കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രേഷന്‍ സ്ഥിതിചെയ്യുന്നത്. വിദേശജോലിക്കുപോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുമതി നല്കുവാനും നിഷേധിക്കുവാനുമുള്ള അധികാരം പിഒഇയ്ക്കാണ്.
ഇസിഎന്‍ആര്‍ ഉള്ള പാസ്പോര്ട്ടുടമയ്ക്ക് തൊഴില്‍ വിസയില്‍ വിദേശത്തേക്കുപോകാന്‍ പിഒഇ ക്ലിയറന്‍സ് ആവശ്യമില്ല. എന്നാല്‍ ഇസിഎന്‍ആര്‍ പാസ്പോര്ട്ടില് ഇല്ലാത്ത ഒരാള്‍ക്ക് തൊഴില്‍ വിസപ്രകാരം വിദേശത്തേക്ക് പോകാന്‍ ഇന്ത്യയില്‍ ഏതെങ്കിലും പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രേഷന്റെ അനുമതി ഉണ്ടായിരിക്കണം. വളരെ തുച്ഛമായ തുക ഒടുക്കി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നേടിയെടുക്കാം. തൊഴില്‍വിസയും, പാസ്പോര്‍ട്ടും, അനുബന്ധ രേഖകളും ഹാജരാക്കിയാല്‍ ക്ലിയറന്‍സ് നല്‍കണമെന്നതാണ് നിയമം. പലപ്പോഴും ഈ നിയമങ്ങള്‍ മറക്കുകയാണ് നമ്മുടെ പിഒഇ അധികൃതര്‍.
റിക്രൂട്ടിംഗ് ലൈസന്‍സുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴി യഥേഷ്ടം അനുവദിക്കുന്ന ക്ലിയറന്‍സ് ഉദ്യോഗാര്‍ത്ഥി നേരിട്ടെത്തിയാല്‍ പലപ്പോഴും കിട്ടാറില്ല. ഏജന്‍സി റിക്രൂട്ട് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതാത് ഏജന്‍സിയോ റിക്രൂട്ടിംഗ് ലൈസന്‍സുള്ള മറ്റ് ഏജന്‍സി വഴിയോ പിഒഇ ക്ലിയറന്‍സ് ലഭിക്കും. വിദേശത്തു നിന്ന് പരിചിതരോ ബന്ധുക്കളോ വഴി വിസ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പിഒഇ ഓഫീസ് കയറിയിറങ്ങിയാല്‍ ഇന്ത്യന്‍ എംബസിയുടെ അനുമതിപത്രം മുതല്‍ ഒരിക്കലും വാങ്ങിയെടുക്കാന്‍ സാധിക്കാത്ത നൂറുകൂട്ടം രേഖകള്‍ ആവശ്യപ്പെടും. ഒടുവില്‍ ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും അംഗീകൃത ഏജന്‍സിയെ സമീപിക്കും.
നൂറു രൂപയ്ക്ക് ലഭിക്കേണ്ട പിഒഇ ക്ലിയറന്‍സ് പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ചിലവഴിച്ച് ദില്ലിയില്‍ നിന്നോ മുംബൈയില്‍ നിന്നോ തരപ്പെടുത്തിയെടുക്കുകയാണ് പതിവ്. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാതെ വലയുന്ന ഉദ്യോഗാര്‍ത്ഥിയെ ട്രാവല്‍ ഏജന്‍സികള്‍ക്കു മുന്നിലെത്തിക്കാന്‍ പിഒഇ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും അറിവുണ്ട്. ചെന്നൈ, ദില്ലി, മുംബൈ തുടങ്ങി രാജ്യത്തെ എല്ലാ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രേഷനുകളും തൊഴില്‍ വിസയ്ക്ക് ക്ലിയറന്‍സ് നല്കുമ്പോള് നമ്മുടെ സംസ്ഥാനത്ത് ക്ലിയറന്‍സ് നല്‍കാതെ ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നത് എന്തിനെന്ന പ്രവാസജീവിതം കൊതിക്കുന്നവരുടെ ചോദ്യത്തിന് മറുപടി നല്കാന് ആര്‍ക്കും കഴിയുന്നില്ല.
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ചെന്നൈ എയര്‍പോര്‍ട്ട് ഒഴികെയുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷാ നിയന്ത്രണം പോലീസിനും സിഐഎസ്എഫിനുമായിരുന്നു. ചെന്നൈ എയര്‍പോര്‍ട്ടിന്റെ നിയന്ത്രണം ഇന്റലിജന്‍സ് ബ്യൂറോയ്ക്കു വിധേയമായിരുന്നു.
തട്ടിപ്പുസംഘങ്ങള്‍ക്ക് യാതൊരു വിധത്തിലും കടന്നു ചെല്ലാനാവാത്ത സുരക്ഷാ ക്രമീകരണങ്ങളും കര്‍ശന നിരീക്ഷണങ്ങളും ചെന്നൈ എയര്‍പോര്‍ട്ടില്‍ ഐബി ഒരുക്കിയിരുന്നു. കുറ്റമറ്റരീതിയിലുള്ള ഇന്റലിജന്റ്സിന്റെ പ്രവര്‍ത്തനം പലയാവര്‍ത്തി ചെന്നൈയില്‍ തട്ടിപ്പുസംഘത്തെ കുടുക്കുവാന്‍ സഹായിച്ചു.
2009 നുശേഷം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ഐബിയുടെ നിയന്ത്രണത്തിലായി. എന്നാല്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്ത ഇന്റലിജന്റ്സ് ബ്യൂറോ സുരക്ഷാ ചുമതലയും എമിഗ്രേഷന്‍ കൗണ്ടറുകളിലെ ഡ്യൂട്ടിയും ഏല്‍പ്പിച്ചിരിക്കുന്നത് പോലീസ് വിഭാഗത്തെയാണ്.
രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്ന നമ്മുടെ പോലീസ് സംവിധാനങ്ങള്‍ വിമാനത്താവളങ്ങളുടെ സുരക്ഷയെക്കാള്‍ പ്രാധാന്യംനല്‍കുന്നത് തല്പരകക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ പരിശോധനകള്‍ ഇടയ്ക്ക് ശക്തമാക്കിയിരുന്നു.
വിമാനയാത്രികരെ കുറിച്ച് സംശയംപ്രകടിപ്പിക്കുന്ന എമിഗ്രേഷന്‍ വിഭാഗത്തിന് മേലുദ്യോഗസ്ഥന്മാരുടെ സമ്മര്‍ദ്ദങ്ങളും തട്ടിപ്പുസംഘത്തിന്റെ സ്വാധീനങ്ങളും ഉണ്ടാകുമ്പോള്‍ തകരുന്നത് നിയമപാലകരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൂടിയാണ്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഐബി ഉദ്യോഗസ്ഥരെ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ വിന്യസിക്കുവാന്‍ തയ്യാറായാല്‍ ഒരു പരിധിവരെ കൈമണി നല്കി കടലുകടക്കാന്‍ സാധിക്കില്ല. ബാഹ്യശക്തികളുടെ ഇടപെടല്‍ വിമാനത്താവളങ്ങള്‍ക്കുള്ളില്‍ അനുവദിക്കാതെ ശുഭയാത്രയൊരുക്കാന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം.
പലപ്പോഴും വ്യാജ വിസ നിര്‍മ്മാതാക്കള്‍ ഇംഗ്ലീഷിലുള്ള തിരുത്തലുകള്‍ വരുത്തുമ്പോള്‍ തിരുത്തലുകള്‍ വരുത്താതെ അറബിക് ഭാഷയിലുള്ള സൂചനകള്‍ ശേഷിക്കും. അറബിക് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ നമ്മുടെ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഇല്ലാത്തത് തട്ടിപ്പുകാരുടെ പണി എളുപ്പമാക്കുന്നു.
വിസ നിയമപ്രകാരം ലോക്കല്‍ പോലീസ് എടുക്കുന്ന കേസുകളില്‍ അന്വേഷണങ്ങള്‍ പാതിവഴിക്ക് അവസാനിക്കുന്നതും യഥാര്‍ത്ഥ പ്രതികളിലേക്ക് കടന്നു ചെല്ലാത്തതും മനുഷ്യകടത്തിന് അറുതി വരുത്തുവാന്‍ സാധിക്കാതെ വരുന്നു. കള്ളക്കടത്തുകാര്‍ക്കും മനുഷ്യകടത്തുകാര്ക്കും യഥേഷ്ടം സഞ്ചരിക്കാവുന്ന ഇടമായി രാജ്യത്തെ വിമാനത്താവളങ്ങള്‍ മാറരുത്. വ്യാജരേഖകള്‍ ചമച്ച് വിദേശങ്ങളിലേക്ക് ആകാശയാത്ര നടത്തുന്നവരെ പിടികൂടുവാന്‍ നമ്മുടെ നിയമപാലകര്‍ ഉണര്‍ന്നേ മതിയാവൂ…(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: