ആലപ്പുഴ: സിപിഎം നിയന്ത്രണത്തിലായിരുന്ന സര്‍വീസ് സഹകരണ സംഘം കര്‍ഷകരെ കബളിപ്പിച്ച് ലേലത്തിലൂടെ മറിച്ചുവിറ്റ ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. ബാങ്ക് ഭരണസമിതിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണവും ഒതുക്കി.
കുട്ടനാട് കുട്ടമംഗലം സര്‍വീസ് സഹകരണ സംഘം കബളിപ്പിച്ച 216 കര്‍ഷകര്‍ക്ക് ഭൂമി മടക്കി നല്‍കണമെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ എട്ടു മാസത്തിലേറെയായി തുടര്‍ നടപടി സ്വീകരിക്കാതെ പൂഴ്ത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കുട്ടമംഗലം ഭൂമി തട്ടിപ്പിനിരയായ കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്നുമുള്ളത്. സര്‍ക്കാര്‍ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോഴും വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതിന്റെ ഫലവും മറ്റൊന്നല്ല.
കര്‍ഷകര്‍ക്ക് ഭൂമി മടക്കി നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. സഹകരണ സംഘത്തിന്റെ വീഴ്ചകളും ക്രമക്കേടുകളും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
216 കര്‍ഷകരില്‍ നിന്നും ഭൂമി ലേലത്തില്‍ വാങ്ങിയതിലൂടെ കേരള ഭൂപരിഷ്കരണ നിയമത്തില്‍ പറയുന്ന പരിധിയില്‍ അധികം ഭൂമി സഹകരണ ബാങ്കിന്റെ കൈവശത്തായി. ഇത്തരത്തില്‍ നിയമവിരുദ്ധമായി ഭൂമി കൈവശം വച്ചതിന് ബാങ്കിനെതിരെ കേസെടുക്കണം. ചട്ടവിരുദ്ധമായി കുട്ടമംഗലം സര്‍വീസ് സഹകരണ ബാങ്ക് വസ്തു വിറ്റ നടപടി റദ്ദാക്കണം.
ലേല നടപടിയെ തുടര്‍ന്ന് വസ്തു പോക്കുവരവ് ചെയ്തു കൊടുത്തത് അസാധുവാക്കണം, ഭൂമി കര്‍ഷകര്‍ക്ക് മടക്കി നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കളക്ടര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലുള്ളത്. കര്‍ഷകരെ കബളിപ്പിച്ച് കൃഷിഭൂമി ടൂറിസം കുത്തകയ്ക്ക് മറിച്ചു വില്ക്കാന് സിപിഎം നേതാക്കള്‍ ഭരണം നടത്തിയ ബാങ്ക് നിയമവിരുദ്ധ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്.
1973ല്‍ കായല്‍ രാജാവ് എന്നറിയപ്പെടുന്ന മുരിക്കനില്‍ നിന്ന് കുട്ടനാട് ആര് ബ്ലോക്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 151.33 ഏക്കര്‍ ഭൂമി 217 കര്‍ഷകര്‍ക്ക് പതിച്ച് നല്‍കുകയായിരുന്നു. പട്ടയങ്ങള്‍ കുട്ടമംഗലം സര്‍വീസ് സഹകരണ സംഘത്തില്‍ പണയപ്പെടുത്തി കര്‍ഷകര്‍ കാര്‍ഷിക വായ്പ വാങ്ങി. ഇവരില്‍ ഒരാളൊഴിച്ച് ബാക്കിയാരും വായ്പ അടച്ചു തീര്‍ത്തില്ല. ഇതേത്തുടര്‍ന്ന് ബാങ്ക് ഭൂമി ജപ്തി ചെയ്യുകയും ബാങ്കിന്റെ പേരില്‍ തന്നെ ലേലം കൊള്ളുകയും ചെയ്തു. പിന്നീട് ടൂറിസം കുത്തകകള്‍ക്ക് ബാങ്ക് ഭൂമി മറിച്ചു വില്‍ക്കുകയായിരുന്നു. ബാങ്കിന്റെ ഈ നടപടിയെല്ലാം തന്നെ നിയമവിരുദ്ധമാണ്.
കര്‍ഷകരില്‍ നിന്ന് ബാങ്ക് ലേലം കൊണ്ട ഭൂമി വില്‍ക്കുന്നതിന് ജോയിന്റ് രജിസ്ട്രാറുടെ അനുമതി വേണം. എന്നാല്‍ ഇവിടെ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടു. ഓരോ വായ്പക്കാരെയും പ്രത്യേകം പരിഗണിക്കാതെ ഭൂമി ഒരുമിച്ച് ലേലം ചെയ്തത് തന്നെ ടൂറിസം കുത്തകകള്‍ക്ക് ഇത്രയുമധികം ഭൂമി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. സിപിഎമ്മിലെ വിഭാഗീയതയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്തുന്നതിന് മറുപക്ഷം ബാങ്കിന്റെ ഭൂമി തട്ടിപ്പ് വിഷയം പിന്നീട് ആയുധമാക്കിയിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും കാലങ്ങളായി തുടരുന്ന ഒത്തുകളിയിലൂടെ 216 കര്‍ഷകര്‍ക്കാണ് കൃഷി ഭൂമി ഇനിയും ലഭ്യമാകാത്തത്. കുറ്റക്കാര്‍ ഈ അവിശുദ്ധ ബന്ധത്തില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: