സിംല: ഹിമാചല്‍ പ്രദേശിലെ തന്റെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടാല്‍ ജീവന്‍തന്നെ അപകടത്തിലാകുമെന്നു ചൂണ്ടിക്കാട്ടി പ്രിയങ്കാ വാദ്ര ഹിമാചല്‍ സര്‍ക്കാരിനെ സമീപിച്ചു. പൊതു പ്രവര്‍ത്തകനായ ദേബാഷീഷ് ഭട്ടാചാര്യ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് നല്കിയ മറുപടിയിലാണ് സിംല ഡെപ്യൂട്ടി കമ്മീഷണര്‍ സോണിയാ ഗാന്ധിയുടെ മകളുടെ അഭ്യര്‍ത്ഥനയെക്കുറിച്ചു വെളിപ്പെടുത്തിയത്. പ്രിയങ്കയ്ക്ക് എസ്പിജി സംരക്ഷണമുള്ളതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് വാദം. എന്നാല്‍ ഇങ്ങനെയൊരു സംരക്ഷണം ആര്‍ക്കുമില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഭൂമാഫിയ ഇടപാട് ഹരിയാനാ, ഹിമാചല്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ വ്യാപകമാണ്. ഇവിടങ്ങളില്‍ ബിനാമി പേരിലും സ്വന്തം പേരിലും വാദ്ര വമ്പിച്ച ഭൂസ്വത്ത് സ്വന്തമാക്കിയിട്ടുണ്ടെന്നു വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഭട്ടാചാര്യ ആര്‍ടിഐ നിയമപ്രകാരം വാദ്രയുടെയും പ്രിയങ്കയുടെയും ഷിംലയിലെ ഭൂസ്വത്ത് അന്വേഷിച്ചിറങ്ങിയത്. അപ്പോഴാണ് ഈ മറുപടികിട്ടിയത്.
ഭട്ടാചാര്യ ആവശ്യപ്പെട്ടത് പ്രിയങ്കയ്ക്കു വേണ്ടി കേഹാര്‍ സിങ് ഹാച്ചി എന്നയാള്‍ രജിസ്റ്റര്‍ ചെയ്ത ഭൂസ്വത്തു സംബന്ധിച്ച രേഖകളുടെ പകര്‍പ്പാണ്. ഏതാനും ഏക്കര്‍ ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച സര്‍ക്കാര്‍ നിയമാനുസൃതം നല്കിയ ആനുകൂല്യങ്ങളും മറ്റും സംബന്ധിച്ച രേഖകളാണ് ആവശ്യപ്പെട്ടത്. അപേക്ഷ പ്രകാരം, 2014 ജൂലൈ 21-ന് സിംല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് രേഖകള്‍ നല്കാന് സിംലാ തഹസീല്‍ദാര്‍ ഉത്തരവിട്ടു. എന്നാല്‍ അതേ വര്‍ഷം ആഗസ്റ്റില്‍ എഡിഎം നിലപാടു മാറ്റി. ആഗസ്റ്റ് 25-ന് എഡിഎം അറിയിച്ചത് സുരക്ഷാ കാരണങ്ങളാല്‍ പ്രിയങ്കയുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ്.
ഇതെത്തുടര്‍ന്ന് സപ്തംബര്‍ രണ്ടിന് ഭട്ടാചാര്യ സിംലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ആര്‍ടിഐ ഫയല്‍ ചെയ്തു. എഡിഎം അപേക്ഷ നിരസിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നായിരുന്നു വാദം. അതിന് ഒക്ടോബര്‍ 28-ന് ഡെപ്യൂട്ടി കമ്മീഷണര്‍ നല്കിയ മറുപടി ഭട്ടാചാര്യ അപേക്ഷ നല്കിയ കാലത്ത് കേഹാര്‍ സിങ് ഹാച്ചി പ്രിയങ്കയുടെ പവര്‍ ഓഫ് അറ്റോണി അല്ലെന്നായിരുന്നു. അവിടെയും നിര്‍ത്താതെ ഭട്ടാചാര്യ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന് പുതിയ അപേക്ഷ നവംബര്‍ 19-ന് നല്കി. നവംബര്‍ 28-ന് സിംല എഡിഎം തിരുത്തിയ നിലപാടു വീണ്ടും തിരുത്തി. മുഴുവന്‍ രേഖകളും പത്തുദിവസത്തിനകം നല്‍കാമെന്നായിരുന്നു പുതിയ അറിയിപ്പ്. എന്നാല്‍ ആ പറഞ്ഞ സമയത്തിനുള്ളില്‍ രേഖകള്‍ നല്‍കിയില്ല.
എന്നാല്‍ സിംല ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേഷ് മല്‍ഹോത്ര ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രിയങ്കയ്ക്ക് എസ്പിജി സംരക്ഷണം ഉള്ളതിനാല്‍ കോടതി ഉത്തരവു പ്രകാരം വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് കാരണം പറഞ്ഞത്. ”ഈ വിഷയം കോടതിയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ എനിക്ക് കൂടുതല്‍ പറയാനാവില്ല. കോടതി ഉത്തരവ് പ്രകാരം വിവരങ്ങള്‍ നല്‍കാനാവില്ല. എസ്പിജിയും അങ്ങനെയാണ് ശുപാര്‍ശചെയ്യുന്നത്,” ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, വിവരാവകാശ നിയമപ്രകാരം ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ നല്കാന് വൈകിയതിന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ജനുവരി ഒമ്പതിന് സിംല എഡിഎമ്മിന് പിഴശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: