ആലപ്പുഴ: കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം കത്തിച്ച കേസിന്റെ അന്വേഷണം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനിലേക്ക്. അച്യുതാനന്ദന്റെ ഡ്രൈവര്‍ സുന്ദരത്തെ അടുത്തദിവസം തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വിഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി. ചന്ദ്രന് അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മറ്റൊരു സഹായിയെക്കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതായാണ് വിവരം.
പാലക്കാട് നെന്മാറ സ്വദേശിയാണു ഡ്രൈവര്‍ സുന്ദരം. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടശേഷം ലതീഷ് നെന്മാറയിലും നെല്ലിയാമ്പതിയിലും ഒളിവില്‍ കഴിഞ്ഞതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണപിള്ള സ്മാരകം കത്തിക്കുന്നതിനു മുന്‍പും പിന്‍പുമുള്ള ദിവസങ്ങളിലും നിരവധി തവണ ലതീഷും സുന്ദരവും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്.
മുഹമ്മ സ്വദേശിയായ സിപിഎം മുന്‍ ജില്ലാസെക്രട്ടറിയേറ്റംഗവും കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയംഗവുമായ ടി.കെ. പളനിയുടെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന രീതിയിലാണ് കേസന്വേഷണത്തിന്റെ പോക്ക്. ഒന്നാംപ്രതി ലതീഷുമായി സ്മാരകം തകര്‍ക്കപ്പെട്ട 2013 ഒക്ടോബര്‍ 31ന് മുന്‍പും പിന്നീടുമുള്ള ദിവസങ്ങളില്‍ വിഎസ് പലവട്ടം സംസാരിച്ചെന്നു തെളിയിക്കുന്ന മൊബൈല്‍ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായും അറിയുന്നു.
ചില ദിവസങ്ങളില്‍ ഒന്നരമണിക്കൂര്‍വരെ സംസാരിച്ചിരുന്നതായാണ് വിവരം. വിഎസിന്റെ അടുത്ത ബന്ധുവുമായും ലതീഷ് നിരവധി തവണ മൊബൈലില്‍ ബന്ധപ്പെട്ടിരുന്നു. പ്രതികളെ ന്യായീകരിച്ചും സംരക്ഷിച്ചും വിഎസ് തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയുമായി ഏറ്റുമുട്ടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഡ്രൈവറെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാന്‍ തയ്യാറെടുക്കുന്നത്.
ലതീഷിനെ സഹായിക്കുന്നതും സംരക്ഷിക്കുന്നതും ഉന്നതരാണെന്നു നേരത്തെ തന്നെ ക്രൈംബ്രാഞ്ചിനു സംശയമുണ്ടായിരുന്നു. ഒളിവില്‍ കഴിയാന്വരെ ഇവരുടെ സഹായം ലഭിച്ചുവെന്നാണു കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വിഎസില്‍ നിന്നും മൊഴിയെടുക്കേണ്ടിവരും. കൃഷ്ണപിള്ളയ്ക്കൊപ്പം പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ച നേതാവു തന്നെ സംശയത്തിന്റെ നിഴലിലാകുന്ന ഗതികേടിലും അപമാനകരമായ അവസ്ഥയിലുമാണ് സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: