കൊച്ചി: ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള നിരവധി കേസുകള്‍ പരിഗണിക്കുന്ന കൊച്ചി എന്‍ഐഎ കോടതിയുടെ ഓഫീസ് മുറിയില്‍ വന്‍ തീപിടിത്തം. കമ്പൂട്ടറുകളും നിരവധി ഫയലുകളും കത്തി നശിച്ചു. ഏതു തരത്തിലുള്ള രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നതിന് വ്യക്തത കൈവന്നിട്ടില്ല. ഷോര്‍ട്ട് സര്ക്യൂട്ടിലൂടെയാകാം അഗ്നിബാധയുണ്ടായതെന്ന പ്രാഥമിക നിഗമനമാണ് അഗ്നിശമന വിഭാഗം നടത്തിയിരിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീ പടര്‍ന്നത്. എന്നാല്‍ ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. രാവിലെ മാത്രമാണ് കോടതി ഓഫീസില്‍ തീപിടുത്തമുണ്ടായ കാര്യം ജീവനക്കാരും പരിസരത്തുള്ളവരും അറിയുന്നത്. തുടര്‍ന്നാണ് വിവരം അഗ്നിശമനസേനാ വിഭാഗം പോലും അറിയുന്നത്. പുലര്‍ച്ചെ തുടങ്ങിയ തീ അണയ്ക്കപ്പെട്ടത് രാവിലെ 7.50 ഓടെ ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ്.
ദേശീയ ശ്രദ്ധനേടിയ പാനായിക്കുളം സിമി ക്യാമ്പ് കേസ്, തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന് പ്രൊ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിമാറ്റിയ കേസ് എന്നിവ പരിഗണിക്കുന്നത് ഈ കോടതിയിലാണ്. കൂടാതെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, എറണാകുളം കളക്ട്രേറ്റിലെ സ്ഫോടനം തുടങ്ങിയ കേസുകളുടെ രേഖകളും കോടതിയിലുണ്ടായിരുന്നു. ഏതെല്ലാം ഫയലുകളാണ് നഷ്ടമായതെന്ന് വിശദമായ പരിശോധനക്ക് ശേഷമേ പറയാന്‍ കഴിയുകയുള്ളുവെന്നാണ് അധികൃതരുടെ നിലപാട്. പാനായിക്കുളം കേസിലും കൈവെട്ട് കേസിലും ഇപ്പോള്‍ വിചാരണ നടപടികള്‍ നടന്നുവരികയാണ്.
തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് എന്‍ ഐ എ ഉദ്യോഗസ്ഥരും സിബിഐ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സി ബി ഐ കോടതിയും ഇതേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നാശം സംഭവിച്ചത് എന്‍ഐഎ കോടതിയ്ക്കു മാത്രമാണ്. ഇവിടുത്തെ കമ്പ്യൂട്ടറുകളും ഫയലുകളും പൂര്‍ണ്ണമായും കത്തിനശിച്ചതിനാല്‍ നഷ്ടപ്പെട്ട രേഖകള്‍ ഏതൊക്കെയെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ സമയമെടുത്തേക്കും.
ഫോറന്‍സിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ ഇടയാക്കിയതെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് തീപിടുത്തമുണ്ടായ ഓഫീസ് പോലീസ് സീല്‍ ചെയ്തു. കോടതിക്ക് ചുറ്റും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതീവ പ്രാധാന്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന എന്‍ ഐ എ, സി ബി ഐ കോടതികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നാമമാത്രമായ കാവല്‍ പോലുമുണ്ടായിരുന്നില്ല എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. കാവലിനാളുണ്ടായിരുന്നെങ്കില് തീ പടര്‍ന്ന ഉടന്‍ അണയ്ക്കാനും നാശത്തിന്റെ തോത് കുറയ്ക്കാനുമാകുമായിരുന്നു.
അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക നിഗമനം മാത്രമാണിത്. അട്ടിമറിക്കുള്ള സാധ്യത തളളിക്കളയാനാകില്ലെന്ന നിലപാടിലാണ് എന്‍ ഐ എ അധികൃതര്‍. പോലീസിനൊപ്പം എന്‍ ഐ എയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: