ലോകമൊട്ടുക്ക് നവവത്സര ലഹരിയിലാവുമ്പോള്‍ കേരളജനതയുടെ ആഘോഷങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി മാവോയിസ്റ്റ് ആക്രമണങ്ങള്‍ അരങ്ങേറുന്നു. കേരളത്തിന്റെ ഉള്‍വനങ്ങളില്‍ സ്വച്ഛന്ദവിഹാരം നടത്തുന്ന മാവോയിസ്റ്റുകള്‍ വനംവകുപ്പിനും അപകടഭീഷണി ഉയര്‍ത്തുന്നു. അട്ടപ്പാടിയില്‍ വനംവകുപ്പ് ഓഫീസ് ആക്രമിച്ച അവര്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ഭൂപടങ്ങളും കവര്‍ന്നു. തോക്കുധാരികളായ മാവോയിസ്റ്റുകളെ നേരിടാന്‍ വനംവകുപ്പ് സജ്ജമല്ലാത്തത് ഗുരുതരമായ പ്രശ്നമാണ്. അവര്‍ക്കുള്ള ഏകആയുധം മുളവടിയാണ്.
വനംവകുപ്പ് ജീവനക്കാരെ ആക്രമിക്കാനും തട്ടിക്കൊണ്ടുപോകാനും മാവോയിസ്റ്റുകള്‍ക്ക് പദ്ധതിയുണ്ടത്രെ. 874 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാടന്‍ മേഖലയില്‍ സജീവസാന്നിദ്ധ്യമായ മാവോയിസ്റ്റുകളെ നേരിടാന്‍ 13 ഫോറസ്റ്റ് സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. ആദ്യം കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമില്ല എന്നുപറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇപ്പോള്‍ ഭീഷണിയുണ്ടെന്ന് സമ്മതിക്കുന്നു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അവഗണിച്ചതിനാലാണ് വയനാട്ടിലെ കുഞ്ഞോം ഫോറസ്റ്റ് ഔട്ട്പോസ്റ്റ് അടിച്ചുതകര്‍ത്ത് തീയിടാന്‍ കാരണമായത്.
കേരളത്തിലെ വിവിധജില്ലകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സ്ലീപ്പിംഗ് സെല്ലുകള്‍ ആക്രമണം തുടരുന്നുവെങ്കിലും ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമല്ല. വനാതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന പോലീസ് സ്റ്റേഷനുകള്‍ ഇതിന് തികച്ചും അപര്യാപ്തമാണ്. മാവോവാദി ആക്രമണത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവര്‍ സിപിഎമ്മുകാരാണെന്ന വസ്തുത സ്ഥിതിഗതികളെ ഗുരുതരമാക്കുന്നു. മാവോയിസ്റ്റ് അനുഭാവമുള്ള പത്തോളം ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടത്രെ. പീപ്പിള്‍സ് ഗറില്ല, ആര്‍മി പീപ്പിള്‍സ് മിലിഷ്യ തുടങ്ങിയവയ്ക്ക് കേരളവനമേഖലകളില് സ്വാധീനമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല അവര്‍ക്ക് പ്രാദേശിക സഹായവും ലഭിക്കുന്നുണ്ട്.
പക്ഷേ മാവോയിസ്റ്റ് സാന്നിദ്ധ്യം ഇത്ര വ്യാപകമായിട്ടും അവരില്‍ ചിലരെന്ന് കരുതപ്പെടുന്നവര് നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചി ഓഫീസ് അടിച്ചുതകര്‍ത്തിട്ടും സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തും അലംഭാവത്തോടെയാണ് പ്രശ്നം കൈകാര്യം ചെയ്യുന്നത്. നിറ്റാ ജലാറ്റിന്‍ ആക്രമണത്തില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിനായില്ല. എല്ലാ ജില്ലകളിലും ആക്രമണം നടത്തി ഭരണകൂടത്തെ വിറപ്പിക്കാനാണ് മാവോയിസ്റ്റുകളുടെ നീക്കം. കേരളത്തില്‍ പണ്ട് നക്സലുകള്‍ ചിലരുടെ തലകൊയ്ത സംഭവം ഇന്നും ഓര്‍മയില്‍നിന്ന് മാഞ്ഞിട്ടില്ല.
ഡിസംബര്‍മുതല്‍ ഫെബ്രുവരിവരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്. ടാക്റ്റിക്കല്‍ കൗണ്ടര്‍ ഒഫന്‍സീവ് കംപ്രഷനിങ്(ടിഡിഒസി) എന്ന് നാമകരണം ചെയ്തിട്ടുള്ള ആക്രമണം ഇടിമുഴക്കത്തിന്റെ വസന്തമാണത്രെ. മൂന്നുമാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ശക്തി തെളിയിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. 2013 ഫെബ്രുവരി 13 ന് കണ്ണൂര്‍ വനാതിര്‍ത്തിയിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം ആദ്യം തിരിച്ചറിഞ്ഞത്.
വാളയാര്‍ ചെക്പോസ്റ്റ് വഴി കടത്തിയ 50 ടണ്‍ അമോണിയം നൈട്രേറ്റ് പിടികൂടിയപ്പോഴാണ് പോലീസിന് മാവോയിസ്റ്റ് സാന്നിദ്ധ്യത്തെപ്പറ്റി വെളിപാടുണ്ടായത്. പക്ഷേ മാവോയിസ്റ്റ് ആക്രമണം ഒരു പ്രശ്നമേയല്ല എന്ന തരത്തില്‍ സര്‍ക്കാര്‍ തന്നെ ഇത് അവഗണിക്കുമ്പോള്‍ കണ്ണൂര്‍, അട്ടപ്പാടി, പൊന്മുടി, മാവേലിക്കര തുടങ്ങിയ മേഖലകളില്‍ പശ്ചിമഘട്ട സോണല്‍ കമ്മറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കി പീപ്പിള്‍സ് മാര്‍ച്ച്, കാട്ടുതീ, പ്രതിരോധം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും മാവോയിസ്റ്റുകള്‍ ജനങ്ങളിലെത്തിക്കുന്നു. മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുന്ന സ്ഥലങ്ങളില്‍നിന്നും അവരുടെ ലഘുലേഖകള്‍ ലഭ്യമായിരുന്നല്ലോ.
ഇന്ന് മാവോയിസ്റ്റ് സാന്നിദ്ധ്യം ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും സജീവമാണ്. എന്നാലും പല സംസ്ഥാനങ്ങളും ഇതിനോട് നിസ്സംഗത പുലര്‍ത്തുകയാണ്. 30 കോടിരൂപ തണ്ടര്‍ബോള്‍ട്ട് സേനയ്ക്കുവേണ്ടി ചെലവിട്ടെങ്കിലും അത് പ്രയോജനം കണ്ടില്ല. പാലക്കാട് ചന്ദ്രനഗറില്‍ ഒരു റസ്റ്ററന്റ് ശൃംഖലയ്ക്കുനേരെ നടന്ന ആക്രമണം, സൈലന്റ് വാലിയിലെ വനംവകുപ്പ് റേഞ്ച് ഓഫീസ് തകര്‍ക്കല്‍, ജീപ്പ് കത്തിക്കല്‍ മുതലായ ആക്രമണങ്ങള്‍ അരങ്ങേറുമ്പോഴും പോലീസിന് അന്വേഷണത്തില്‍ വലിയ പുരോഗതി നേടാനായില്ല.
പോലീസിന്റെ കഴിവില്ലായ്മയാണ് ഇത് തെളിയിക്കുന്നത്. മാവോയിസ്റ്റ്-പോലീസ് ഒത്തുകളി ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റംപറയാനാകില്ല. മാവോയിസ്റ്റുകള്‍ കേരളത്തിലെ വനമേഖലകളില്‍ സാന്നിദ്ധ്യമുറപ്പിച്ച് ആക്രമണപരമ്പര അഴിച്ചുവിടുമ്പോഴും അവരെ നേരിടാന്‍ പോലീസിന് സാധിക്കാത്തത് അഴിമതിയില്‍ മാത്രം ശ്രദ്ധിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ പരാജയം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: