തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സി.പി.ഐ.എം മുന്‍ നേതാവ് കെ.സി രാമചന്ദ്രന്റെ പരോള്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു.
പരോള്നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇതു ഉടന്‍ റദ്ദുചെയ്യണമെന്നുമാണ് വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാമചന്ദ്രന്റെ പരോള്‍ നീട്ടിക്കൊടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട് സംശയാസ്പദമാണെന്നും വി.എസ് കത്തില്‍ ആരോപിക്കുന്നു.
രാമചന്ദ്രന് അനുവദിച്ച ഒരു ദിവസത്തെ പരോള്‍ പിന്നീട് മൂന്നു തവണ നീട്ടി. ആദ്യം അഞ്ച് ദിവസത്തേക്കും പിന്നീട് പത്തു ദിവസത്തേക്കുമായി രണ്ടു തവണയുമാണ് പരോള്‍ നീട്ടിയത്.
ടി.പി വധക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കെ.സി.രാമചന്ദ്രനെ സി.പി.ഐ.എം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ടി.പി വധക്കേസിലെ പ്രതികളുടെ കാര്യത്തില്‍ നേരത്തെ തന്നെ സി.പി.ഐ.എമ്മിലേതിനു വ്യത്യസ്തമായ നിലപാട് സ്വീകരിച്ചയാളാണ് വി.എസ്. ഈ നിലപാടിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ഈ കത്ത് വന്നിരിക്കുന്നത്.
അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഈ മാസം ഏഴിനാണ് രാമചന്ദ്രനു പരോള്‍ അനുവദിച്ചത്. ഒരു ദിവസത്തെ പരോളാണു അനുവദിച്ചത്. എന്നാല്‍ വിവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദഫലമായി പരോള്‍ 23 ദിവസത്തോളമായിരിക്കുകയാണ്.
ഇതിനെതിരെ ടി.പിയുടെ ഭാര്യ കെ.കെ. രമ പരാതിയുമായി രംഗത്തെത്തിയിരുന്നു. ജയില്‍ചട്ടങ്ങള്‍ മറികടന്നാണ് പരോള്‍ അനുവദിച്ചതെന്നും ഇക്കാര്യം ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്നും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കെ.സി രാമചന്ദ്രന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് രംഗത്തെത്തി. കെ.സി രാമചന്ദ്രന് പരോള്‍ അനുവദിച്ചത് അമ്മയുടെ മരണത്തെ തുടര്‍ന്നാണെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പരോള്‍ അനുവദിക്കുന്നതില്‍ നിയമവിരുദ്ധമായ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: