ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അനീതികളും തടയുന്നതിനായി രാജ്യത്താകമാനം കേന്ദ്രീകൃത സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്ത്രീകള്‍ നേരിടുന്ന വേര്‍തിരിവും അനീതിയും അവസാനിപ്പിക്കുന്നതിനായി സ്ഥാപിക്കുന്ന കേന്ദ്രത്തില്‍ വനിതകള്‍ക്ക് നിയമസഹായവും മറ്റു സഹായങ്ങളും നല്‍കും.
പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയായ സ്ത്രീകള്‍ക്ക് മനശാസ്ത്ര കൗണ്‍സിലിംഗും സെന്ററില്‍ നല്‍കും. കേന്ദ്രത്തിലെ സേവനങ്ങള്‍ക്കായി 181 എന്ന നമ്പറില്‍ ബന്ധപ്പെടണം. സ്ത്രീസുരക്ഷയ്ക്കായി ഒത്തൊരുമിച്ചു മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വനിതാദിന സന്ദേശത്തിലാണ് പുതിയ സംവിധാനത്തെപ്പറ്റി പ്രധാനമന്ത്രി അറിയിച്ചത്.
അസാമാന്യമായ ധൈര്യവും മികച്ച നേട്ടങ്ങളും നേടിയ വനിതകളെ അഭിവാദ്യം ചെയ്യുന്നതായി ട്വിറ്ററില്‍ കുറിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനയാത്രയില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാണെന്നും പറഞ്ഞു. സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നതെന്ന് പറഞ്ഞ മോദി സ്ത്രീകളുടെ സ്ഥാനവും ബഹുമാനവും അവസരങ്ങളും വര്‍ദ്ധിച്ചാല്‍ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂവെന്നും തുടര്‍ന്നു.
ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി ആവിഷ്ക്കരിച്ചതാണ്. യുവതികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായം നല്‍കുന്നതിനായി ആവിഷ്ക്കരിച്ച സുകന്യ സമൃദ്ധി പദ്ധതി വലിയ വിപ്ലവമാണ് വരുത്താന്‍ പോകുന്നത്. മുദ്രാബാങ്കുകള്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്കുന്നതു ലക്ഷ്യമിട്ടാണ് ആരംഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: