കോഴിക്കോട്: വിഡ്ഢിപ്പെട്ടിക്കകത്ത് നിന്ന് പറയുന്നവര്‍ക്കുള്ള മറുപടി ജനങ്ങളുടെ ഹൃദയത്തില്‍ നല്‍കുമെന്ന് നടന് സുരേഷ് ഗോപി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയിലെ വിജയശേഷം ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകുമോ എന്ന് ചോദിക്കുന്നവരുടെ ഗുട്ടന്‍സും അസുഖവും മനസ്സിലാകും. അത് ബ്രിട്ടാസ് പറഞ്ഞാലും മനസ്സിലാകും.
വിഡ്ഢിപ്പെട്ടിക്കകത്ത് നിന്ന് പറഞ്ഞാല്‍ മറുപടി പറയുക ജനങ്ങളുടെ ഹൃദയത്തിലാണ്. മറുപടി ആഞ്ഞടിച്ച് പറഞ്ഞു തുടങ്ങും. സൂക്ഷിക്കണം, വേദനയില്‍ മുക്കിയാണ് പറയുന്നത്. ചില കാര്യങ്ങള്‍ പറഞ്ഞാല്‍ ബ്രിട്ടാസിന്റെ രാഷ്ട്രീയവിശ്വാസം തകര്‍ന്നുപോകും. വേറെ പാര്‍ട്ടി എന്നു ചിന്തിക്കേണ്ടി വരും.
കാശ്മീരിലെ ചരിത്രപരമായ വിജയവും ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുന്നേറ്റവും കാണാതെ ഡല്‍ഹിയിലെ ബിജെപിയുടെ പരാജയത്തെക്കുറിച്ച് മാത്രം പറയുന്നവരുടെ ഉന്നപ്പിശകാണ് മറുചോദ്യം ചോദിക്കാന്‍ കാരണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാശ്മീരില്‍ നിന്ന് കേരളം പാഠം പഠിക്കാനുണ്ട്. ബഹുഭൂരിപക്ഷത്തിന്റെ വിശാല മനസ്കതയാണ് അവിടെ മാറ്റത്തിന് കാരണമായത്.
കേരളത്തില്‍ രണ്ടു ചേരികളായി നില്ക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ച് നാലു വര്‍ഷം കേന്ദ്രം ഭരിച്ചു. അന്നത്തെ രാഷട്രീയസാഹചര്യത്തില് അതാവശ്യമെന്ന് സിപിഎമ്മിന് തോന്നിയതുകൊണ്ടാണത്. കാശ്മീരിന്റെ പുനരുദ്ധാരണത്തിന് പുതിയ വഴി തുറന്നിടുകയാണ് ബിജെപി-പിഡിപി ഒത്തുച്ചേരല്‍.
നരേന്ദ്രമോദിയെ കണ്ടത് തെരഞ്ഞെടുപ്പ് വിജയത്തിന് മുമ്പാണ്. അദ്ദേഹത്തിലുള്ള വിശ്വാസം കുറഞ്ഞിട്ടില്ല. കേരളത്തിന്റെ വികസനത്തിനായി ശക്തിയായി ചില നീക്കങ്ങള്‍ നടത്തണം. വികസനത്തിനായി വഴി തുറന്നിടണം. രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയ്ക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലല്ല, ജനന്മലക്ഷ്യമാക്കിയാകും പ്രവര്‍ത്തനങ്ങള്‍. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ഒന്നും കിട്ടാത്ത അവസ്ഥക്ക് മാറ്റം വരുത്താനുള്ള ശ്രമമാണ്.
അതിനാണ് പൂര്‍ണ്ണ പരിഗണന. സിനിമയും ടിവി ഷോയുമായി മുന്നോട്ടുപോകും. രാഷ്ട്രീയം വ്യക്തിപരമായ കാര്യമാണ്. ഹൃദയത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ ആരോപണങ്ങളായി, ചോദ്യങ്ങളായി വരുമ്പോള്‍ സിനിമയില്‍ കാണുന്നപോലെ ആക്രോശിക്കേണ്ടിവരും. ചോദ്യങ്ങളില്‍ മര്യാദവേണം. ചിലത് പറഞ്ഞാല്‍ ബ്രിട്ടാസ് തന്റെ വിശ്വാസപ്രമാണങ്ങള്‍ മാറ്റേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: