തൃശൂര്‍: മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സൗമ്യയുടെ മരണത്തിന് നാലു വര്‍ഷം തികഞ്ഞു. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനിയായ സൗമ്യയെ ക്രൂരപീഡനത്തിനിരയാക്കി കൊന്ന സംഭവത്തിന് ഇന്നലെയാണ് നാലു വര്‍ഷം തികഞ്ഞത്.
ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയാണ് 2011 ഫെബ്രുവരി ഒന്നിന്രാത്രി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. എറണാംകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന സൗമ്യ ചെറുതുരുത്തി വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനടുത്തുവെച്ചായിരുന്നു ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ച് തമിഴ്നാട് കടലൂര്‍ വിരുതാചലം സ്വദേശി ഗോവിന്ദച്ചാമി സൗമ്യയെ കടന്ന് പിടിക്കുകയും, ചെറുത്തപ്പോള്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേയ്ക്ക് തള്ളിയിട്ട് ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വലിച്ചുകൊണ്ടുപോയി പൈശാചികമായി ലൈംഗികപീഡനത്തിന് ഇരയാക്കുകയും പാറക്കല്ല് തലയിലെറിഞ്ഞ് അതീവഗുരുതരാവസ്ഥയിലാക്കുകയായിരുന്നു. മരണത്തോട് മല്ലടിച്ച് ട്രാക്കിന്റെ വശത്ത് കിടന്നിരുന്ന സൗമ്യയെ നാട്ടുകാര്‍ ചേര്‍ന്നാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
5 ദിവസത്തോളം മരണത്തോട് മല്ലടിച്ച സൗമ്യ 6നാണ് മരണത്തിന് കീഴടങ്ങിയത്. ഉണര്‍ന്ന് പ്രവര്‍ത്തിച്ച പോലീസ് മിന്നല്‍ വേഗത്തില്‍ പ്രതി ഗോവിന്ദച്ചാമിയെ വലയിലാക്കി. അന്വേഷണവും, കോടതി നടപടികളും ദ്രുതഗതിയില്‍ പൂര്‍ത്തിയായി. 2011 നവംബര്‍ 11ന് കാലത്ത് 11 മണി 11 മിനിറ്റ് 11 സെക്കന്റില്‍ ക്ലോക്കിന്റെ സൂചിയെത്തിയപ്പോള്‍ തൃശൂര്‍ അതിവേഗ കോടതിയുടെ സുപ്രധാന വിധി വന്നു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ.
തുടര്‍ന്ന് ഹൈക്കോടതിയും ശിക്ഷ ശരിവെച്ചു. ഇതിനിടയില്‍ നരാധമന് ഗോവിന്ദച്ചാമിയുടെ രക്ഷയ്ക്ക് മുബൈയില്‍ നിന്ന് അഭിഭാഷക പടയെത്തി. ഇവരുടെ നേതൃത്വത്തില്‍ സുപ്രീം കോടതിയില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കി. ഇപ്പോഴും ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്തുന്നതിനായി വക്കീലായ ആളൂരാണ് രംഗത്തുള്ളത്. ഹര്‍ജി ഇപ്പോഴും പരമോന്നത കോടതിയുടെ പരിഗണനയിലാണ്.
ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖവാസത്തിലും. വിചാരണക്കോടതിയിലെ സാക്ഷിമൊഴികളും, അനുബന്ധ രേഖകളും ഉള്‍പ്പെടെ 8,500 പേജുള്ള കുറ്റപത്രം മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി നല്കുന്നതില് ഉണ്ടായിട്ടുള്ള കാലതാമസമാണ് ഇപ്പോഴും കോടതി നടപടികള്‍ നീണ്ടുപോകാന്‍ കാരണം.
കേസ് അസാധാരണമായി നീണ്ട് പോകുമ്പോള്‍ അതിന്റെ ഗുണം പ്രതിക്ക് ലഭിക്കുമെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടും വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ തയ്യാറാകാത്തതിന് പിന്നിലും ദൂരുഹതയുണ്ട്.
നിയമക്കുരുക്കുകളുടെ കെട്ടഴിച്ച് ഗോവിന്ദച്ചാമിക്ക് വധശിക്ഷ കിട്ടണമെന്ന് സൗമ്യയുടെ അമ്മ സുമതിയും, സഹോദരന് സന്തോഷും കണ്ണീരോടെ ഇന്നും പ്രാര്‍ത്ഥനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: