കൊച്ചി: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നടന് മോഹന്‍ലാലിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. പണം എങ്ങനെ ചെലവഴിക്കണം എന്നത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കാമെന്ന ധാരണയില്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ കൂടി ആഗ്രഹം അനുസരിച്ചായിരിക്കും പണം ചെലവഴിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. രാവിലെ ഏഴു മണിക്ക് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 35 മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബെന്നി ബഹനാന് എംഎല്‍എയും പങ്കെടുത്തു.
ലാലിസത്തിന് പ്രതിഫലമായി നല്കിയ തുക സര്ക്കാര്തിരിച്ചു വാങ്ങില്ലെന്ന് മുഖ്യമന്ത്രി മോഹന്‍ലാലിനെ അറിയിച്ചു. വിവാദങ്ങളില്‍ മോഹന്‍ലാലിനുണ്ടായ മനോവിഷമത്തില്‍ ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പണം മടക്കി നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മോഹന്‍ലാലും വ്യക്തമാക്കി. മുഖ്യമന്ത്രി തന്റെ വീട്ടിലെത്തിയതിനെ മാനിക്കുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ലാലിസം പരിപാടിയുടെ പ്രതിഫലമായി ലഭിച്ച 1.63 കോടി രൂപ മോഹന്‍ലാല്‍ നേരത്തെ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസിന് തിരിച്ചയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: