കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനായി പൊതുസ്വകാര്യ പങ്കാളിത്തം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10.30 ന് താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ ലോകബാങ്ക് പ്രതിനിധികളും വിദേശ പ്രതിനിധികളുമടക്കം നൂറോളം പേര് പങ്കെടുക്കും.
റോഡ് വികസനത്തിനായി പൊതുസ്വകാര്യ പങ്കാളിത്തം തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഈ പദ്ധതിയെ അഭിനന്ദിക്കുകയും മാതൃകയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോഴിക്കോട് നഗരവികസന പദ്ധതിയും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. റോഡു വികസനത്തിന് പൊതുസ്വകാര്യ പങ്കാളിത്തം വിജയകരമാണെന്ന് തെളിഞ്ഞതോടെ സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും ഇതേ മാതൃകയില്‍ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ നിരവധി റോഡ് വികസന പദ്ധതികളില്‍ പൊതുസ്വകാര്യ പങ്കാളിത്തം സാധ്യമാക്കാന്‍ സാധ്യതാ പഠനം നടത്തി വിശദമായ പദ്ധതിരേഖ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന നിക്ഷേപക സംഗമത്തില്‍ പൈലറ്റ് പദ്ധതിയായി ആറ് റോഡ് പദ്ധതികളാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് പ്രൊജക്റ്റിന്റെ ഭാഗമായ 82 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പുനലൂര്‍ പൊന്‍കുന്നം റോഡ്,റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ കീഴിലുള്ള സംസ്ഥാന റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായ രണ്ടുപാക്കേജുകളിലായി 5 റോഡ് വികസന പദ്ധതികള്‍ എന്നിവയാണ് നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുക.ശബരിമലയുമായി ബന്ധിപ്പിക്കുന്ന പുനലൂര്‍ പൊന്‍കുന്നം റോഡ് പദ്ധതിക്ക് 735 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ 235 കോടി രൂപയുടെ സംസ്ഥാന റോഡ് വികസന പദ്ധതികളും അവതരിപ്പിക്കും.
ഉത്തരകേരള പാക്കേജില്‍ കാസര്‍ഗോഡ് ജില്ലയുടെ ഉള്‍പ്രദേശങ്ങളെ ദേശീയപാത 17 മായി ബന്ധിപ്പിക്കുന്ന പദ്ധതിയും ദക്ഷിണകേരള പാക്കേജില്‍ തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയും നിക്ഷേപക സംഗമത്തില്‍ അവതരിപ്പിക്കും.
സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനായി നൂതനമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തുന്നതിനും മികച്ച റോഡുകള്‍ നിര്‍മിക്കുന്നതിനുമായാണ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. റോഡുവികസനത്തില്‍ കേരളം തുടക്കമിട്ട പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും പ്രശംസ നേടിയെടുത്തതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: