കൊച്ചി: കേരളത്തിലെ പൈപ്പ് ലൈന്‍ പദ്ധതിക്ക് പോലീസ് സംരക്ഷണം നല്‍കാമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ ഗെയിലിന് വിശ്വാസം പോരാ. എല്‍എന്‍ജി പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കുന്നതിന് സ്ഥലമെടുപ്പിനും അനുബന്ധ ജോലികള്‍ക്കും പൊലീസ് സംരക്ഷണം ലഭ്യമാക്കാമെന്ന് ഗെയ്ല് അധികൃതര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമായാണ് കാണുന്നത്.
സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പദ്ധതി ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഗെയില്‍. സ്ഥലമേറ്റെടുത്ത് നല്‍കേണ്ടത് സര്‍ക്കാരാണെന്നും പോലീസ് സംരക്ഷണം കൊണ്ട് കാര്യമില്ലെന്നും ഗെയില്‍ വക്താക്കള്‍ പറഞ്ഞു. പൈപ്പ് ലൈന്‍ പദ്ധതി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
പൈപ്പ് ലൈന്‍ പദ്ധതി വഴിമുട്ടിയത് കേന്ദ്രത്തെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഫാക്ടിന്റെ സാമ്പത്തിക പാക്കേജിനെക്കുറിച്ച് ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുഖ്യമന്ത്രിയോട് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ജനങ്ങളെ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.
പുതുവൈപ്പ് ടെര്‍മിനലില്‍ നിന്ന് കൂറ്റനാട് വഴി ബെംഗളൂരുവിലേക്കും മംഗളൂരുവിലേക്കുമായി സംസ്ഥാനത്ത് 508 കിലോമീറ്ററാണ് പൈപ്പിടേണ്ടത്. 43 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ശേഷിക്കുന്നതില്‍ പലയിടത്തായി 38 കിലോമീറ്ററെ പൈപ്പിട്ടിട്ടുള്ളു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രാദേശികമായ എതിര്‍പ്പുമൂലം ഒരിഞ്ചു പൈപ്പ് പോലും ഇടാന്‍ കഴിഞ്ഞിട്ടില്ല.
പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 3000 കോടി രൂപ മുതല്‍ മുടക്കാന്‍ തയ്യാറായ ഗെയ്ല് പദ്ധതി അനിശ്ചിതത്വത്തില്‍ ആയതോടെ ജോലി നിര്‍ത്താന്‍ കരാറുകാര്‍ക്കു നോട്ടിസ് നല്‍കിക്കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതി ഉടന്‍ പുനരാരംഭിക്കാന്‍ സാധ്യതയില്ല എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: