തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു. അഴിമതി വീരന്മാരെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഓരോ തവണ ബജറ്റ് അവതരിപ്പിക്കുമ്പോഴും ധനമന്ത്രി കെ.എം.മാണി കണക്ക് പറഞ്ഞ് പണം വാങ്ങുകയാണ്. മാണി പണം വാങ്ങുന്നു എന്ന് ആരോപിച്ചത് യുഡിഎഫ് സര്‍ക്കാരിലെ പ്രമുഖ ഘടകകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ആര്.ബാലകൃഷ്ണ പിള്ള ഉന്നയിച്ച ആരോപണം തള്ളിക്കളയാനാവില്ലെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.
മാണിക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും തെളിവ് താ തെളിവ് താ എന്നാണ് മാണി ഇപ്പോഴും പറയുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ബജറ്റിനു മുന്‍പ് പരമാവധി കാശുണ്ടാക്കാനാണ് മാണിയുടെ ശ്രമം. കണക്ക് പറഞ്ഞ് പണം വാങ്ങുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ മദ്യനയം കൊണ്ടുവന്നത്.
ബാര്‍ അഴിമതി പുറത്ത് വരാതിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും ശ്രമിക്കുകയാണെന്നും പന്ന്യന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: