ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിലെ ക്ലാസിക് സെമിയില്‍ ലിവര്‍പൂളിനെ ചെല്‍സി അതിജീവിച്ചു. രണ്ടാംപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് റെഡ്സിനെ കീഴടക്കിയ നീലപ്പട 2-1ന്റെ മുന്‍തൂക്കവുമായി ഫൈനലിലേക്ക് കുളമ്പടിച്ചുകയറി. 94-ാം മിനിറ്റില്‍ സെര്‍ബിയന്‍ സ്റ്റാര്‍ ബ്രാനിസ്ലാവ് ഇവാനോവിച്ചിന്റെ ഉശിരന്‍ ഹെഡ്ഡറാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. ആന്‍ഫീല്‍ഡിലെ ആദ്യമുഖാമുഖം 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
സംഭവബഹുലമായിരുന്നു സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ കാല്‍പ്പന്ത് യുദ്ധം. കളിമികവിനപ്പുറം പലപ്പോഴും തടിമിടുക്കുകൊണ്ട് രണ്ടു സംഘങ്ങളും കൊമ്പുകോര്‍ത്തപ്പോള്‍ സംഘര്‍ഷനിമിഷങ്ങള്‍ ഏറെപ്പിറന്നു. സ്പാനിഷ് സ്ട്രൈക്കര്‍ ഡീഗോ കോസ്റ്റയായിരുന്നു അവയില്‍ മിക്കതിന്റെയും കേന്ദ്രബിന്ദു. മാര്ട്ടിന് സ്കെര്ട്ടലിനെയും എമ്രെ കാനെയും ശാരീരികമായി നേരിട്ട കോസ്റ്റ ചുവപ്പുകാര്‍ഡ് വാങ്ങാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രം. സ്കെര്ട്ടലിനെ ചവിട്ടിയ കോസ്റ്റ സാമാന്യമര്യാദകള്പോലും മറന്നു. ഒരവസരത്തില്‍ സ്കെര്‍ട്ടല്‍ ബോക്സിനുള്ളില്‍ വീഴ്ത്തിയെന്ന് പറഞ്ഞ് കോസ്റ്റ പെനാല്‍റ്റിക്ക് കേണെങ്കിലും ഫലമുണ്ടായില്ല.
സ്റ്റീവന്‍ ജെറാഡിന്റെ പാസ് ഓട്ടത്തില്‍ പിടിച്ച അല്‍ബര്‍ട്ടോ മൊറേനയുടെ ഷോട്ട് വിഫലമാക്കിയ ചെല്‍സി ഗോളി തിബൂട്ട് കൗര്ട്ടോയിസിന്റെ വീരസാഹസികതയെ കളിയിലെ സുന്ദര നിമിഷങ്ങളുടെ കൂട്ടത്തില്‍പ്പെടുത്താം. ചെല്‍സി പ്രതിരോധത്തെ കീറിമുറിച്ച് ഫിലിപ്പ് കൗട്ടീഞ്ഞോ നടത്തിയ ഒറ്റയാന് ഗോള്‍ ശ്രമവും കൗര്‍ട്ടോയിസ് കാലുകൊണ്ട് തട്ടിയകറ്റി. മറുവശത്ത് സഹതാരം ജോണ്‍ ടെറിയുമായി കൂട്ടിയിടിച്ച സെസ്ക് ഫാബ്രെഗസ് കരകയറിയത് ചെല്‍സിയുടെ നെഞ്ചില്‍ തീകോരിയിട്ടു.
എങ്കിലും ഈഡന് ഹസാര്‍ഡിന്റെ പ്രതിഭ അവരുടെ നീക്കങ്ങളുടെ ചടുലതയേറ്റി. 20 വാര അകലെ നിന്ന് ഹസാര്‍ഡ് പായിച്ച ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്കുപോയപ്പോള്‍ ലിവറിന് ആശ്വാസം. കോസ്റ്റയുടെ ഗോള്മോഹം ലിവര്‍ ഗോളിയുടെ നെഞ്ചുറപ്പിനു മുന്നില്‍ നിര്വീര്യമാകുന്നതിനും നിശ്ചിത സമയം സാക്ഷ്യംവഹിച്ചു.
ഒടുവില്‍ വില്യന്റെ ഫ്രീകിക്ക് ഉയര്‍ന്നു ചാടി വലയിലേക്ക് ചെത്തിയിട്ട് ഇവാനോവിച്ച് ക്ലൈമാക്സ് ചെല്‍സിക്ക് അനുകൂലമാക്കിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: