കൊല്‍ക്കത്ത: നേതാജി സുഭാഷ്ചന്ദ്ര ബോസ് 1945 ല്‍ വിമാനാപകടത്തില്‍ മരിക്കുകയായിരുന്നില്ല, സോവിയറ്റ് യൂണിയന് ഭരിച്ചിരുന്ന ജോസഫ് സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി.
നേതാജിയുടെ തിരോധാനത്തെക്കുറിച്ചുള്ള രഹസ്യഫയലുകള്‍ പരസ്യമാക്കണമെന്നും സ്വാമി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപാരികളുടെ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് സ്വാമി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
നേതാജിയുടെ തിരോധാനത്തെക്കുറിച്ചുളള രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് റഷ്യയും ബ്രിട്ടനുമായുള്ള ഭാരതത്തിന്റെ നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും എങ്കിലും ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്യുമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
”മരിച്ചു എന്ന വ്യാജധാരണ സൃഷ്ടിച്ചശേഷം ചൈനയിലെ മഞ്ജൂരിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു നേതാജി. ഈ സ്ഥലം അന്ന് സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്നു. റഷ്യ സംരക്ഷിക്കുമെന്ന് കരുതിയാണ് നേതാജി ഇവിടേക്ക് വന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിന് അദ്ദേഹത്തെ സൈബീരിയയില്‍ തടവിലാക്കുകയായിരുന്നു.
1953 ല്‍ എപ്പോഴോ നേതാജിയെ സ്റ്റാലിന് ശ്വാസംമുട്ടിച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്തു,” സുബ്രഹ്മണ്യന് സ്വാമി അഭിപ്രായപ്പെട്ടു.
നേതാജി സൈബീരിയയില്‍ തടവിലായിരുന്ന കാര്യം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് അറിയാമായിരുന്നുവെന്നും സ്വാമി വെളിപ്പെടുത്തി.
”പ്രത്യാഘാതങ്ങള്‍ വിലയിരുത്താതെ നേതാജിയെ സംബന്ധിച്ച രേഖകള്‍ വെൡപ്പെടുത്താന്‍ പ്രയാസമായിരിക്കും, സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു. റഷ്യയും ബ്രിട്ടനുമായുള്ള ഭാരതത്തിന്റെ ബന്ധത്തെ അത് ബാധിക്കും. എങ്കിലും രേഖകള്‍ വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കും,” സ്വാമി പറഞ്ഞു.
നേതാജിയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണം. അതേക്കുറിച്ചുള്ള ഫയലുകള്‍ പരസ്യപ്പെടുത്തണം. ലോകമഹായുദ്ധം ജയിച്ചുവെങ്കിലും നേതാജിയുടെ ധീരമായ ഇടപെടലുകളാണ് ബ്രിട്ടനെ ഭാരതം വിടാന്‍ നിര്‍ബന്ധിച്ചതെന്നും സ്വാമി ചൂണ്ടിക്കാട്ടി.
നേതാജിയുടെ തിരോധാനത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും ചരിത്രകാരന്മാരും മറ്റും നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: