തിരുവനന്തപുരം: പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളേജിനായി കൂടുതല്‍ കേന്ദ്രഫണ്ട് അനുവദിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയ. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ ഉന്നമനമല്ല ഇഎസ്ഐ യുടെ പ്രാഥമിക കര്‍ത്തവ്യം.
തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി രാജ്യവ്യാപകമായി ഇഎസ്ഐ സേവനങ്ങള്‍ വിപുലമാക്കുമെന്നും സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം കൂടി ഉറപ്പുവരുത്തിയായിരിക്കും ഭാവി പദ്ധതികള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പാരിപ്പള്ളിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള പദ്ധതിരേഖ സമര്‍പ്പിച്ചാല്‍ അത് പരിഗണിക്കും. ഇഎസ്ഐ സേവനങ്ങള്‍ വിപുലമാക്കാന്‍ സംസ്ഥാനതല എക്സിക്യൂട്ടിവ് കമ്മറ്റികള്‍ രൂപീകരിക്കും. പാരിപ്പള്ളി ഉള്‍പ്പെടെ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും.
വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ജീവന് രക്ഷാ മരുന്നുകളും ഇവിടെ ലഭ്യമാക്കും. നൈപുണ്യം നേടിയ തൊഴിലാളികളുടെ ദൗര്‍ലഭ്യമാണ് രാജ്യം നേരിടുന്ന പ്രതിസന്ധി. ഇതു മറികടക്കാന്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മോഡല്‍ സെന്ററുകള്‍ തുടങ്ങും. തൊഴിലാളികള്‍ക്ക് മണിക്കൂറിന് 35 രൂപ സ്റ്റൈപ്പന്റോടെ പരിശീലനം നല്‍കാനാണ് ആലോചിക്കുന്നത്. എല്ലാ തൊഴിലാളികള്‍ക്കും സ്മാര്‍ട് കാര്‍ഡ് ലഭ്യമാക്കും.
നാഷണല്‍ വൊക്കേഷണല്‍ ട്രെയിനിങ് യൂണിവേഴ്സിറ്റി സ്ഥാപിക്കും. മിനിമം വേതനം 15,000 രൂപ ആക്കാന്‍ തൊഴിലാളി പ്രതിനിധികളുടെ യോഗം ഉടന്‍ ചേരും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി ഉയര്‍ത്തും. ഓരോ സംസ്ഥാനത്തുമുള്ള ഒഴിവുകളും തൊഴില്‍ സാധ്യതകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പോര്‍ട്ടലില്‍ ലഭ്യമാക്കാനും ഓരോ മാസവും വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലും തൊഴില്‍ ദാതാക്കളിലും എത്തിക്കുന്നതിനും സംവിധാനം ഒരുക്കുമെന്ന് ബന്ദാരു ദത്താത്രയ പറഞ്ഞു.
അതേസമയം, രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒറ്റക്ക് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകാന്‍ കഴിയില്ലെന്നും നേരത്തെ പ്രഖ്യാപിച്ച പദ്ധതിയെന്ന നിലക്ക് പാരിപ്പള്ളിക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി ഷിബു ബേബിജോണ്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിനായി 540 കോടിയോളം മുടക്കി കഴിഞ്ഞെന്നും അതുനഷ്ടമാകാതിരിക്കാന് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രായോഗിക നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഷിബു ബേബിജോണ്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു. ചൊവ്വാഴ്ച തലസ്ഥാനത്തെത്തിയ ബന്ദാരു ദത്താത്രയ ഇഎസ്ഐ, തൊഴില്‍വകുപ്പ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: