഭ വനിതാ വിഭാഗത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെ അടിസ്ഥാനത്തിലുള്ള സങ്കുചിത ചിന്താഗതിയാണ് ഒഴിവാക്കേണ്ടത്. ജാതി നല്ലതാണ്, പക്ഷേ ജാതീയത ശരിയല്ല. മറ്റു ജാതിയില്‍പ്പെട്ടവരോട് മോശമായി പെരുമാറുന്നതും ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമാണ് ഒഴിവാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് സമ്പന്നമായിരുന്ന പല സമുദായങ്ങളും ഇന്ന് നിലനില്പിനായി പൊരുതേണ്ട അവസ്ഥയിലാണ്. സവര്‍ണരെന്ന് മുദ്രകുത്തി ഇവര്‍ക്ക് അര്‍ഹതപ്പെട്ടത് പോലും നല്കാന് ഭരണകൂടങ്ങള്‍ തയാറാകുന്നില്ല. മറ്റു സമുദായങ്ങളെ എതിര്‍ത്തല്ല സ്വയം സംഘടിച്ച് വേണം വളരേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ഓള് ഇന്ത്യാ ബ്രാഹ്മിന്‍ ഫെഡറേഷന് ഓള് ഇന്ത്യാ പ്രസിഡന്റ് കെ. മാലതി, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ഗീതാകുമാരി, എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍ ആദികേശവന്, കെബിഎസ് സംസ്ഥാന പ്രസിഡന്റ് വി. രാമലിംഗം, കെബിഎസ് സംസ്ഥാന സെക്രട്ടറി ആര്. സുരേഷ്, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് എച്ച്. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച 25 വനിതകളെ യോഗത്തില്‍ ആദരിച്ചു. സംസ്ഥാന സെക്രട്ടറി സുജിനി വെങ്കിടാചലം സ്വാഗതവും സംസ്ഥാന ട്രഷറര്‍ പാര്‍വതി സുബ്രഹ്മണി നന്ദിയും പറഞ്ഞു. കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് വി. രാമലിംഗം ഭദ്രദീപം കൊളുത്തി. വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത വനിതകളുടെ കലാപരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: