കോഴിക്കോട്: കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ വെളിച്ചത്തില്‍ നിന്ന് പുസ്തകങ്ങളിലേക്ക് തിരിച്ചു പോകണമെന്ന് നടന് സുരേഷ് ഗോപി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനയും വാക്കുകളുമെല്ലാമാണ് മനുഷ്യ ആയുസ്സിന് ശക്തി നല്‍കുന്നത്. ഇന്ന് അഞ്ചും ആറും വയസ്സുള്ള കുട്ടികള്‍ കണ്ണടവെച്ചു തുടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായി നല്ല കാര്യമല്ല. ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്കും കാഴ്ചക്കുറവ് കൈമാറ്റം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. കമ്പ്യൂട്ടറുകളുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റ്സുകളുടെയും ഉപയോഗമാണ് ഇതിന് കാരണമായിരിക്കുന്നത്.
നല്ല കാഴ്ച നല്‍കുന്നതിന് നല്ല കൃതികളുടെ വായനയാണ് സഹായകമായിരുന്നത്. നല്ല കൃതികളും നല്ല കര്‍ത്താക്കളും ദുഷ്ടലാക്കില്ലാത്ത സാഹിത്യരചനകളും നമുക്ക് ഉണ്ടായിരുന്നു. അക്ഷരങ്ങളും വാക്കുകളും പുസ്തകങ്ങളുമെല്ലാം കണ്ണുകള്‍ക്ക് ആരോഗ്യപൂര്‍ണ്ണമായ വ്യായാമം നല്കി. എന്നാല്‍ ഇന്ന് എല്ലാവരും കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്നിലാണ്. കമ്പ്യൂട്ടറില്‍ നിന്ന് കണ്ണുകള്‍ പുസ്തകങ്ങളിലേക്ക് തിരിച്ചു പോകണം. ഈ പ്രവണത കൂട്ടുന്നതിന് നല്ല എഴുത്ത് ഉണ്ടാകണം. ഓരോ കാലഘട്ടത്തെക്കുറിച്ചും കളങ്കമില്ലാതെ രേഖപ്പെടുത്തുന്ന സാഹിത്യകാരന്മാര് ഉണ്ടാകണം.
കേരളം വിട്ടുപോവുകയല്ല, കേരളത്തെ ശുദ്ധീകരിക്കാന്‍ ഇവിടെ നിന്ന് തന്നെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മോദിയെ സന്ദര്‍ശിക്കുന്നതിന് മുമ്പാണ് ആറന്മുളയിലെത്തി ജീവന് നല്‍കിയും പ്രകൃതിക്ക് വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞത്. ഇപ്പോള്‍ അത് തിരുത്തുകയാണ.് ്യൂഞാന്‍ ജിവന് നിലനിര്‍ത്തികൊണ്ട് തന്നെ പ്രകൃതിക്കായി പോരാടും. എന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ. ശ്രീധരന് പിള്ള രചിച്ച സമകാലികം എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്ററും നീതി തേടുന്ന കുറ്റവും ശിക്ഷയും എന്ന പുസ്തകം നിരൂപകന് ഡോ. കെ.വി. തോമസും ദോലകം എന്ന പുസ്തകം ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമോനോനും സുരേഷ് ഗോപിയില്‍ നിന്ന് ഏറ്റുവാങ്ങി.
ആചാര്യ എം.ആര്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ചില്ല മാസിക എഡിറ്റര്‍ ഇളയിടത്ത് വേണുഗോപാല്‍, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഇ.വി. വിശ്വംഭരന്, കെഎംസിടി ചെയര്മാന് ഡോ.കെ. മൊയ്തു, സുപ്രഭാതം പത്രാധിപര്‍ സി.പി. രാജശേഖരന്, ലിപി ബുക്സ് എംഡി ലിപി അക്ബര്‍, വ്യാസ ബുക്സ് എംഡി സുരാജ്, ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് പുസ്തകപരിചയം നടത്തി. ടി.എച്ച്. വത്സരാജ് സ്വാഗതവും പി.എം. ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: