കൊച്ചി: കേന്ദ്ര ബജറ്റില്‍ കൊച്ചിക്ക് പ്രതീക്ഷകളേറെ. സാമ്പത്തിക പ്രതിസന്ധിയിലായ കൊച്ചി തുറമുഖം, ഫാക്ട്, കപ്പല്‍ നിര്‍മ്മാണശാല എന്നിവക്ക് മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റില്‍ അനുഭാവപൂര്‍ണ്ണമായ പരിഗണനയാണ് നല്‍കിയിരിക്കുന്നത്.
ഷിപ്പ് യാര്‍ഡിന്റെ ആധുനികവത്കരണത്തിന് 43 കോടി രൂപ വകയിരുത്തിയപ്പോള്‍ പ്രതിസന്ധിയിലായ ഫാക്ടിന് സഹായധനമായി 35 കോടി അനുവദിച്ചിരിക്കുന്നു. രാജ്യത്തെ തുറമുഖങ്ങളുടെ നവീകരണത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള കമ്പനി വത്കരണ നയം തകര്‍ച്ചയെ നേരിടുന്ന കൊച്ചി തുറമുഖത്തിന് പുതിയ പ്രതീക്ഷ നല്കുന്നു.
മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കൈക്കൊണ്ട പല നടപടികളും ഈ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കരുത്ത് പകരുന്നവയായിരുന്നു. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലക്ക് പ്രതിരോധ വകുപ്പിന്റെ നിര്‍മ്മാണ കരാര്‍ നല്കാന് തീരുമാനിച്ചതും വിദേശ കരാറുകള്‍ ഏറ്റെടുക്കുന്നതിന് ഉണ്ടായിരുന്ന വ്യവസ്ഥകളില്‍ ഇളവ് വരുത്തിയതും കപ്പല്‍ നിര്‍മ്മാണ ശാലക്ക് പുതുജീവന്‍ നല്‍കിയിരുന്നു. പുതിയ കരാറുകള്‍ ലഭിച്ചതോടെ ഉണര്വ്വിലായ കപ്പല്‍ ശാലക്ക് ആധുനീകരണത്തിനായി 43 കോടിയാണ് ഇക്കുറി ബജറ്റില്‍ ഉള്ക്കൊളളിച്ചിട്ടുള്ളത്. ഇത് ഷിപ്പ് യാര്‍ഡിന്റെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കും.
ഫാക്ടിന് 35 കോടിയുടെ ധനസഹായമാണ് ലഭിക്കുക. ഗുരുതര പ്രതിസന്ധി നേരിടുന്ന വളം നിര്‍മ്മാണ ശാലക്ക് ഇത് ഗുണകരമാകും. ഫാക്ടിന് അസംസ്കൃത ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടത് ഏറെ ഗുണകരമായിരുന്നു. ഇതേ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഉദ്പാദനം കഴിഞ്ഞമാസം ഫാക്ട് പുനരാരംഭിക്കുകയും ചെയ്തു. ബജറ്റ് പ്രഖ്യാപനം ഫാക്ടിന് പുതിയ പ്രതീക്ഷ നല്കുന്നു.
രാജ്യത്തെ തുറമുഖങ്ങളെ കമ്പനിവത്കരിക്കുമെന്ന ബജറ്റ് നിര്‍ദ്ദേശം സമ്മിശ്ര പ്രതികരണമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് സ്വകാര്യ മേഖലയെ സഹായിക്കാനാണെന്ന് വിമര്‍ശനമുയരുന്നുണ്ടെങ്കിലും സ്വകാര്യ വത്കരണത്തെക്കുറിച്ചൊന്നും ബജറ്റ് നിര്‍ദ്ദേശത്തിലില്ല. കൊച്ചിയിലെ വല്ലാര്‍പാടം ടെര്‍മിനല്‍ ഇപ്പോള്‍ തന്നെ ദുബായ്പോര്ട്ടിന്റെ നിയന്ത്രണത്തിലാണ്. ഇവരുടെ പ്രവര്‍ത്തന ഫലമായി പഴയ തുറമുഖവും ടെര്മിനലുമാകട്ടെ അടച്ചുപൂട്ടല്‍ ഭീഷണിയിലും. ഈ സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശത്തെ സ്വകാര്യവത്കരണം എന്ന പേരില്‍ എതിര്‍ക്കുന്നതില്‍ കഴമ്പില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
കൊച്ചിയുടെ അഭിമാന പദ്ധതിയായ മെട്രോ റെയിലിനുവേണ്ടി ബജറ്റില്‍ 872.8 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 273.8 കോടി ബജറ്റ് വിഹിതമായി ലഭിക്കും. 264.64 കോടി രൂപ വിദേശ വായ്പ യായി വകകൊള്ളിക്കും. 60.64കോടി രൂപ നികുതിയിളവായി ലഭിക്കും. സമുദ്രോത്പന്ന കയറ്റുമതി മേഖലയിലും ബജറ്റ് നിര്‍ദ്ദേശം ഉണര്‍വ്വ് സൃഷ്ടിക്കും. കൊച്ചി തുറമുഖം വഴിയാണ് കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി പ്രധാനമായും നടക്കുന്നത്. സമുദ്രോത്പന്ന കോര്പ്പറേഷന് നല്കുന്ന ഗ്രാന്റ് പരമ്പരാഗത മത്സ്യതോവിലാലി മേഖലക്ക് ഗുണകരമാകും.
അതേസമയം എയിംസിന്റേയും ഐഐടിയുടേയും പേരില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വസ്തുതകള്‍ വെളിപ്പെടുത്തുന്നു. കേരളത്തിന് എയിംസും ഐഐടിയും നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാസങ്ങല്‍ക്കു മുന്‍പ് തന്നെ അറിയിച്ചിരുന്നെങ്കിലും ഇതിനാവശ്യമായ പ്രാഥമികനടപടി ക്രമങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയില്ല.
എയിംസിനായി നാലു സ്ഥലങ്ങല്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അന്തിമ തീരുമാനത്തിലെത്താനോ സ്ഥലം ഏറ്റെടുക്കാനോ നടപടി സ്വീകരിച്ചില്ല. കളമശ്ശേരിയിലെ എച്ച്.എം.ടിയുടെ ഭൂമി, കിനാലൂര്‍ വ്യവസായ പാര്‍ക്ക്, നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി എന്നിവയാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച ഭൂമികള്‍. ഈ ഭൂമികളെല്ലാം ഏറ്റെടുക്കാന്‍ സങ്കീര്‍ണ്ണമായ നിയമ നടപടികളും മറികടക്കേണ്ടതുണ്ട്. സ്ഥലം പോലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ എയിംസ് സ്വപ്നം ബജറ്റിനു പുറത്തായത്.
ഐ.ഐ.ടി യുടെ കാര്യം ഇതിലും പരിതാപകരമാണ്. കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാ തലത്തില്‍ ഐ.ഐ.ടി് പ്രവേശനം നേടിയ മലയാളി വിദ്യാര്‍ത്ഥികളുടെ ശതമാനം 0.04 മാത്രമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഐ.ഐ.ടി പ്രവേശനത്തില്‍ കേരളത്തിന്റെ അവസ്ഥ ഇതാണ്.
സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിദ്യാഭ്യാസ മുരടിപ്പും തെറ്റായ വിദ്യാഭ്യാസ നയങ്ങളുമാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നത്. ആന്ധ പ്രദേശിന്റെ കഴിഞ്ഞ വര്‍ഷത്തെ ഐ.ഐ.ടിപ്രവേശനം 17 ശതമാനമായിരുന്നു. മറ്റുപല പിന്നോക്ക സംസ്ഥാനങ്ങള്‍ പോലും ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ മുന്നിലാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രഥമ പരിഗണന ലഭിക്കുക സ്വാഭാവികം മാത്രമാണ്. കേരളത്തിന് ഐ.ഐ.ടി അനുവദിച്ചാലും സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ പ്രവേശനം ലഭിക്കില്ല എന്നതാണവസ്ഥ. കേരളത്തില്‍ ഐ.ഐ.ടി വന്നാലും അത് അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരിക്കുമെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: