തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാം രോഗം നടിച്ച് ആശുപത്രിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. ജയില്‍വാസം ഒഴിവാക്കാനായിരുന്നു നിസാമിന്റെ ശ്രമം. എന്നാല്‍ പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിസാമിനെ പോലീസ് തിരികെ ചാവക്കാട് ജയിലിലടച്ചു.
രോഗിയാണെന്നും ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നും നിസാം ജയില്‍ അധികൃതരോട് പലതവണ ആവശ്യപ്പെട്ടതോടെ ഇന്നലെ രാത്രി മെഡിക്കല്‍ കോളജിലെത്തിച്ചു. ചെവിക്കുള്ളില്‍ പൊട്ടലെന്നായിരുന്നു ആദ്യ പരാതി. സ്കാനിങ്ങില്‍ ഒരു പ്രശ്നവുമില്ലെന്ന് കണ്ടെത്തി. ഇതോടെ നട്ടെല്ലിന് പരുക്കും വേദനയുമെന്ന് അടവുമാറ്റി. എക്സറേയില്‍ അതും പൊളിഞ്ഞു. എങ്കിലും സെപ്ഷ്യലിസ്റ്റ് ഡോക്ടര്‍ വരും വരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് നിസാം നിര്‍ബന്ധം പിടിച്ചു. ഡോക്ടര്‍മാരും പോലീസും എതിര്‍ത്തതോടെ മാരത്തണ്‍ പരിശോധനക്ക് ശേഷം നിസാമിന് ജയിലിലേക്ക് തിരികെ പോകേണ്ടി വന്നു.
നിസാമിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് നടനെയും മോഡലുകളെയും ലഹരിമരുന്നുമായി പിടികൂടിയതോടെ ഇയാളുടെ ലഹരിമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചും അന്വേഷണമാരംഭിച്ചു. ഇതോടെയാണ് രോഗിയാണെന്നും ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നിസാം പുതിയ അടവ് പുറത്തിറക്കിയത്. ലഹരിമരുന്ന് ബന്ധം കണ്ടെത്താന്‍ നിസാമിന്റെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്കും അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്യാനുമുള്ള തയാറെടുപ്പിലാണ് പോലീസ്.
നിസാമിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ ഇന്നലെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജഡ്ജി അവധിയായതിനാല്‍ കേസ് ഇന്നലെ പരിഗണിച്ചില്ല. കേസ് ഇനി നാളെ മാത്രമെ പരിഗണിക്കൂവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: