ന്യൂദല്‍ഹി: നയതന്ത്രബന്ധങ്ങള്ക്കപ്പുറത്ത് വ്യക്തിബന്ധങ്ങള്‍ തീര്‍ത്ത സൗഹൃദത്തേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ത്രിദിന ഭാരത സന്ദര്‍ശനത്തിന് തുടക്കം. അടുത്ത കൂട്ടുകാര്‍ മാത്രം വിളിക്കുന്ന ബരാക്കെന്ന പേരു വിളിച്ചും വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചും നരേന്ദ്രമോദി ഒബാമയുമായുള്ള സൗഹൃദത്തിന്റെ വ്യാപ്തി വെളിപ്പെടുത്തിയപ്പോള്‍ പ്രിയപ്പെട്ട ഭാരതത്തിന് നമസ്കാരം പറഞ്ഞ് ഒബാമയും ഊഷ്മളസ്വീകരണത്തില് അലിഞ്ഞുചേര്‍ന്നു. ഹൈദരാബാദ് ഹൗസിലെ പുല്‍ത്തകിടിയില്‍ ഇരുനേതാക്കളും ഒന്നിച്ചു ചിലവഴിച്ച നിമിഷങ്ങള്‍ ഇന്തോ-യൂഎസ് ബന്ധത്തിന് പുതുപാത തുറന്നു.
വര്‍ഷങ്ങളായി പരിഹാരമില്ലാതെ കിടന്ന ഭാരത-അമേരിക്ക ആണവ കരാറും പ്രതിരോധ രംഗത്തെ നിര്‍ണ്ണായക സഹകരണവുമെല്ലാം ഇരുവരുടേയും അരമണിക്കൂര്‍ മാത്രം നീണ്ട നടത്തത്തിന്റെ സംഭാവനകള്‍. ‘ചായ് പെ ചര്‍ച്ച’യെന്ന് ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ വിളിച്ച മോദിയുടെ ചായസല്‍ക്കാരത്തിനൊപ്പം പത്തുവര്‍ഷത്തെ പ്രതിരോധസഹകരണത്തിനും തീരുമാനമായി. ഇരുവരുടേയും തനിച്ചുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ ആണവകരാറിലെ തര്‍ക്കവിഷയങ്ങളില്‍ പരിഹാരമായെന്ന വിവരം പുറത്തുവന്നു.
സംയുക്ത പത്രസമ്മേളനത്തില്‍ ഇരു നേതാക്കളും ഭാരത-യുഎസ് ബന്ധത്തിലുണ്ടായ വലിയ മാറ്റങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായെത്തണമെന്ന ക്ഷണം സ്വീകരിച്ചതിനു ഒബാമയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പത്രസമ്മേളനം തുടങ്ങിയ നരേന്ദ്രമോദി സംസാരത്തിലുടനീളം ഒബാമയെ ബരാക് എന്നു വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ആകെ മാറ്റിമറിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പരിവര്‍ത്തനങ്ങളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ആരംഭിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു. ഈ ബന്ധം ഇനിയൊരിക്കലും സംശയത്തിന്റെ നിഴലിലേക്ക് പോകില്ല.
ഇരുരാഷ്ട്രങ്ങളും സ്വാഭാവിക ആഗോളപങ്കാളികളായിക്കഴിഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ ഇരുരാജ്യങ്ങളുടേയും കൂടുതല്‍ ദൃഢതയുള്ള സഹകരണമാണ് ആവശ്യം. ഊര്‍ജ്ജമേഖലയില്‍ കൂടുതല്‍ സാമ്പത്തികാവസരങ്ങള്‍ ഇരുരാജ്യങ്ങളിലുമുണ്ടാകും. ഒപ്പിട്ടെങ്കിലും ആറുവര്‍ഷമായി യഥാര്‍ത്ഥ രൂപരേഖ കൈവരിക്കാതിരുന്ന ആണവകരാറിന് ഒബാമയുടെ സന്ദര്‍ശനത്തോടെ വ്യക്തമായ ചിത്രം കൈവന്നിരിക്കുന്നു. സമുദ്രസുരക്ഷയ്ക്കായും കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാകും, മോദി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഭാരതവും അമേരിക്കയും തമ്മില്‍ പുതിയ സൗഹൃദപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്ന് പറഞ്ഞു. താങ്കളുടെ കീര്‍ത്തി കൂടുതല്‍ വലുതായിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് മാഡിസണ്‍ സ്ക്വയറില്‍ ബോളിവുഡ് താരത്തെ പോലെയാണ് താങ്കള്‍ ഇളക്കിമറിച്ചത്. ഇവിടെ ചായ് പെ ചര്‍ച്ച നടത്തിയതിനും നന്ദി. ഒബാമ തുടക്കമായി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം 60 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇനിയും വ്യാപാരബന്ധം ശക്തമാകണം. ഇരുരാജ്യങ്ങളും ഇനിമുതല്‍ യോജിച്ച് പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കും. ഏഷ്യാ-പസഫിക്കിലെ താല്‍പ്പര്യങ്ങളില്‍ ഇരുരാജ്യങ്ങളും യോജിച്ചുപോകും. ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ സമിതി സ്ഥിരാംഗത്വത്തിന് ഇനി ഭാരതത്തിനായി അമേരിക്കയുടെ പിന്തുണയുമുണ്ടാകും.
ഭാരതത്തിലെ നഗരങ്ങളിലെ വായുവിനെ മാലിന്യമുക്തമാക്കുന്നതിനായി യോജിച്ച കര്‍മ്മ പരിപാടി നടപ്പാക്കും. റിപ്പബ്ലിക് പരേഡിനായി കാത്തിരിക്കുകയാണ് ഞാന്‍. അവസാനമായി പറയാനുള്ളത് ചലേന്‍ സാത് സാത്( ഒരുമിച്ച് മുന്നോട്ടു നീങ്ങാം) എന്നുമാത്രമാണ്, ഒബാമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: