29ഭാരതീയ ജനതാപാര്‍ട്ടി രൂപംകൊണ്ടതിനുശേഷം ആദ്യം ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത് 1984ലാണ്. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം നടന്ന ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് മൃഗീയ ഭൂരിപക്ഷമായിരുന്നു.
425 സീറ്റ് നേടി കോണ്‍ഗ്രസ് നേതാവ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് ഭാരതീയ ജനതാപാര്‍ട്ടിക്ക് ലഭിച്ചത് രണ്ട് സീറ്റ് മാത്രം. ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘം രൂപംകൊണ്ട് ഒരുവര്‍ഷത്തിനകം (1952) നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് ലഭിച്ചതാണ്. പിന്നീടത് പടിപടിയായി ഉയര്‍ത്തിയിട്ടേയുള്ളു.
അന്നത്തേതിനെക്കാള്‍ ബിജെപിയില്‍ അംഗങ്ങളേറുകയും രാജ്യമാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തിട്ടും 1984 തെരഞ്ഞെടുപ്പിലെ തോല്‍വി ദയനീയം തന്നെയായിരുന്നു. ഡോ.എ. കെ. പട്ടേല്‍ (ഗുജറാത്ത്), ജംഗറെഡ്ഡി ( ആന്ധ്ര), എന്നിവരാണ് അന്ന് വിജയിച്ച രണ്ടുപേര്‍. തോറ്റവരുടെ കൂട്ടത്തില്‍ അടല്‍ബിഹാരി വാജ്പേയി ഉള്‍പ്പെടുന്നു. ഗ്വാളിയോറില്‍ കോണ്‍ഗ്രസ്സിന്റെ മാധവറാവു സിന്ധ്യയോടാണ് വാജ്പേയി തോറ്റത്. രണ്ട് അംഗങ്ങള്‍ മാത്രമുള്ള ബിജെപിക്ക് ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പില്ലെന്ന് പലരും പ്രതീക്ഷിച്ചു. പല നേതാക്കളും അതിനായി ആഗ്രഹിച്ചു.
1989 ലെ തെരഞ്ഞെടുപ്പോടെ ബിജെപിയുടെ ദേശീയകക്ഷി പദവിപോലും നഷ്ടമാകുമെന്നായിരുന്നു അന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് തെല്ല് ആഹ്ലാദത്തോടെ പ്രസ്താവിച്ചിരുന്നത്.
മുപ്പതുവര്‍ഷത്തിനുശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ നേട്ടം വിസ്മയിപ്പിക്കുന്നത് തന്നെയാണ്. രാജ്യത്തെ ഏറ്റവുംകൂടുതല്‍ ജനപിന്തുണയുള്ള പാര്‍ട്ടിയായി ബിജെപി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ലോക്സഭാംഗങ്ങളെ ലഭിച്ചത് ബിജെപിക്കാണ്. അന്നത്തെ രണ്ടില്നിന്നുയര്ന്ന് 282 സീറ്റായി വളര്‍ന്നു. ഈ കാലയളവിനിടെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനും ബിജെപിയുടെ സമുന്നത നേതാവ് അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ വന്ന ഫലത്തോടെ ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള പാര്‍ട്ടിയും കൂടിയായിരിക്കുന്നു ഭാരതീയ ജനതാപാര്‍ട്ടി.
ഝാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍ തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞതോടെ ബിജെപി എംഎല്‍എമാരുടെ സംഖ്യ 1058 ആയി വര്‍ദ്ധിച്ചു. കോണ്‍ഗ്രസ്സിനാകട്ടെ 949 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ദല്‍ഹി തെരഞ്ഞെടുപ്പുഫലംകൂടി വരുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ കുറയുകയും ബിജെപിയുടെ നില കുറേക്കൂടി മെച്ചമാകുകയും ചെയ്യും. ബിജെപി ഉത്തരഭാരതത്തില്‍ അതിന്റെ ശക്തി ഇരട്ടിയാക്കിയെന്നുമാത്രമല്ല പടിഞ്ഞാറന്‍ മേഖലയില്‍ ഭേദപ്പെട്ട നിലവാരത്തിലുമെത്തി. വടക്കുകിഴക്കന്‍ ഭാഗത്തും ദക്ഷിണഭാരതത്തിലും ബിജെപിയുടെ നില ഉയരാന്പോവുകയാണ്.
കേരളമാണ് ബിജെപിയെ ജയിപ്പിക്കില്ലെന്ന വാശിയോടെ നോക്കുന്നത്. അത് മാറ്റിമറിക്കാനുള്ള തീവ്രശ്രമം അനിവാര്യമാണ്. കോണ്‍ഗ്രസ്സിനെ പിടിച്ചുനിര്‍ത്തുന്നത് കേരളമാണെന്ന നാണക്കേട് മാറ്റിയേ പറ്റൂ.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസിന് ഇത്രയും വലിയ അധ:പതനം ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അടുത്ത രണ്ടുവര്‍ഷങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല.
130-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി ദയനീയമാണ്. ആറു പതിറ്റാണ്ടോളം ഭാരതം ഭരിച്ച പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിച്ചില്ല. പക്വതയും പാകതയും വിവരവും ദേശീയാംഗീകാരവുമുള്ള ഒരു നേതാവിനെ മുന്നില്‍ നിര്‍ത്താനില്ലാത്ത ദയനീയാവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന ഏററവും വലിയ വെല്ലുവിളി. ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രകടമാക്കിയതും ഭരണ വിരുദ്ധവികാരമാണ്.
ഹരിയാനയിലും മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും കശ്മീരിലും അതാണ് കണ്ടത്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറെ പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് വിരുദ്ധ വികാരം രാജ്യമെമ്പാടും ഉയര്‍ന്നുവരികയാണ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധവികാരം ഉണ്ടായില്ല.
ജമ്മുവില്‍ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നത്. 23 ശതമാനമാണ് അവിടെ ലഭിച്ച വോട്ട്. 25 സീറ്റും നേടാനായി. മൂന്നു വനിതകളില്‍ ഒരു മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു. ബിജെപി ദേശീയ പാര്‍ട്ടിപോലും ആകില്ലെന്ന് സ്വപ്നം കണ്ട ഇഎംഎസിന്റെ പാര്‍ട്ടി രണ്ടക്കത്തിലെത്തുന്നത്രയെണ്ണം സ്ഥാനാര്‍ത്ഥികളെപ്പോലും ജയിപ്പിക്കാനായില്ല.
ദേശീയപാര്‍ട്ടി എന്ന പദവി സിപിഎമ്മിന് നഷ്ടപ്പെട്ടില്ലെങ്കിലും സാങ്കേതികമായി മാത്രമാണ് അത് നിലനിര്‍ത്തുന്നത്. നെഹ്രുവിന് ശേഷം ഇഎംഎസ് എന്ന സഖാക്കളുടെ മുദ്രാവാക്യം പാകമാകുംമുന്നേതന്നെ കൊഴിഞ്ഞുപോയി. ബിജെപിയുടെ നേട്ടം ലോട്ടറിയടിച്ചതുപോലുള്ളതല്ല.
നിതാന്തജാഗ്രതയോടെ നിരന്തരം പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. മുഴുവന്‍ ജനങ്ങള്‍ക്കും ആശയും ആവേശവും നല്‍കുന്നതാണ് ഈ വിജയം എന്നതില്‍ സംശയമില്ല. 2014 ബിജെപിക്ക് നേട്ടത്തിന്റെ വര്‍ഷമാണ്. അത് ജനങ്ങളുടെ മൊത്തം നേട്ടമായി മാറ്റാനാകണം ഇനിയുള്ള ശ്രമവും ശ്രദ്ധയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: