റാഞ്ചി: ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച( പി)യിലെ ആറ് വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഭരണകക്ഷി അംഗങ്ങള്‍ക്കൊപ്പം തങ്ങള്‍ക്കും സീറ്റു വേണമെന്ന് അവര്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ ദിനേഷ് ഒറോണിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് അവര്‍ മുഖ്യമന്ത്രി രഘുവര് ദാസിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ അംഗങ്ങളായത്.
അമര്‍കുമാര്‍, ഗണേഷ് ഗഞ്ചു, അലോക് കുമാര്‍ ചൗരസ്യ, രഞ്ചിത് സിങ്, ജോന് കി യാദവ് എന്നീ എംഎല്‍എമാരാണ് ന്യൂദല്‍ഹിയിലെ ഝാര്‍ഖണ്ഡ് ഭവനിലെത്തി ബിജെപിയില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് പ്രദീപ് സിന്‍ഹ അറിയിച്ചു.
ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജെവിഎം(പി)ല്‍ നേതൃത്വത്തിന് എതിരെ കലാപം ആരംഭിച്ചിട്ട് ദിവസങ്ങളായി. നാലു വിമതരെ സസ്പെന്‍ഡ് ചെയ്യണമെന്ന് മറാണ്ടി കഴിഞ്ഞ ദിവസം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഉടന്‍ ആറ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയില്‍ ചേരുകയായിരുന്നു. കൂറുമാറിയവരെ അയോഗ്യരാക്കി പ്രഖ്യാപിക്കണമെന്നാണ് മറാണ്ടിയുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി നെടുകെപ്പിളര്ന്നതിനാല് കൂറുമാറ്റ നിയമം ബാധകമാവില്ല.
37എംഎല്‍എമാരുള്ള ബിജെപി എജെഎസ്യുവിന്റെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. 81 അംഗ സഭയില്‍ ബിജെപി സഖ്യത്തിന് ഇപ്പോള്‍ 48 എംഎല്‍എമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: