കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റ് തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിക്കുന്നു. കോഴിക്കോട് ജില്ലയിലെ കൊച്ചിന് മലബാര്‍ എസ്റ്റേറ്റിലെ (കിനാലൂര്‍ എസ്റ്റേറ്റ്) 533 തൊഴിലാളികള്‍ക്ക് 600 ഏക്കര്‍ ഭൂമി കൈമാറാന്‍ തീരുമാനിച്ചെങ്കിലും അതിന്റെ നടപടിക്രമം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
സര്‍വീസ് ആനുകൂല്യം എന്ന നിലക്കാണ് തൊഴിലാളികള്‍ക്ക് ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി തൊഴിലാളിയൂണിയനുകള്‍ നടത്തിയ സമരത്തിലൂടെയാണ് സര്‍ക്കാര്‍ ഇതിന് തയാറായത്. 2015 ജനുവരി 31 ന് 600 ഏക്കര്‍ ഭൂമി 533 തൊഴിലാളികള്‍ക്ക് സര്‍വീസ് ആനൂകൂല്യം എന്ന നിലക്ക് രജിസ്റ്റര്‍ ചെയ്തു പോക്കുവരവ് നല്കാന് അനുവാദം നല്കി റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഭൂമി ഏറ്റെടുത്ത് പട്ടയം നല്കി പരിഹരിക്കാവുന്ന പ്രശ്നമാണ് സര്‍ക്കാര്‍ വലിച്ചുനീട്ടുന്നത്. ഭൂപരിഷ്കരണ നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ക്കെതിരാണ് സര്‍ക്കാരിന്റെ നീക്കം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 87 പ്രകാരം തോട്ടങ്ങളുടെ വിനിയോഗത്തിന് പരിമിതികളുണ്ട്. തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ഈ വകുപ്പ് തടയുന്നുണ്ട്.
നിയമസഭ അംഗീകരിച്ച നിയമത്തെ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് മറികടക്കാന്‍ കഴിയില്ല. എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ലാതിരിക്കെയാണ് സര്‍ക്കാര്‍ വളഞ്ഞ വഴി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ 320 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിലക്കെടുത്ത് വ്യവസായ എസ്റ്റേറ്റിനും മറ്റുമായി നല്‍കിയിരുന്നു.
തോട്ടഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനായിരിക്കുമെന്ന ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് ഉപയോഗിച്ചുകൊണ്ട് തോട്ടങ്ങള്‍ സര്‍ക്കാരിന് സ്വമേധയാ ഏറ്റെടുക്കാവുന്നതുമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: