ധര്‍മ്മശാല: മധ്യനിര ബാറ്റ്സ്മാന് രോഹന് പ്രേമിന്റെ അപരാജിത സെഞ്ചുറിയുടെ കരുത്തില്‍ കേരളം ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ സമനില പിടിച്ചു. 101 റണ്‍സ് നേടി പുറത്താകാതെ നിന്ന രോഹന് പ്രേമിനൊപ്പം 30 റണ്‍സ് നേടിയ മോനിഷും മികച്ച പ്രകടനം നടത്തി. 276 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറികള്‍ അടങ്ങിയതാണ് രോഹന് പ്രേമിന്റെ ഇന്നിംഗ്സ്. അവസാന ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണെടുത്തിരുന്നത്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഹിമാചലിന് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു.
നേരത്തെ നാലിന് 61 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട കേരളം ഇന്നലെ രോഹനിലൂടെ വന്‍ തിരിച്ചുവരവാണ് നടത്തിയത്. അവസാന ദിവസം 90 ഓവര്‍ കളിച്ചിട്ടും നാല് വിക്കറ്റ് മാത്രമാണ് ഹിമാചല്‍ ബൗളര്‍മാര്‍ക്ക് വീഴ്ത്താന്കഴിഞ്ഞത്. തലേന്നത്തെ സ്കോറില്‍ തന്നെ അഞ്ചാം വിക്കറ്റ് കേരളത്തിന് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ മനുകൃഷ്ണനാണ് മടങ്ങിയത്. പിന്നീട് സച്ചിന് ബേബിക്കൊപ്പം രോഹന് പ്രേം ഒത്തുചേര്‍ന്നു.
എന്നാല്‍ സ്കോര്‍ 123-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത സച്ചിന് ബേബിയും പുറത്തായി. തുടര്‍ന്നാണ് രോഹന്റെ ഒറ്റയാള്‍ പോരാട്ടം കണ്ടത്. 128 പന്തുകള്‍ നേരിട്ട് 15 റണ്‍സെടുത്ത റൈഫി വിന്‍സന്റ് ഗോമസ് മികച്ച പിന്തുണ നല്കി. സ്കോര്‍ 200-ല്‍ എത്തിയപ്പോള്‍ റൈഫിയും മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ മോനിഷ് പ്രേമിന് മികച്ച പിന്തുണ നല്കി. കളി അവസാനിക്കാന്‍ 2.4 ഓവര്‍ ബാക്കിനില്‍ക്കേ മോനിഷും പുറത്തായെങ്കിലും ബാസില്‍ തമ്പിയെ (6 നോട്ടൗട്ട്) കൂട്ടുപിടിച്ച് രോഹന് കേരളത്തിന് സമനില നേടിക്കൊടുത്തു. രോഹന് പ്രേമാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: