കാണ്‍പൂര്‍: ഗംഗാ നദിയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ ഒഴുകിയെത്തിയത് നൂറിലധികം മൃതദേഹങ്ങള്‍. കാണ്‍പൂരിനും ഉന്നാവോയ്ക്കും ഇടയിലുള്ള പരിയാര്‍ ഘട്ടിലാണ് അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നത്. ഇവ തെരുവു പട്ടികളും പക്ഷികളും ഭക്ഷണമാക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
പുണ്യനദിയായി വിശേഷിപ്പിക്കുന്ന ഗംഗയിലേക്ക് ജനങ്ങള്‍ മോക്ഷപ്രാപ്തിക്കായാണ് മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നതെന്നും അവയുടെ എണ്ണത്തിലുള്ള വര്‍ധനവാണ് അതിശയമുളവാക്കുന്നതെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ കാണ്‍പൂരിലേയും ഉന്നാവോയിലെയും അധികൃതര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങളില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരുക്കങ്ങളെല്ലാം നോക്കിക്കാണാന്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനെയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെയും അയച്ചിട്ടുണ്ട്.
ജലനിരപ്പ് കുറഞ്ഞതോടെയാണ് നദിയിലൂടെയെത്തുന്ന മൃതദേഹങ്ങള്‍ ഇവിടെ അടിയുന്നതെന്നും ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴികളുണ്ടാക്കി അവ ഇവിടെ സംസ്ക്കരിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ബുധനാഴ്ച നടക്കാനിരിക്കുന്ന മകര സംക്രാന്തി ഉത്സവത്തിന് മുമ്പേ മൃതശരീരങ്ങള്‍ സംസ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഗംഗ പ്രദൂഷണ് മുക്തി അഭിയാന്റെ ദേശീയ കണ്‍വീനര്‍ രാംജി ത്രിപതി നദീതീരത്ത് ധര്‍ണ നടത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ തീരുമാനമെടുത്തത്.
അഴുകിയ മൃതദേഹങ്ങള്‍ വഴിയുണ്ടാകുന്ന ജല മലിനീകരണം തടയാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് വേണ്ട നടപടികളെടുക്കണമെന്നും രാംജി ത്രിപതി ആവശ്യപ്പെട്ടിട്ടുണ്ട്. 2014 ജൂലൈയില്‍ ഗംഗാ നദി ശുചീകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 2037 കോടി രൂപ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: