അടിമാലി: അടിമാലിയിലെ ലോഡ്ജ് നടത്തിപ്പുകാരനായ കുഞ്ഞുമുഹമ്മദിനെയും കുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണ്ണായകമായ തെളിവ് പോലീസിന് ലഭിച്ചു.
രാത്രി 11.30നും ഒന്നിനും ഇടയ്ക്കാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. രാത്രി ഒന്നരയോടുകൂടി മലയാളവും ഹിന്ദിയും സംസാരിക്കുന്ന അന്യ സംസ്ഥാനക്കാരായ 22നും 25നും ഇടയില്‍ പ്രായമുള്ള 3 പേരെ സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ആലുവയ്ക്ക് എത്തിച്ചതായി ഒരു ഓട്ടോ ഡ്രൈവര്‍ മൊഴി നല്കി. ഇതാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.
അടിമാലിയിലെ സ്വകാര്യ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിനായി ഓട്ടോറിക്ഷ നിര്‍ത്തിയപ്പോള്‍ ഇവിടുത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ടി-ഷര്‍ട്ട് ധരിച്ച 25 വയസ് തോന്നിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ രേഖാചിത്രമാണ് പോലീസ് ഇന്നലെ പുറത്ത് വിട്ടത്.
സമീപത്തെ പലചരക്കുകടയുടെ വരാന്തയില്‍ സ്ഥാപിച്ചിരുന്ന ഒളിക്യാമറയില്‍ നിന്നും പ്രതികളുടെ രേഖാചിത്രം ലഭിച്ചിരുന്നു. കുഞ്ഞുമുഹമ്മദ് മരിച്ചുകിടന്നിടത്തുനിന്നും കണ്ടെടുത്ത കമ്മല്‍ കടുക്കനാണെന്നും ഇത് അന്യസംസ്ഥാന തൊഴിലാളികള്‍ അണിയുന്നതാണെന്നും പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ വിവരങ്ങള്‍ അറിഞ്ഞിട്ടും മൊഴി നല്കാന് മടിച്ച ഓട്ടോഡ്രൈവറെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
അടിമാലി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. ആലുവ റെയില്‍വേ സ്റ്റേഷനിലെ ആറോളം വരുന്ന സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് അന്വേഷണത്തെ സാരമായി ബാധിച്ചു. പ്രതികള്‍ നാട്ടിലേയ്ക്ക് കടന്നതായാണ് സൂചന. അന്യ സംസ്ഥാന പോലീസിന്റെ സഹായത്തോടെ പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: