ന്യൂദല്‍ഹി: ബ്രിട്ടീഷുകാര്‍ എഴുതിയ ഭാരതത്തിന്റെ ചരിത്ര പുസ്തകങ്ങള്‍ അടിയന്തിരമായി തിരുത്തി എഴുതുണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഭാരതത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇപ്പോഴത്തെ ചരിത്ര പുസ്തകങ്ങളിലുള്ളത്. ഇവ നിര്‍ബന്ധമായും മാറ്റി എഴുതപ്പെടണമെന്നും സ്വാമി പറഞ്ഞു.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു സ്വാമി. സ്കൂളുകളിലെ ചരിത്ര പാഠ പുസ്തകങ്ങളില്‍ പറയുന്നതെല്ലാം അസംബന്ധങ്ങളാണ്. ഇതില്‍ കേന്ദ്രം ഇടപെട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ട സമയമായി. ബ്രിട്ടീഷുകാര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളാണ് ഭാരതത്തിന്റെ ചരിത്രമായി നാം പഠിക്കുന്നത്. ഇത് മുഴുവന്‍ വളച്ചൊടിക്കപ്പെട്ട വസ്തുതകളാണ്.
ഇന്ത്യന്‍ സമൂഹം ആര്യന്മാരെന്നും ദ്രാവിഡരെന്നും രണ്ടായി തരം തിരിക്കപ്പെട്ടു. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന് പകരം, രാജ്യത്തെ ആക്രമിച്ച് കീഴടക്കിയ ബാബര്‍, ഷേര്‍ ഷാ സൂറി എന്നിവരുടെ ചരിത്രം പഠിപ്പിക്കപ്പെട്ടു. ഹിന്ദുവെന്നം മുസ്ലീം എന്നും വേര്‍തിരിവുകളുണ്ടായി. ജാതിയുടെ മതില്‍ക്കെട്ടുകള്‍ രൂപം കൊണ്ടു. ഈ മണ്ണില്‍ ജനിച്ചുവളര്‍ന്നവരെല്ലാം ഹിന്ദുക്കളാണ്. ഡിഎന്‍എ ടെസ്റ്റിലൂടെ അത് തെളിയിക്കാവുന്നതാണ്. ഇവിടെയുള്ള മുസ്ലീംഗള്ക്കും അതറിയാം. എന്നാല്‍ അവരുടെ പുരോഹിതര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും സുബ്രഹ്മണ്യ സ്വാമി കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷിന് മുമ്പില്‍ സംസ്കൃതവും പ്രാദേശിക ഭാഷകളും മാറ്റിനിര്‍ത്തപ്പെട്ടു. സംസ്കൃതം സ്കൂളുകളില്‍ നിര്‍ബന്ധിത പാഠ്യ വിഷയമാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളെല്ലാം പുനര്‍ നിമിക്കണം. ഭാരതീയര്‍ എഴുതിയ ചരിത്ര പുസ്തകങ്ങള്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. മുഗള്‍ ചക്രവര്‍ത്തിമാരുടെ വിവരങ്ങളേക്കാള്‍ ഹിന്ദു രാജാക്കന്മാരുടെ വിവരങ്ങള്‍ സ്കൂള്‍, കോളജ് പാഠപുസ്തകങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നും സ്വാമി പറഞ്ഞു.
രാക്ഷസരാജാവായ രാവണനും ഭാര്യ മണ്ഡോദരിയും ദളിതരായിരുന്നു. ഇരുവരും ഉത്തര്‍പ്രദേശിലെ ദളിത് കുടുംബാംഗങ്ങളാണ്. രാവണന് ഗാസിയാബാദിനടുത്തുള്ള ബസ്രാക്കിലും മണ്ഡോദരി മീററ്റിലുമാണ് ജനിച്ചത്. ശിവനില്‍ നിന്ന് അനുഗ്രഹം ലഭിച്ച രാവണന് കുബേരനെ സിംഹാസനത്തില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കി ലങ്കാധിപതിയാകുകയായിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: