ഇസ്ലാമാബാദ്: പെഷവാറിലെ സൈനിക സ്കൂളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ അധ്യാപകര്‍ക്ക് തോക്കുപയോഗിക്കാന്‍ പരിശീലനം നല്കുന്നു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്കൂള്‍ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പ്രവിശ്യയിലെ എല്ലാ സ്കൂളുകള്‍ക്കും സുരക്ഷ നല്‍കാനുള്ള അംഗബലം പോലീസിനില്ലാത്തതിനാലാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
ക്ലാസുകളില്‍ തോക്ക് സൂക്ഷിക്കാന്‍ അധ്യാപകര്‍ക്ക് അനുവാദം നല്‍കുമെന്നും അധികൃതര്‍ വിശദീകരിച്ചു. എല്ലാ അധ്യാപകരും തോക്ക് കൊണ്ടു നടക്കണമെന്ന് നിര്‍ബന്ധമില്ല എന്നാല്‍ സ്കൂളില്‍ തോക്ക് സൂക്ഷിക്കുകയും ഉപയോഗിക്കാന്‍ പരിശീലനം നേടുകയും വേണം. രണ്ട് ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. 35,000 ത്തോളം സ്കൂളുകളാണ് പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ളത്.
കഴിഞ്ഞ ആഴ്ചയാണ് പരിശീലനം നല്കാന് ആരംഭിച്ചത്. വനിത അധ്യാപകരുടെ അവസാന ബാച്ച് ചൊവ്വാഴ്ച പരിശീലനം ആരംഭിച്ചു. എന്നാല്‍ പ്രദേശത്തെ പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഈ നടപടിയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഡിസംബര്‍ 16ന് പെഷവാറിലെ സ്കൂളിലുണ്ടായ ആക്രമണത്തില്‍ 132 കുട്ടികളടക്കം 150 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: