തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നുവെന്ന് ആരോഗ്യവകുപ്പ്. വര്‍ധിച്ച് വരുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജനപ്രതിനിധികള്‍ക്കും തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ക്കും കത്തയച്ചു.
പകര്‍ച്ചവ്യാധി ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തില്പ്പരമെത്തിയെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കൂട്ടായി നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഒന്നരമാസത്തിനിടെ പകര്ച്ചവ്യാധിപിടിപ്പെട്ട് 11 പേര് മരണമടഞ്ഞിരുന്നു. നൂറുകണക്കിന് പേരാണ് ദിവസവും പകര്‍ച്ച പനി ബാധിച്ച് ചികിത്സ തേടുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര് പനിക്ക് ചികിത്സ തേടിയതായാണ് കണക്കുകള്‍ കാണിക്കുന്നത്.
ചെള്ളുപനി, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം ഗൗരവമായിക്കണ്ട് മാലിന്യ നിര്‍മാര്‍ജനത്തിന് ഉടന്‍ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കു പുറമെ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരോടാണ് മുഖ്യമന്ത്രി ഇക്കാര്യം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരമായ മാലിന്യ പ്രശ്നം നേരിടുന്ന തിരുവനന്തപുരത്താണ് പനി ബാധിതരിലേറെയും.
191 പേര്‍ക്ക് ചെള്ളുപനി സ്ഥിതീകരിച്ചതില്‍ 180 ഉം തലസ്ഥാനവാസികളാണ്. എലിപ്പനി ബാധിച്ച 71 പേരില്‍ 36 എണ്ണം തലസ്ഥാനത്തു നിന്നാണ്. 150പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതില്‍ 74 പേരും തിരുവനന്തപുരത്തുകാരാണ്. ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എച്ച് 1 എന്‍1 പടരുന്നതും ആശങ്കയുളവാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: