ആലപ്പുഴ: വിപ്ലവ ഭൂമിയെന്ന് സിപിഎം കൊട്ടിഘോഷിക്കുന്ന ആലപ്പുഴയില്‍ കോടികള്‍ ഒഴുക്കി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് കൊടിയുയരുമ്പോഴും പുന്നപ്ര-വയലാര്‍ സമരത്തില്‍ മരിച്ച രക്തസാക്ഷികളെത്രയെന്നോ ആരെല്ലാമാണെന്നോയുള്ള വ്യക്തമായ കണക്കുകള്‍ പോലുമില്ല.
പുന്നപ്രയിലെയും വയലാറിലെയും അനശ്വര രക്തസാക്ഷികളുടെ പേരില്‍ അഭിമാനിക്കുന്ന പാര്‍ട്ടി സമരനായകന്മാരായി പലരെയും ഉയര്‍ത്തിക്കാട്ടിയെങ്കിലും വെടിയേറ്റ് പിടഞ്ഞുവീണ സാധാരണ തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരവുമില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിയുടെയും നേതാക്കളുടെയും വളര്‍ച്ചയ്ക്ക് 1946ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തെയും രക്തസാക്ഷികളെയും സമര്‍ത്ഥമായി ഉപയോഗിച്ചുവെന്ന് മാത്രം. സിപിഎം അമ്പതാം വാര്‍ഷികവും സിപിഐ 75-ാം വാര്‍ഷികവും ആഘോഷിക്കുമ്പോഴും പുന്നപ്രയിലും കാട്ടൂരിലും ഒളതലയിലും മാരാരിക്കുളത്തും മേനാശേരിയിലും വയലാറിലും പൊലിഞ്ഞ രക്തസാക്ഷികള്‍ ഇപ്പോഴും അജ്ഞാതരായി അവശേഷിക്കുന്നു.
പാര്‍ട്ടി രണ്ടായി പിളര്‍ന്ന ശേഷം ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ പുതിയ രക്തസാക്ഷി മണ്ഡപം സിപിഎം നേതൃത്വത്തില്‍ പണിതുയര്‍ത്തി, രക്തസാക്ഷികളെയും നേതാക്കള്‍ വിഭജിച്ചു. 20ന് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയുയരുക ഇവിടെ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ്. പുന്നപ്ര-വയലാര്‍ സമരത്തില്‍ മരിച്ചവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ കേന്ദ്ര കമ്മറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും കമ്മറ്റിയുടെ പ്രവര്‍ത്തനം എന്താണെന്നതിനെ കുറിച്ച് സാധാരണ പ്രവര്‍ത്തകര്‍ക്ക് യാതൊരു പിടിയുമില്ല.
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായി നടന്ന സമരത്തില്‍ പൊലിഞ്ഞവരുടെ എണ്ണം സമരം നടന്ന് 70 വര്‍ഷമാകാറായിട്ടും തിട്ടപ്പെടുത്താനാകാത്തത് രക്തസാക്ഷികളോടുള്ള അവഗണനയും അവഹേളനവും മാത്രമാണെന്ന് വിമര്‍ശനമുയര്‍ന്നു. മനോരമയ്ക്കെതിരെ ആക്ഷേപം ഉന്നയിക്കുകയും ശത്രുപക്ഷത്ത് നിര്‍ത്തുകയും ചെയ്യുന്ന ഇടതു പ്രസ്ഥാനങ്ങള്‍ പുന്നപ്ര-വയലാര്‍ സമരത്തിന് തുടക്കമിട്ടത് കെ.സി. മാമ്മന്‍ മാപ്പിളയടക്കമുള്ള കുത്തകകളില്‍ നിന്ന് പണം വാങ്ങിയായിരുന്നു.
ടി.വി. തോമസ് നേരിട്ട് സന്ദര്‍ശിച്ച് മാമ്മന്‍ മാപ്പിളയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചെന്നും അദ്ദേഹം 200 രൂപ നല്‍കിയതായും സിപിഐ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ‘പുന്നപ്ര വയലാര്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സമരസേനാനി കൂടിയായ കെ.സി. ജോര്‍ജാണ് പുസ്തകം രചിച്ചത്. അക്കാലയളവില്‍ മാമ്മന്‍മാപ്പിളയും സര് സിപിയും ശത്രുതയിലായിരുന്നു. പാര്‍ട്ടി അത് മുതലെടുക്കുകയായിരുന്നുവത്രെ.
പാവപ്പെട്ട തൊഴിലാളികളെ സമരമുഖത്തേക്ക് ഇറക്കിവിട്ട ശേഷം ഉന്നത നേതാക്കള്‍ മുങ്ങിയതിനെ കുറിച്ചും ഈ പുസ്തകത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. പോലീസ് സമരക്കാരെ വേട്ടയാടുമ്പോള്‍ ടി.വി. തോമസ് അടക്കമുള്ളവര്‍ സ്വന്തം വീടുകളില്‍ യാതൊരു ശല്യവുമില്ലാതെ കഴിഞ്ഞതും, ഇഎംഎസ് യോഗക്ഷേമസഭയുടെ യോഗങ്ങളില്‍ പ്രസംഗിച്ച് നടന്നതും കെ.സി. ജോര്‍ജ് പരാമര്‍ശിക്കുന്നു. രക്തസാക്ഷികളെ ചവിട്ടുപടികളായി കണ്ട പാര്‍ട്ടിയും നേതൃത്വവും ഇനിയെങ്കിലും പട്ടാളത്തിന്റെ തോക്കിന് മുന്നില്‍ പിടഞ്ഞുമരിച്ചവരുടെ യഥാര്‍ത്ഥ എണ്ണമെങ്കിലും കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: