തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് എം.പി. വീരേന്ദ്രമാര് തോറ്റത് കോണ്‍ഗ്രസിന്റെ വീഴ്ചകൊണ്ടെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. പ്രചാരണരംഗത്ത് ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനു വീഴ്ച സംഭവിച്ചുവെന്നും ആര്. ബാലകൃഷ്ണപിള്ള അധ്യക്ഷനായ ഉപസമിതിയുടെ കരട് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
ആവശ്യമായ മുന്നൊരുക്കമില്ലാതെയാണ് പാലക്കാട്ട് മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പു ചെലവിനായി നല്കിയ പണം താഴെത്തട്ടില്‍ എത്തിയില്ല. അട്ടപ്പാടിയിലെ വോട്ടര്‍മാരെ എത്തിക്കാന്‍ വാഹനം ഏര്‍പ്പാടാക്കിയില്ല. അതിനുള്ള പണംപോലും ചെലവാക്കിയില്ല. പ്രവര്‍ത്തകര്‍ക്ക് ഭക്ഷണത്തിനുള്ള പണംപോലും വഴിമാറിപ്പോയതായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പരാജയത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് ഡിസിസി പ്രസിഡന്റ്, തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ തുടങ്ങി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വീഴ്ച വരുത്തിയതായി സമിതി വിലയിരുത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇവരുടെ പേരെടുത്ത് പരാമര്‍ശിക്കുന്നതിനെ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് എതിര്‍ത്തു. കഴിഞ്ഞദിവസം ഉപസമിതി യോഗം ചേര്‍ന്നിരുന്നെങ്കിലും അംഗങ്ങള്‍ എല്ലാവരും പങ്കെടുത്തില്ല. അതിനാല്‍ തുടര്നപടികളുണ്ടായില്ല.
വീരേന്ദ്രകുമാറിന്റെ പരാജയത്തെ തുടര്‍ന്ന് സോഷ്യലിസ്റ്റ് ജനത ശക്തമായി ആവശ്യപ്പെട്ടതിനാലാണ് യുഡിഎഫ് അന്വേഷണസമിതിയെ നിയോഗിച്ചത്. വടകര സീറ്റ് ആവശ്യപ്പെട്ട എസ്ജെഡിക്ക് പാലക്കാട് നല്കി, വടകരയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിറുത്തുകയായിരുന്നു കോണ്‍ഗ്രസ്. ഒരുലക്ഷം വോട്ടിനാണ് എം.പി. വീരേന്ദ്രകുമാര്‍ സിപിഎമ്മിന്റെ എം.ബി.രാജേഷിനോട് പരാജയപ്പെട്ടത്.
പരാജയത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ആരോപണം സോഷ്യലിസ്റ്റ് ജനത നേരത്തെ ഉന്നയിച്ചിരുന്നു. റിപ്പോര്‍ട്ട് ജനുവരി ഏഴിന് സമര്‍പ്പിക്കുമെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് വി.എം. സുധീരനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: