കോഴിക്കോട്: മൂന്ന് വര്‍ഷമായിട്ടും സ്വന്തം കെട്ടിടത്തെക്കുറിച്ച് തീരുമാനമാകാതെ ജില്ലാ സഹകരണ ഭവന് താല്‍ക്കാലിക ഷെഡിലേക്ക്.
സഹകരണ പ്രസ്ഥാനങ്ങളുടെ ജില്ലാ ഓഫീസായ സഹകരണ ഭവന് നിലവിലെ വാടകകെട്ടിടത്തില് നിന്നാണ് തിരക്കിട്ട് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറുന്നത്. പുതിയറയില്‍ സ്വന്തമായുള്ള ഒരേക്രയോളം സ്ഥലത്ത് നാല് നില കെട്ടിടത്തിലായിരുന്നു സഹകരണ ഭവന്. ഈ കെട്ടിടം ജീര്‍ണ്ണിച്ചതിനാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നിഷേധിച്ചതോടെയാണ് സ്ഥാപനം വാടകകെട്ടിടത്തിലേക്ക് മാറിയത്.
പ്രതിമാസം ഒരു ലക്ഷം രൂപ വാടക നല്കി റെയില്‍വേ ലിങ്ക് റോഡില്‍ സിഡിഎ സമുച്ചയത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിച്ചത്.ഭീമമായ ഈ തുക സ്ഥാപനത്തിന് താങ്ങാനാകില്ലെന്ന് വിലയിരുത്തിയതോടെ, സ്വന്തം സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ച് നീക്കി പുതിയ ഓഫീസ് എത്രയും പെട്ടന്ന് പണിയണമെന്ന നിര്‍ദ്ദേശമുണ്ടായി. ഇതിനായി തുടക്കത്തില്‍ തിരക്കിട്ട് നടപടി ഉണ്ടായെങ്കിലും വൈകാതെ ചുവപ്പ് നാടയില്‍ കുരുങ്ങുകയായിരുന്നു.
മൂന്ന് വര്‍ഷമാകുമ്പോള്‍ വാടകയിനത്തില്‍ മാത്രം 38 ലക്ഷത്തോളം രൂപയാണ് സ്ഥാപനത്തിന് നല്‍കേണ്ടി വന്നത്.ഈനില തുടര്‍ന്നാല്‍ സാമ്പത്തികമായി തകരുമെന്ന് ബോധ്യപ്പെട്ടതോടെ,സ്വന്തം സ്ഥലത്ത് താല്‍ക്കാലിക കേന്ദ്രമാകാമെന്ന് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തില്‍ പുതിയറയില്‍ പഴയ കെട്ടിടത്തിനടുത്ത് 50 ലക്ഷം രൂപാ ചെലവ് നിശ്ചയിച്ച് ഷെഡ് നിര്‍മ്മാണം തുടങ്ങിയിരിക്കയാണ്.
അടുത്തമാസത്തോടെ പണിപൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഈ കേന്ദ്രത്തില്‍ സഹകരണ ഭവന് വരുന്നതോടെ തീര്‍ത്തും ദുരിതത്തിലാകുമെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ട് ഡസനിലധികം ജീവനക്കരടക്കം വലിയ ഓഫീസ് സംവിധാനത്തോടെയുള്ള സഹകരണ ഭവന് പുതിയകേന്ദ്രത്തില് തിങ്ങി ഞെരുങ്ങേണ്ടി വരും.അത്രക്കും പരിമിതമായിരിക്കും ഇവിടുത്തെ സൗകര്യങ്ങള്‍.
പഴയ കെട്ടിടം പൊളിച്ച് നീക്കുന്ന കാര്യത്തില്‍ സത്വര തീരുമാനമെടുത്തിരുന്നെങ്കില്‍ വാടകയിനത്തിലും താല്‍ക്കാലിക ഷെഡിനും വേണ്ടി ലക്ഷങ്ങള്‍ തുലയ്ക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് തടസ്സങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പഴയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായ പരാതിയെത്തുടര്‍ന്ന് വിജിലന്സ്തല അന്വേഷണമുണ്ടായിരുന്നു. ഇതടക്കമുള്ള കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരു താല്പ്പര്യവുമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പഴയ കെട്ടിടത്തില്‍ വ്യാപകമായ മോഷണവുമുണ്ട്.വൈദ്യുത സാമഗ്രികളും മര ഉരുപ്പടികളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്ന് മോഷ്ടിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: