ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി ആറുപതിറ്റാണ്ടോളം രാജ്യം ഭരിച്ച കോണ്‍ഗ്രസിനേക്കാള്‍ എംഎല്‍എമാരുടെ എണ്ണത്തില്‍ മുന്നില്‍. ഭാരതീയ ജനസംഘത്തിനും ഈ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്താകമാനം ജനപ്രതിനിധികളെ ഉണ്ടാക്കാനും ബിജെപിക്ക് കഴിഞ്ഞു. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ കാണുന്ന ചിത്രം വളരെ വ്യക്തം. 1058 എംഎല്‍എമാരുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് 949 എംഎല്‍എമാരേയുള്ളൂ. ദല്‍ഹിയിലെ അശോക സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ ഡാറ്റാ സെന്റര്‍ നടത്തിയ പഠനത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്.
അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന 1977ലും 79ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ഇതിനുമുമ്പ് കോണ്‍ഗ്രസിന് എംഎല്‍എമാരുടെ എണ്ണം ആയിരത്തില്‍ കുറഞ്ഞിട്ടുള്ളത്. ബിജെപി വടക്കേഇന്ത്യയില്‍ അതിന്റെ ശക്തി ഇരട്ടിയാക്കിയെന്നുമാത്രമല്ല പടിഞ്ഞാറന്‍ മേഖലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. വടക്കു കിഴക്കന്‍ ഭാഗത്തും ദക്ഷിണേന്ത്യയിലും ഉണ്ടെങ്കിലും അവിടേയും ശക്തി കുറഞ്ഞുവരികയാണ്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായി 44 സീറ്റിലേക്ക് കൂപ്പുകുത്തി വീണു. കോണ്‍ഗ്രസിന് ഇത്രയും വലിയ അധ:പതനം ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അടുത്ത രണ്ടുവര്‍ഷങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. ഇപ്പോള്‍ ഭരണത്തിലുള്ള ആസാമിലും കേരളത്തിലും 2016ലും കര്‍ണ്ണാടകത്തിലും ഉത്തരാഖണ്ഡിലും 2018ലുമാണ് തെരഞ്ഞെടുപ്പ്. 2015 ഫെബ്രുവരിയില്‍ നടക്കുമെന്ന് കരുതപ്പെടുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ചിത്രം വ്യത്യസ്തമായിരിക്കില്ല.
ഭരണം ഹരിയാനയിലും മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും കാശ്മീരിലും ഭരണകക്ഷി വിരുദ്ധ വികാരമാണുണ്ടാക്കിയത്. ഈ സംസ്ഥാനങ്ങളില്‍ കോണ്ഗ്രസസ് മൂന്നോ നാലോ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് വിരുദ്ധ വികാരം രാജ്യമെമ്പാടും ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ അതാണ് തെളിയിക്കുന്നത്.
അതേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്ന് ഓര്‍ക്കണം. ജമ്മുവില്‍ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഇത്രയും വോട്ട് നേടുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കുത്തക തകര്‍ത്ത് പിഡിപിക്കാരെ ഒതുക്കി 23 ശതമാനം വോട്ടു നേടി ഏറ്റവും വലിയ പാര്‍ട്ടിയായി മാറി. മൂന്നു വനിതകളില്‍ ഒരു മുസ്ലീം വനിതാ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു. താഴ്വരയില് ജയിച്ചില്ലെങ്കിലും വോട്ടുനേടിയത് ശ്രദ്ധേയമായി.
ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണ്ണാടക, ഹിമാചല്‍, കേരളം, ഉത്തരാഖണ്ഡ്. എന്നിവിടങ്ങളില്‍ അവരുടെ ഗ്രാഫ് താഴോട്ടാണ്. സദ്ഭരണവും വികസനവുമെന്ന മുദ്രാവാക്യവും നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ചതുമാണ് ബിജെപിയുടെ വിജയത്തിന്റെ അടിസ്ഥാനഘടകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: