ന്യൂദല്‍ഹി: മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കമ്മീഷന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് വാങ്ങി വയ്ക്കുകമാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെന്നും വിദേശ കപ്പലുകള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ് അറിയിച്ചു.
റിപ്പോര്‍ട്ട് തള്ളുകയോ അംഗീകരിക്കുകയോ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടില്ല. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ കേന്ദ്ര കൃഷിമന്ത്രിക്ക് നിവേദനം നല്കിയ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തോടാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും നിവേദക സംഘത്തിലുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തില്‍ നടന്നുവരുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് മത്സ്യപ്രവര്‍ത്തക സമൂഹം മനസ്സിലാക്കണം. മത്സ്യ പ്രവര് ത്തക സമൂഹത്തെ തെറ്റിധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്ന് വി.മുരളീധരന് പറഞ്ഞു.
2013 ആഗസ്റ്റ് മാസത്തില്‍ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് മീനാകുമാരി കമ്മീഷനെ നിയോഗിച്ചത്. 2014 ആഗസ്റ്റില്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വയ്ക്കുകമാത്രമാണ് ചെയ്തത്. 2006മുതല്‍ രാജ്യത്ത് യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ആഴക്കടല്‍ മത്സ്യബന്ധന നയം തന്നെയാണ് ഇപ്പോഴും തുടര്‍ന്നുവരുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രാലയും അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയ്ക്കും മീനാകുമാരി റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവുമില്ല. 2006 മുതല്‍ രാജ്യത്ത് നിലവിലുള്ളതും യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയതുമായ ആഴക്കടല്‍ മത്സ്യബന്ധന നയത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖയാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതും മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി പുറത്തുവന്ന വാര്‍ത്തകളും അതിന്റെ പേരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളും മത്സ്യത്തൊഴിലാളി സമൂഹത്തെ തെറ്റിധരിപ്പിക്കാനും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതുമാണ്.
വിദേശ കമ്പനികളുടെ സംയുക്ത സംരംഭങ്ങളായ കപ്പലുകള്‍ക്ക് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നതാണ് മാര്‍ഗ്ഗ രേഖയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ആഴക്കടലില്‍ നിന്ന് ട്യൂണ മത്സ്യം മാത്രം പിടിക്കുന്നതിന് ഇത്തരം കപ്പലുകള്‍ക്ക് അനുമതിക്കു വേണ്ടി അപേക്ഷ നല്‍കാനുള്ള അവസരം മാത്രമാണ് നല്‍കിയത്. പക്ഷേ, അത്തരം അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഒരു കപ്പലിനും ഈ അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. കേരളത്തിലെ സിപിഎം- കോണ്‍ഗ്രസ് കക്ഷികള്‍ ഇനിയും നടപടികള്‍ സ്വീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തി മത്സ്യത്തൊഴിലാളി സമൂഹത്തെ തെറ്റിധരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു.
മീനാകുമാരി റിപ്പോര്‍ട്ട് മൊത്തമായി തള്ളിക്കളയണമെന്നാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1174 വിദേശ, സംയുക്ത സംരംഭങ്ങളിലുള്ള കപ്പലുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനു അനുമതി നല്‍കുന്നതാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഒപ്പം തന്നെ 200 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ആഴക്കടലില്‍ ബഫര്‍സോണായി പ്രഖ്യാപിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. രണ്ടാമത്തെ നിര്‍ദ്ദേശം മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമാണെങ്കിലും അതിനെ അപ്രസക്തമാക്കുന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. വൈരുദ്ധ്യം നിറഞ്ഞ ഈ റിപ്പോര്‍ട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമല്ലാത്തതിനാലാണ് തള്ളിക്കളയണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഭാരവാഹികള്‍ പറഞ്ഞു.
വേണ്ടത്ര ശാസ്ത്രീയ പഠനം നടത്താതെയും വിവര ശേഖരണമില്ലാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിക്ഷിപ്ത താല്പര്യക്കാരില് നിന്നുമാത്രമാണ് വിവരങ്ങള്‍ ആരാഞ്ഞത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കി നമ്മുടെ മത്സ്യ സമ്പത്ത് പ്രയോജനകരമാക്കണമെന്നാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ആവശ്യം. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉപകരണങ്ങളും പരിശീലനവും നല്കി അതിന് സജ്ജമാക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. പത്മനാഭന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജനീഷ് ബാബു, സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി സുനില്‍ മാഹി, സംസ്ഥാന സമിതി അംഗം കെ. രാധാമാധവന് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: