കൊച്ചി: ഇന്ത്യന്‍ സമുദ്രത്തില്‍ മൗറീഷ്യസിനു സമീപമുള്ള 10,000 ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖലയില്‍നിന്ന് വന്‍തോതില്‍ ലോഹധാതുക്കള്‍ ഖനനം ചെയ്യുന്നതിന് അന്താരാഷ്ട്ര സീബെഡ് അതോറിറ്റിയുമായി ഇന്ത്യ പതിനഞ്ചു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടുന്നു.
സമുദ്രഗവേഷണത്തിനുള്ള ദേശീയ ഏജന്‍സിയായ നാഷണല്‍ സെന്റര്‍ ഫോര്‍ അന്റാര്‍ട്ടിക് ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് (എന്‍സിഎഒആര്‍) നടത്തിയ പഠനത്തില്‍ ഈ മേഖലയില്‍ പോളിമെറ്റാലിക് സള്‍ഫൈഡുകളുടെ നിക്ഷേപത്തിനുള്ള സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 ഏപ്രിലിലാണ് കേന്ദ്ര ഭൗമമന്ത്രാലയം ഖനനത്തിന് അനുമതി തേടിയത്. കഴിഞ്ഞ ജൂലൈയില്‍ ഈ പദ്ധതിക്ക് അനുമതി ലഭിച്ചുവെന്ന് എന്‍സിഎഒആര്‍ ഡയറക്ടര്‍ ഡോ എസ്.രാജന് പറഞ്ഞു. കൊച്ചിയില്‍ സമാപിച്ച ദേശീയ സമുദ്രശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗറീഷ്യസ് തീരത്തോടുചേര്‍ന്ന് കാണപ്പെടുന്ന കടല്ത്തട്ടിനടിയില്നിന്നുള്ള ഹൈഡ്രോ തെര്‍മല്‍ പ്രവാഹം സമുദ്രജലവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെ സമീപത്ത് നിരവധി മൂലകങ്ങളുടെയും സംയുക്തങ്ങളുടെയും നിക്ഷേപം രൂപപ്പെട്ടിട്ടുണ്ടാകുമെന്ന അനുമാനത്തിലാണ് എന്‍സിഎഒആര്‍ ഈ മേഖലയില്‍ പ്രാഥമിക ഗവേഷണത്തിലേര്‍പ്പെട്ടത്. ഇരുമ്പ്, ചെമ്പ്, നിക്കല്‍ മുതലായ മൂലകങ്ങളുടെ സാന്നിധ്യമുള്ള 100 ചതുരശ്രകിലോമീറ്റര്‍ വലിപ്പമുള്ള നൂറോളം പാളികള്‍ ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സമുദ്രപരിധി 200 നോട്ടിക്കല്‍ മൈലില്‍ നിന്ന് 350 നോട്ടിക്കല്‍ മൈലായി വ്യാപിപ്പിക്കുന്നതിനും യുഎന്‍ കമ്മീഷനോട് കേന്ദ്രം അനുമതി തേടിയിട്ടുണ്ടെന്ന് ഡോ. രാജന് പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ഡയറക്ടര്‍ ഡോ എം.എ.ആത്മാനന്ദ് സമുദ്രനിരീക്ഷണത്തിനും സമുദ്രവിഭവങ്ങളുടെ ഖനനത്തിനുമായുള്ള വിവിധ ഗവേഷണ പദ്ധതികള്‍ വിശദീകരിച്ചു.
കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയും (കുഫോസ്) സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സംയുക്തമായാണ് നാലുദിവസം നീണ്ട സമുദ്രശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: