കോഴിക്കോട്: ഫുട്ബോളില്‍ സെമിഫൈനലില്‍ കടക്കാതെ കേരളം പുറത്ത്. പൂള് എയിലെ നിര്‍ണായക മത്സരത്തില്‍ കേരളം ഗോവയോട് 2-0ത്തിന് കേരളം ഇടറിവീണു.
24-ാം മിനിറ്റില്‍ ഗിരീഷ് നായിക്കും ഇഞ്ചുറി ടൈമില്‍ താരം മാര്‍ക്കസ് മസ്ക്കരാനസുമാണ് ഗോവയ്ക്കുവേണ്ടി വെടിപൊട്ടിച്ചത്. നാലു പോയിന്റുണ്ടെങ്കിലും മോശം ഗോള്‍ ശരാശരി കേരളത്തിന് വിനയായി.
അവസരങ്ങള്‍ തുലച്ചതാണ് കേരളത്തിന്റെ മുന്നേറ്റത്തിന് വിഘാതം സൃഷ്ടിച്ചത്. ഗോള്‍ മടക്കാന്‍ കേരള താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാതെ പോകുകയായിരുന്നു.
45-ാം മിനിറ്റില്‍ ഗോവന്‍ താരത്തെ ഫൗള്‍ ചെയ്തതിന് കെ.പി. അനീഷ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് കേരളത്തെ വീണ്ടും പിന്നട്ടടിച്ചു. രണ്ടാം പകുതിയില്‍ ഗോവ താരങ്ങള്‍ മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല.
കളം നിറഞ്ഞ് കളിച്ചെങ്കിലും കേരള താരങ്ങള്‍ കാണികളെ നിരാശപ്പെടുത്തുകയായിരുന്നു. ഗോവന്കളിക്കാര് നിരവധി തവണ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തുവിട്ട പന്തുകള്‍ ഗോളി കെ.പി. നിഷാദ് കൈപ്പിടിയിലൊതുക്കിയപ്പോള്‍ സ്കോര്‍ മാറാതെ നിന്നു.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ തമിഴ്നാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മഹാരാഷ്ട്രയും അവസാന നാലിലെത്തി.
മുന്‍ മത്സരങ്ങളില്‍ ദയനീയമായ പ്രകടനം കാഴ്ചവെച്ച തമിഴ്നാട് ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ മികച്ച കളിയാണ് പുറത്തെടുത്തത്.
ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം തമിഴ്നാട് മഹാരാഷ്ട്രയോട് തോല്‍വി വഴങ്ങി.
കളിയുടെ രണ്ടാം മിനിറ്റില്‍ മിജോ ജോസിലൂടെ തമിഴ്നാട് ലീഡ് നേടി.
23-ാം മിനിറ്റില്‍ മലയാളിതാരം ടി.വി. മുഹമ്മദ് ഇര്‍ഷാദിലൂടെ മഹാരാഷ്ട്ര സമനില പിടിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്നുവന്ന പന്ത് ഇര്‍ഷാദ് വലയിലേക്ക് ചെത്തിയിട്ടു. 81-ാം മിനിറ്റില്‍ ഇര്‍ഷാദ് മഹാരാഷ്ട്രയെ വിജയത്തിലേക്ക് നയിച്ച ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: