തിരുവനന്തപുരം: അപകടകരമാം വിധത്തില്‍ സിഗ്നല്‍ തെറ്റിച്ച് ട്രെയിന്‍ ഓടാന്‍ ഇടയായ സംഭവത്തില്‍ ലോക്കോ പൈലറ്റിനും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനും സസ്പെന്ഷന്.
ജയന്തി ജനത എക്സ്പ്രസിലെ ലോക്കോ പൈലറ്റുമാരായ രാജരാജന്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നാഗരാജന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ കന്യാകുമാരി -മുംബൈ ജയന്തി ജനതാ എക്സ്പ്രസ് ട്രെയിനാണ് സിഗ്നല്‍ തെറ്റിച്ച് ഓടിയത്.
കൊച്ചുവേളി സ്റ്റേഷനിലാണ് സംഭവം. ചുവന്ന സിഗ്നല്‍ തെളിഞ്ഞിട്ടും ട്രെയിന്‍ ഏറെ മുന്നോട്ടു നീങ്ങി. സംഭവത്തില്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ ഓപ്പറേഷന്‍സ് വിഭഗമാണ് ലോക്കോ പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
തിരുവനന്തപുരത്ത് നിന്നും 9.50 ന് പുറപ്പെട്ട ട്രെയിന്‍ കൊച്ചുവേളി സ്റ്റേഷനിലെ ചുവന്ന സിഗ്നലാണ് ഭേദിച്ച് കടന്നത്. കൊല്ലം ഭാഗത്തു നിന്നും വരികയായിരുന്ന മറ്റൊരു ട്രെയിന്‍ കടന്നു പോകാന്‍ ജയന്തി ജനതയ്ക്ക് ചുവന്ന സിഗ്നല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് ഭേദിച്ചായിരുന്നു ട്രെയിന്‍ മുന്നോട്ട് കുതിച്ചത്.
സിഗ്നല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഏഴ് കമ്പാര്‍ട്ട്മെന്റുകള്‍ മുന്നിലേക്ക് കയറിയാണ് ട്രെയിന്‍ നിന്നത്. തിരക്കേറിയ ലൈനില്‍ അപകടകരമായ വിധത്തിലാണ് ട്രെയിന്‍ നിന്നത്.
തുടര്‍ന്ന് രണ്ടു മണിക്കൂറിലധികം ട്രെയിന്‍ പിടിച്ചിട്ടു.
റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും ഓപ്പറേഷന്‍സ് വിഭാഗത്തിലെ ഉന്നതരും രംഗത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ലോക്കോ പൈലറ്റിന്റെ അനാസ്ഥയാണോ സാങ്കേതിക തകരാറാണോ സംഭവത്തിനു പിന്നിലെന്ന് അന്വേഷിച്ച ശേഷമേ പറയാനാകൂ എന്ന് റെയില്‍വേ അധികാരികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: