തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. ദിവസവും ഉച്ചക്കുശേഷം 1.45നാണ് എസ്എസ്ല്‍സി പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഇല്ല. 23ന് പരീക്ഷ അവസാനിക്കും. മൂല്യനിര്ണയക്യാംപ് 31ന് ആരംഭിക്കും. നേരത്തെ 28നായിരുന്നു നിശ്ചയിച്ചിരുന്നത്. മൂല്യനിര്‍ണയ ക്യാംപുകളുടെ എണ്ണം കൂട്ടി ഏപ്രില്‍ 16ന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും.
54 മൂല്യനിര്‍ണയ ക്യാംപുകളാണുള്ളത്. മെയ് മാസത്തില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ജൂണ്‍ ആദ്യവാരം പ്ലസ്വണ് പ്രവേശനം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് 2,964 സ്കൂളുകളിലായി 4,68,495 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഗള്‍ഫില്‍ ഒമ്പത് സ്കൂളുകളില്‍നിന്ന് 465 പേരും ലക്ഷദ്വീപില്‍ ഒമ്പത് സ്കൂളില്‍നിന്ന് 1,128 പേരും എസ്എസ്എല്‍സി പരീക്ഷ എഴുതും.
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും തിങ്കളാഴ്ച ആരംഭിക്കും. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 2008 പരീക്ഷാ കേന്ദ്രങ്ങളിലായി 904382 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നു. ഇതില്‍ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് 451452 പേരും രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 432760 കുട്ടികളുമാണ് റഗുലര്‍ വിഭഗാത്തിലുള്ളത്. കമ്പാര്ട്ട്മെന്റര് വിഭാഗത്തല്‍ 20170 വിദ്യാര്‍ഥികളുമുണ്ട്.
ഹയര്‍സെക്കന്‍ഡറിക്ക് അനുവദിച്ചിട്ടുള്ള 45 സബ്ജക്ട് കോംബിനേഷനുപുറമെ ടെക്നിക്കല്‍ സകൂളുകളിലെ സബ്ജക്ട് കോംബിനേഷനുകള്‍ ഉള്‍പ്പെടെ 53 വിഷയങ്ങളിലായാണ് പരീക്ഷ. കലാമണ്ഡലം ആര്‍ട്സ് സ്കൂളിലെ 30 വിഷയങ്ങള്‍ക്കും 13 സ്പെഷ്യല്‍ സ്കൂളുകളുലെ 14 വിഷയങ്ങള്‍ക്കുമായി നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 30ന് അവസാനിക്കും. ദിവസവും രാവിലെ 10ന് പരീക്ഷ ആരംഭിക്കും.
ഹയര്‍സെക്കന്‍ഡറിയില്‍ കൂടുതല്‍ കുട്ടികള്‍ മലപ്പുറത്തും കുറവ് വയനാട് ജില്ലയിലുമാണ്. കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറിയിലാണ്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ആറുമുതല്‍ സംസ്ഥാനത്തെ 52 കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഫലം മുന്‍ വര്‍ഷത്തെക്കാള്‍ നേരത്തെ പ്രസിദ്ധപ്പെടുത്തുന്നതിന് മുഴുവന്‍ ജില്ലകളിലും ഓണ്‍ലൈന്‍ ടാബുലേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് സെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: