തിരുവനന്തപുരം: ദേശീയ ഗെയിംസിന് തിരശീല ഉയരവെ ബോക്സിങ് ആരാധകര്‍ക്ക് നിരാശയേകുന്ന വാര്‍ത്ത. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് (ഐഒഎ) അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഗെയിംസ് ബഹിഷ്കരിക്കാന്‍ ബോക്സിങ് ഇന്ത്യ (ബിഐ) തീരുമാനിച്ചു.
എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും ബിഐ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് മനോജ് കുമാര്‍, സുമിത് സംഗ്വാന് തുടങ്ങിയ പ്രമുഖര്‍ ഗെയിംസിനെത്തില്ല. ബോക്സിങ് ഇന്ത്യയെ ദീര്‍ഘകാലമായി ഐഒഎ അവഗണിക്കുകയാണ്. ഇപ്പോഴും അങ്ങനെ തന്നെ. അതിനാല്‍ അവര്‍ നടത്തുന്ന ദേശീയ ഗെയിംസിന് താരങ്ങളെ അയക്കേണ്ടെന്ന് എല്ലാ സംസ്ഥാന ഘടകങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്, ബിഐ പ്രസിഡന്റ് സന്ദീപ് ജജോദിയ പറഞ്ഞു.
ഇന്ത്യന്‍ ബോക്സിങ്ങിന്റെ ദീര്‍ഘകാല നന്മയ്ക്ക് തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഐ നിലപാടിനെ താരങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ ബോക്സിങ് ഇന്ത്യയ്ക്ക് കീഴിലാണ്. അവരുടെ വാക്കുകള്‍ തള്ളിക്കളയാന്‍ സാധിക്കില്ല. അങ്ങനെ ചെയ്താല്‍ നമ്മുടെ ഭാവി അപകടത്തിലാവും, മനോജ് കുമാര്‍ പറഞ്ഞു. ബോക്സിങ് ഇന്ത്യയെ ഐഒഎ അംഗീകരിക്കണം. ബിഐയ്ക്ക് ഇന്റര്‍നാഷണല്‍ ബോക്സിങ് അസോസിയേഷന്റെ പിന്തുണയുണ്ടെന്നും മനോജ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: